“ചേട്ടനെ കളിയാക്കാൻ വന്നിട്ട് അവസാനം ചേച്ചിമാർ സൈഡായല്ലോ!” ഉണ്ണി എന്നെ പുകഴ്ത്തിത്തുടങ്ങി.
“നിനക്കും കിട്ടിയല്ലോ ഒരെണ്ണം,” ഞാൻ തിരിച്ചും കൊടുത്തു.
“ബിരിയാണി എന്ന് കേട്ടപ്പോൾ ചേട്ടന്റെ കാര്യം ഞാൻ അങ്ങ് മറന്നുപോയി,” ഉണ്ണി തല ചൊറിഞ്ഞുകൊണ്ട് ചിരിച്ചു.
“കൂട്ടുകാരി കൂടെയുള്ളതുകൊണ്ടാ… അല്ലെങ്കിൽ അവളുമാർ എന്നെ മൈൻഡ് പോലും ചെയ്യില്ലായിരുന്നു.”
“ശരിക്കും ചേട്ടനും ചേച്ചിമാരും തമ്മിൽ എന്താ പ്രശ്നം?” ഉണ്ണി എന്നെ തടഞ്ഞുനിർത്തി ചോദിച്ചു.
“ഈഗോ!” എന്റെ ആ ഒറ്റവാക്കിലെ മറുപടി കേട്ട് അവൻ വീണ്ടും വാ പൊളിച്ചു നിന്നു. “വാടാ… അടുത്ത ബസ് പിടിക്കാം,” അവനെ വലിച്ചു നടന്ന് ഞാൻ മുന്നോട്ട് നീങ്ങി.
——————————————————————
അതേസമയം, പ്രിയയുടെ വീട്ടിൽ
“നിഖിലിനെ എബി കാണുന്ന ദിവസം തീരും നിന്റെ ഈ കളികളെല്ലാം,” ദിവ്യ ബെഡിൽ നിന്നെഴുന്നേറ്റ് പറഞ്ഞു.
“ഒരു ഉമ്മ വെച്ചതിന്റെ പേരിൽ അവനെ നാടുകടത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ വീട്ടുകാരെ തല്ലിയ അവനെ ഞാൻ വെറുതെ വിടുമോ?” നോട്ട്ബുക്ക് അടച്ചുവെച്ച് പ്രിയയും എഴുന്നേറ്റു.
“അസൽ ഭ്രാന്താണ് നിനക്ക്!” ദിവ്യ അവളെ പരിഹസിച്ചു.
“ആണല്ലോ… ആ ഭ്രാന്തിന്റെ പേരാണ് എബി,” ഉറച്ച തീരുമാനത്തോടെ പ്രിയ പറഞ്ഞു. അവൾ ബാഗ് അടുക്കി വെച്ച് ഒരു കുപ്പി വെള്ളമെടുത്തു കുടിച്ചു
“നീ ദീപുവുമായുള്ള കല്യാണത്തിന് സമ്മതിച്ചതോ?” വിശ്വാസം വരാതെ ദിവ്യ ചോദിച്ചു. ദീപുവിനെ അത്ര പെട്ടെന്ന് മറക്കാൻ ദിവ്യയ്ക്കും കഴിയില്ലായിരുന്നു.
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ നിനക്ക് അറിയില്ല ദിവ്യ,” പ്രിയയുടെ വാക്കുകളിൽ പുച്ഛമായിരുന്നു.
“ശരിക്കും എബിയെ അറിയാത്തത് നിനക്കാണ്,” ദിവ്യ അവസാനമായി ഒന്ന് ശ്രമിച്ചു നോക്കി.
“ഈഗോ തലയിൽ കൊണ്ടുനടക്കുന്ന ഒരുത്തൻ! എന്നോട് ഇഷ്ടം ഉണ്ടായിട്ടാണോ അവൻ നടന്നത്? ക്ലാസ്സിലെ ടോപ്പർ നിഖിലിന്റെ പെണ്ണിനെ സ്വന്തമാക്കാനൊരു മോഹം, അത്രയേ ഉള്ളൂ. സിവിൽ സർവീസ് കഴിഞ്ഞ് നിഖിൽ ഇപ്പോൾ വരും. ഞാനോ, ഒരു പലിശക്കാരന്റെ ഭാര്യ! ഞാൻ അവനെ വെറുതെ വിടില്ല. വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോന്റെ ഭാര്യ ഒരു വേശ്യയായിരിക്കും!” പകയോടെ പ്രിയ പറയുന്നത് കേട്ട് ദിവ്യ ശരിക്കും വിറച്ചുപോയി.
കോളേജിൽ വെച്ച് എബിയെ കണ്ടപ്പോൾ പ്രിയ കാണിച്ച ആ അനുരാഗം വെറുമൊരു മുഖമൂടിയായിരുന്നു എന്ന് ദിവ്യയ്ക്ക് അപ്പോഴാണ് മനസ്സിലായത്. “നിന്നെ വിശ്വസിച്ചതാണ് തെറ്റ്, നീ എന്റേതെന്ന് തോന്നിയതാണ് ഏറ്റവും വലിയ തെറ്റ്,” പ്രിയ സ്വയം പിറുപിറുത്തു കൊണ്ടിരുന്നു..
——————————————————————
വൈകുന്നേരം, പള്ളി ഗ്രൗണ്ടിൽ
ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തി ഒന്ന് ഉറങ്ങി എഴുന്നേറ്റു. പുതിയ കോളേജിൽ കുറച്ച് കൂട്ടുകാരെ സണ്ണി സെറ്റാക്കി തരാമെന്ന് ഏറ്റിട്ടുണ്ട്. ഉണ്ണിയെ കൂടെ കൂട്ടാൻ നോക്കിയെങ്കിലും പല്ലവി ചേച്ചി വിട്ടില്ല. ഞാൻ ചേട്ടന്റെ ബൈക്കുമായി പള്ളി ഗ്രൗണ്ടിലേക്ക് തിരിച്ചു.
ഞങ്ങളുടെ നാട്ടിൽ ജാതിമത ഭേദമന്യേ എല്ലാവരും ഒത്തുചേരുന്ന സ്ഥലമാണ് പള്ളി ഗ്രൗണ്ട്. ക്രിക്കറ്റും ഫുട്ബോളും വോളിബോളുമൊക്കെ അവിടെ നടക്കും. ഗ്രൗണ്ടിലെ പല നിർമ്മാണ പ്രവർത്തനങ്ങളും നാട്ടുകാർ എതിർത്തതുകൊണ്ട് പള്ളിക്ക് അവിടെ പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കേരള ടീമിലെ പല പ്രമുഖരും കളി പഠിച്ച മണ്ണാണത്.
സമയം 6:30 കഴിഞ്ഞു. അസ്തമയ സൂര്യന്റെ വെളിച്ചവും ചെമ്മണ്ണിന്റെ പൊടിയും ചേർന്ന് ഗ്രൗണ്ടിന് വല്ലാത്തൊരു ഫീൽ നൽകുന്നുണ്ടായിരുന്നു. സണ്ണിയും കൂടെ മൂന്ന് ചെറുപ്പക്കാരും നിൽക്കുന്നത് ഞാൻ ദൂരെ നിന്നുതന്നെ കണ്ടു. ക്ലബ്ബിന്റെ ജേഴ്സി ധരിച്ച, മീശ മുളച്ചു വരുന്ന പ്ലസ് ടു കഴിഞ്ഞ പിള്ളേർ. ഫുട്ബോൾ കളി കഴിഞ്ഞ് ജേഴ്സിയിലാകെ മണ്ണ് പുരണ്ടിട്ടുണ്ട്.
