“പോയേടാ…” ലൂക്കാച്ചനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്ന എബി ചെന്നുപെട്ടത് ഹാരിസ് സാറിന്റെ മുന്നിലാണ്.
“എന്റെ ഓഫീസ് റൂമിലേക്ക് വാ.” ഹാരിസിന്റെ ശബ്ദത്തിൽ ഗൗരവമുണ്ടായിരുന്നു.
റൂമിലെത്തിയ എബി ചുറ്റും നോക്കി. ഒരു വശത്ത് പോലീസിലെ പഴയ ക്രൈം ഫയലുകൾ, മറുവശത്ത് എബിക്ക് കിട്ടിയ ട്രോഫികൾ. ഹാരിസ് ഒരു ഗൺ എടുത്ത് ടേബിളിൽ വെച്ചു. Springfield XD-S .45 ACP!
എബി ആ തോക്ക് കൈയ്യിലെടുത്ത് ഒന്ന് ലോഡ് ചെയ്തു. “ഇത് കൈയ്യിൽ കിട്ടിയിട്ട് കുറെയായി. നിന്റെ അണ്ണന്റെ ഗിഫ്റ്റാണ്,” ഹാരിസ് പറഞ്ഞു. എന്നിട്ട് തന്റെ പേരിൽ ലൈസൻസുള്ള മറ്റൊരു പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു കൊണ്ട് എഴുന്നേറ്റു.
“നിന്റെ ഉദ്ദേശം എന്തായാലും ശരി, അപ്പന്റെ ഹോൾഡ് ഉപയോഗിച്ച് നീ പോകുന്ന ഈ വഴി… പോലീസ് ഡിപ്പാർട്ട്‌മെന്റിൽ എന്നേക്കാൾ കൂടുതൽ ബന്ധം നിനക്കുണ്ട്. നിന്റെ പേരിൽ കേസുകളും.”
“എന്റെ അപ്പനല്ലേ ഇതെല്ലാം പഠിപ്പിച്ചത്,” എബി സ്വയം ന്യായീകരിച്ചു.
“ഏത്? ആ കിളവന്റെ (കുരുവിളയുടെ) കടുംപിടുത്തങ്ങൾക്ക് കൂട്ടുനിന്നതോ? ഈഗോ കണ്ടുപിടിച്ചത് തന്നെ വലിയവീട്ടിൽ കുരുവിളയാണ്!” ഹാരിസ് ചൂടായി.
“മമ്മിയുടെ മുന്നിൽ നമ്മൾ തമ്മിൽ വഴക്കാണ്, അത് മുതലാക്കരുത്,” എബി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതല്ല… നിനക്കൊരു പ്രപ്പോസൽ വന്നിട്ടുണ്ട്,” ഹാരിസ് ഗൗരവത്തിലായി.
“എനിക്ക് കല്യാണപ്രായമായോ അപ്പച്ചാ?” എബി ഒന്ന് നാണം വരുത്താൻ ശ്രമിച്ചു.
“കഴുവേറി! ഡീൽ പറയുമ്പോൾ ശ്രദ്ധിക്കെടാ. 5 കിലോ!” ഹാരിസ് പറഞ്ഞു.
“വെറും 5 കിലോയോ? ഇതിന് ഞാനിപ്പോ എന്തിനാ?” എബി പുച്ഛിച്ചു. “പാലക്കാട്ടെ ശേഖരന്റെ കാര്യമല്ലേ? ശേഖരന് സേതുവിനെ വിളിച്ചാൽ പോരേ?”
“ഇത് ശേഖരന്റെ പേഴ്സണൽ കാര്യമാണ്. നാളെ ലോഡ് വരും.” ഹാരിസ് ഒരു 500 രൂപ നോട്ട് എടുത്തു എബിയുടെ നേരെ നീട്ടി. അതിൽ ഒരു വണ്ടി നമ്പർ എഴുതിയിരുന്നു: TN 03 74*3.
⏩⏩⏩
രണ്ടു ദിവസം കഴിഞ്ഞ് കോളേജിലേക്ക് പോകാൻ ബസ്സിൽ കയറുമ്പോഴാണ് എബി പ്രിയയെ കാണുന്നത്. ചുവപ്പും മഞ്ഞയും കലർന്ന ഒരു ചുരിദാറിൽ അവൾ അതിമനോഹരിയായി നിൽക്കുന്നു. സണ്ണിയോട് തമാശയായി പറഞ്ഞതാണ്, പക്ഷേ പ്രിയ തന്നെ തേടി വന്നിരിക്കുന്നു.
ബസ്സിൽ നിന്ന് എബി ചാടിയിറങ്ങി അവളുടെ അടുത്തേക്ക് നടന്നു. അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
“എന്നെ കാണാൻ വേണ്ടി വന്നതാണോ, അതോ അപ്രതീക്ഷിതമായി സംഭവിച്ചതാണോ?” എബി അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
പ്രിയയുടെ ആ ചിരിയിൽ ഒരു ഗൂഢതയുണ്ടായിരുന്നു.
വാഹനങ്ങൾ നോക്കി റോഡ് കടക്കുമ്പോൾ തന്നെ പ്രിയ പറയാൻ പോകുന്ന കള്ളങ്ങളെക്കുറിച്ച് എബിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രണയം അവളുടെ മനസ്സിലില്ലെന്ന് അവന് ഉറപ്പാണ്. പക്ഷേ, പ്രതികാരം ചെയ്യാൻ തക്കവണ്ണം അവൾ വളർന്നിട്ടുണ്ടോ?
രാവിലത്തെ അവസാന ബസ്സും പോയിക്കഴിഞ്ഞപ്പോൾ ബസ് സ്റ്റോപ്പ് വിജനമായി. എബി പ്രിയയുടെ അരികിലേക്ക് ചെന്നുനിന്നു.
“എന്നെ കാണാൻ തന്നെ നിന്നതാണോ?” എബി നേരിട്ട് വിഷയത്തിലേക്ക് കടന്നു.
“നിന്നെ അല്ലാതെ വേറെ ആരെയാ?” പ്രിയ ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നത്. പഴയ സൗന്ദര്യത്തിന് ഇപ്പോൾ ഒരു കടുപ്പമേറിയിട്ടുണ്ട്. എബി അവളെ ഒന്ന് ഉഴിഞ്ഞു നോക്കി.
“ഇന്ന് ക്ലാസ്സില്ലേ?” എബി വെറുതെ ഒന്ന് ചോദിച്ചു.
“വീട്ടുകാരെ പറ്റിക്കാൻ…” അവളുടെ മറുപടിയിൽ ആ പഴയ കുസൃതിയില്ലായിരുന്നു.
“ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി വെച്ച് എന്നെ ട്രാപ്പ് ചെയ്യാമെന്ന് നീ കരുതിയോ?” എബി അവളുടെ അരികിലിരുന്നു. “വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോനെ പിടിക്കാൻ സുന്ദരേശന്റെ മോൾക്ക് കഴിയില്ല മോളേ. സുന്ദരേശൻ പാവമാണെങ്കിലും അയാളുടെ ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷം കിടക്കുന്നത് എനിക്കറിയാം.”
