കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

അതേസമയം അകത്ത്…

“നിങ്ങൾ അവനെ തല്ലിയത് ശരിയായില്ല ഹാരിസേ,” സ്മിത (മമ്മി) പറഞ്ഞു.

 

ഹാരിസ് സാർ അത് കേട്ട ഭാവം നടിച്ചില്ല. “അവൻ ഇവിടുന്ന് ഇറങ്ങിപ്പോകാനാണ് ഞാൻ കൊടുത്തത്. ഒന്നല്ല രണ്ടെണ്ണം!” അദ്ദേഹം ഡ്രസ്സ് മാറുന്നതിനിടയിൽ പറഞ്ഞു.

 

“പാർട്ടി സെക്രട്ടറിയുടെ മോനെയാണ് അവൻ കൈവെച്ചത്!” മമ്മി വാ പൊളിച്ചു നിന്നു.

 

ഹാരിസ് സാർ ഒന്ന് ചിരിച്ചു. “അതൊക്കെ അവിടെ നിൽക്കട്ടെ സ്മിതേ… വലിയവീട്ടിലെ രക്തം അവന്റെ ഉള്ളിലുണ്ട്. അത് ഇങ്ങനെയൊക്കെയേ പുറത്തു വരൂ.”

 

“അവന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്നാണ്… എന്റെ സഹായം അവന് വേണ്ട!”

 

ചുണ്ടിൽ വിരിഞ്ഞ ഒരു ഗൂഢചിരിയോടെ പുറത്തേക്ക് പോകുന്ന ഹാരിസിനെ നോക്കി സ്മിത പേടിയോടെ പഴയ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു നിന്നു. ഹാരിസ് സാറിന്റെ ആ ചിരിക്ക് പിന്നിൽ എന്തൊക്കെയോ പ്ലാനുകൾ ഉണ്ടെന്ന് സ്മിതയ്ക്ക് മനസ്സിലായിരുന്നു.

 

⏩⏩⏩

 

“ശരിക്കും അങ്ങേര് ആരാടാ?” ഷാഹിറിന്റെ വായിൽ നിന്നുമായിരുന്നു ആ ചോദ്യം.

 

മൂന്നുപേരും പള്ളി ഗ്രൗണ്ടിൽ ഇരിക്കുകയാണ്. കോളേജ് വിട്ട് വീട്ടിൽ പോലും പോകാതെ എബിയെ പറ്റിയുള്ള ചിന്തയിലാണ് അവർ.

 

“നീ കണ്ടതല്ലേടാ അവന്മാരുടെ ക്ലാസ്സ് റൂമിന്റെ അവസ്ഥ! ഒറ്റയ്ക്ക് കയറി അഞ്ചാറെണ്ണത്തിനെ എടുത്തിട്ട് അടിക്കണമെങ്കിൽ…” ടിറ്റോയ്ക്ക് ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല. എങ്കിലും എബിയുടെ പുറകെ പോകാൻ അവന് അല്പം താല്പര്യക്കുറവുണ്ട്.

 

“നമുക്ക് സണ്ണി ചേട്ടനോട് ഒന്ന് ചോദിച്ചു നോക്കിയാലോ?” അലക്സ് നിർദ്ദേശിച്ചു.

 

“കഴിഞ്ഞ ദിവസം നമ്മൾ മൂന്നും കട്ട ലോക്കൽ ആയിട്ടാണല്ലോ അവനോട് പെരുമാറിയത്,” ടിറ്റോയുടെ മനസ്സിൽ ചെറിയൊരു പേടി.

 

“നീ വാടാ… ഒന്ന് ചോദിച്ചു നോക്കാം. അവൻ ഉണ്ണിയുടെ ചേട്ടനല്ലേ?” അലക്സ് അവന് മാത്രം അറിയാവുന്ന ഒരു കാര്യം കൂടി പറഞ്ഞ് രണ്ടിനെയും പൊക്കാൻ നോക്കി.

 

“അവനോടും ചോദിക്കാം, ആദ്യം സണ്ണിയെ പിടിക്കാം.” ഷാഹിർ മുന്നേ എഴുന്നേറ്റു. ടിറ്റോയും കൂട്ടുകാരും നേരെ സണ്ണിയുടെ വീട്ടിലേക്ക് നടന്നു.

 

സണ്ണിയുടെ മമ്മി അൻസി സ്കൂട്ടറിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗേറ്റിൽ ഈ പുതിയ മുഖങ്ങളെ കണ്ടത്. “എന്താ പിള്ളേരേ?” അൻസി ചോദിച്ചു. വന്ന മൂന്നുപേരെയും അവർ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. തോളിൽ ബാഗുണ്ട്, പഠിക്കാൻ പോയിട്ട് വരുന്ന വഴിയാണെന്ന് മനസ്സിലായി. സണ്ണി നാട്ടിലെ പിള്ളേരുമായി കൂട്ടു കൂടുന്നത് അൻസിക്ക് അത്ര ഇഷ്ടമല്ല.

 

“സണ്ണി ചേട്ടൻ ഉണ്ടോ?” ടിറ്റോ ചോദിച്ചു.

 

“അകത്തുണ്ട്.” അത്ര സന്തോഷമില്ലാതെ മറുപടി നൽകി ഹെൽമെറ്റ് തലയിൽ വെച്ച് അൻസി സ്കൂട്ടർ മുന്നോട്ട് എടുത്തു.

 

മമ്മി പോയ പുറകെ ഗേറ്റ് അടയ്ക്കാൻ വന്ന സണ്ണിയാണ് ഗേറ്റിൽ നിൽക്കുന്ന മൂവർസംഘത്തെ കണ്ടത്. “ആഹാ… തല്ലുകൊള്ളികൾ ഒന്നിച്ചാണല്ലോ! എന്താടാ?” സണ്ണി വലിയ വായിൽ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

 

“എബി ചേട്ടൻ ഒക്കെയല്ലേ?” അലക്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“അവനെന്താ… അവൻ ഇപ്പോൾ കിടന്നുറങ്ങുകയായിരിക്കും!” സണ്ണി അത്ര കാര്യമാക്കിയില്ല. ഇവന്മാരുടെ വരവ് എന്തിനാണെന്ന് അവന് ഏകദേശം ഐഡിയ കിട്ടിയിട്ടുണ്ട്.

 

“അതല്ല ചേട്ടാ…” ടിറ്റോ എന്തോ പറയാൻ തുടങ്ങിയതും സണ്ണി തടഞ്ഞു.

 

“നീയൊക്കെ പോയി നിന്റെ പണി നോക്ക്. അവന്റെ കാര്യത്തിൽ അനാവശ്യ ടെൻഷൻ വേണ്ട.” സണ്ണി ഗേറ്റിൽ പിടിച്ചുകൊണ്ട് മൂന്നുപേരെയും നോക്കി. ‘ഇറങ്ങിപ്പോടാ മൈരുകളേ’ എന്നൊരു ലൈൻ ആ നോട്ടത്തിലുണ്ടായിരുന്നു.

 

ഷാഹിർ വിടാൻ ഭാവമില്ലായിരുന്നു. അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു: “ശരിക്കും എബി ചേട്ടൻ ആരാ?”

 

സണ്ണി ഒന്ന് പുച്ഛിച്ചു ചിരിച്ചു. “ഇന്നത്തെ തല്ലിന്റെ പുറത്താണ് മക്കൾ അവനെപ്പറ്റി അറിയാൻ വന്നതെന്ന് എനിക്ക് മനസ്സിലായി. ടിറ്റോ… നിന്നെ തല്ലിയതുകൊണ്ടല്ല, ഉണ്ണിയെ തൊട്ടതുകൊണ്ടുമല്ല ഇന്ന് കോളേജിൽ നടന്നത്. അത് പഴയൊരു കണക്ക് തീർക്കാനായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *