“ഇന്ന് അനൂട്ടിക്ക് സ്പെഷ്യൽ അച്ഛേട വക….”
അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന സാമാന്യത്തിലും വലുതായ ചട്ടിയുടെ മൂടി തുണികൊണ്ട് മാറ്റി അനു ശിവനെ നോക്കി.
“ഞാൻ പറഞ്ഞില്ലേ സ്പെഷ്യൽ ആണെന്ന്…
അനൂട്ടിക്ക് അച്ഛനെ പോലെ കരുത്തൊക്കെ വേണ്ടേ, അതിനാ ഇത്…”
അപ്പോഴും ശിവനെ വിടാതെ അവൾ അവന്റെ കയ്യിനെ ചുറ്റി നിന്നിരുന്നു.
വേവ് കാലമായ എല്ലിൻ കഷ്ണങ്ങളും അതിനോട് കൂടിച്ചേർന്നിരുന്ന മാംസവും നെയ്യും അരപ്പിനോട് ചേർന്ന് കുഴഞ്ഞ മണം അവിടെ നിറഞ്ഞിരുന്നു,
മൂടി ഉയർത്തിയപ്പോൾ ചുമരിൽ കള്ളപരിഭവം കാട്ടി നിന്ന സുജയും കണ്ണ് നീട്ടി കൊതിപ്പിക്കുന്ന ചട്ടിയിലേക്ക് എത്തിനോക്കി പോയി.
അനുവിന്റെ കണ്ണും ചട്ടിയിൽ നിറഞ്ഞിരിക്കുന്ന വിഭവത്തിൽ ആയിരുന്നത് കണ്ട ശിവൻ ചിരിയോടെ ഒരു പാത്രമെടുത്ത് രണ്ടുമൂന്നു കഷ്ണങ്ങൾ കോരിയെടുത്തു അതിൽ പകർത്തി അനുവിന് കൊടുത്തു.
“ദാ അവിടെ നോക്കി നിൽക്കുന്ന ആൾക്ക് കൂടെ കൊടുക്കണേ അനൂട്ടി….”
സുജയെ നോക്കി ശിവൻ പറഞ്ഞത് കേട്ട അനു പാത്രവുമായി അവളുടെ അടുത്തേക്ക് ചെന്നു.
അപ്പോഴേക്കും ഒരു പുതിയ ചട്ടി അടുപ്പിൽ വച്ച ശിവൻ വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില ഇട്ടു,
അരിഞ്ഞു വച്ചിരുന്ന വെളുത്തുള്ളിയും ഇഞ്ചിയും സവാളയും കൂട്ടി വഴന്നു തുടങ്ങിയപ്പോൾ മസാലയും മറ്റു പൊടികളും ഇട്ട് ചെഞ്ചുവപ്പ് നിറമായ കൂട്ട് അവൻ മാറ്റിവെച്ചിരുന്ന കറിയിലേക്ക് ചേർത്ത് കൂട്ടിയിളക്കി എണ്ണയും കുരുമുളകും കൂടി ചേർത്ത് അവൻ മൂടി വച്ചു.
തിരിഞ്ഞ ശിവൻ കണ്ടത് എല്ലിൻപുറത്തു നിന്ന് മാംസം കഷ്ടപ്പെട്ട് കിള്ളി തിന്നുന്ന അമ്മയേം മോളെയുമായിരുന്നു.
“ദൈവമേ രണ്ടിനെയും ഞാൻ ഇനി തിന്നാനും കൂടി പഠിപ്പിക്കണോ…”
ശിവൻ അവരുടെ അടുത്തേക്ക് വന്നു മാംസത്തോടെയുള്ള എല്ലൊരെണ്ണം കയ്യിലെടുത്തു അനുവിന്റെ വായ്ക്ക് നേരെ നീട്ടി.
“കടിച്ചെടുക്ക് അനുക്കുട്ടി…”
അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ശിവന്റെ കയ്യിലിരുന്ന എല്ലിലെ ഇറച്ചിയിലേക്ക് പല്ലാഴ്ത്തി അനു വലിച്ചെടുത്തു വായിലിട്ട് ചവച്ചു.
ഇളിച്ചു പിടിച്ചപ്പോൾ കൊതിനൂല് കണക്കെ അനുവിന്റെ കിറിയിലൂടെ ഒലിച്ച ഉമിനീര് കണ്ട ശിവൻ ചിരിച്ചുപോയി,
“ഇനി നിന്നേം പഠിപ്പിക്കണോ….”
ശിവൻ തന്റെ കയ്യിലിരുന്ന എല്ല് അനുവിന് കൊടുത്തിട്ട് സുജയുടെ നേരെ നോക്കി.
അപ്പോഴേക്കും സുജയും കയ്യിലെടുത്തു കടിച്ചു തിന്നാൻ തുടങ്ങി.
എല്ല് വടിച്ചു ക്ലീൻ ആക്കിയ ശേഷം കളയാൻ എഴുന്നേറ്റ രണ്ടു പേരെയും അവിടെ ഇരുത്തി.
എല്ലുകൾ സ്റ്റീൽ പാത്രത്തിൽ മണിയടിക്കും പോലെ തട്ടിയ ശേഷം
കുഴൽ പോലെയുള്ള എല്ലിന്റെ ദ്വാരം ഉള്ള ഭാഗം അനുവിന്റെ വായിലേക്ക് ശിവൻ വച്ചുകൊടുത്തു.
“ഉള്ളിലേക്ക് വലിച്ചെ അനുകുട്ടി…”
ശിവന്റെ വാക്ക് കേട്ട് ഉള്ളിലേക്ക് വലിച്ച അനുവിന്റെ നാവിലേക്ക് വെന്ത് പാകമായ സത്ത് നാവിലെത്തി.
“ഇതാ ഇത് കൊണ്ടുപോയി കുട്ടുവിന്റെ വീട്ടിൽ കൊടുത്തിട്ട് വാ… ”
ഒരു പാത്രത്തിൽ ഇന്നത്തെ വിഭവം വാഴയിലകൊണ്ട് മൂടി അനുവിനെ ഏല്പിച്ചുകൊണ്ട് ശിവൻ പറഞ്ഞു.
എല്ലാ ശനിയാഴ്ചകളിലും ഇറച്ചിക്കറി ശിവന്റെ പതിവായിരുന്നു, അതിലൊരു പങ്ക് ശ്രീജയുടെ വീട്ടിലും കൊടുക്കും.
മുറ്റത്ത് നിന്ന് താഴേക്ക് ഇറങ്ങി പോവുന്ന അനുവിനെ നോക്കിക്കൊണ്ട് അവൻ അവിടെ നിന്നിരുന്നു.
“അവളെ തനിച്ചു വിടണ്ടായിരുന്നു, ഇരുട്ടാ….”
സുജ പേടിയോടെ അനുവിനെ നോക്കി പറഞ്ഞു.
“അവൾ ഇരുട്ടിനെ പേടിക്കാൻ പാടില്ല….
വളർന്നു വരുവാ, പറഞ്ഞു പേടിപ്പിക്കുവാണേൽ എല്ലാത്തിനെക്കുറിച്ചും പറഞ്ഞു പേടിപ്പിച്ചു വളർത്താം…
അല്ലേൽ പേടി മാറ്റിക്കൊടുത്തു വളർത്താം.
എന്റെ മോള് ലോകം കണ്ട് പേടിച്ചു വളരണോന്നു എനിക്കില്ല…
…..പിന്നെ നോക്കിക്കൊണ്ട് ഞാൻ ഇവിടില്ലേ…
പിന്നെന്താ…”
സുജയെ നോക്കി ശിവൻ പറഞ്ഞതും സുജ ശിവന്റെ കയ്യിൽ പിടിച്ചു.
പിറ്റേന്ന് രാവിലെ പുഴക്കരയിൽ മീൻ പിടിക്കാൻ പോയ ശിവൻ തിരികെ
എത്തുമ്പോൾ ശ്രീജയുടെ വീടിനു മുന്നിൽ ജീപ്പ് കിടക്കുന്നത് കണ്ടു.
കുഞ്ഞൂട്ടി മുന്നിൽ ഇരിപ്പുണ്ടായിരുന്നു.
