കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

“സണ്ണീ, നീ മാറിക്കോ… ഇത് ഞാൻ നോക്കിക്കോളാം.” എബി ബൈക്കിൽ നിന്നിറങ്ങി പതുക്കെ ഗേറ്റ് കടന്നു.

 

രാജ്‌മോഹൻ ആഡംബരമായി സോഫയിൽ ഇരിക്കുകയാണ്. ഹാരിസ് സാർ കൈ കെട്ടി അമർഷം കടിച്ചുപിടിച്ച് നിൽക്കുന്നു. സ്മിത ആന്റി അകത്ത് ജനാലയിലൂടെ പേടിയോടെ പുറത്തേക്ക് നോക്കുന്നുണ്ട്.

 

“ഹാരിസേ… ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായല്ലോ. നിന്റെ മോൻ കാരണം എന്റെ മകന്റെ കൈ പോയിരിക്കുകയാണ്. ഇതിനൊരു തീരുമാനം വേണം.” രാജ്‌മോഹന്റെ ശബ്ദം മുറ്റത്ത് മുഴങ്ങി.

 

“എന്ത് തീരുമാനമാണ് രാജ്‌മോഹൻ വേണ്ടത്?” എബി പതുക്കെ ഉമ്മറത്തേക്ക് കയറി വന്നു.

 

എബിയെ കണ്ടതും പാർട്ടിക്കാർ ഒന്ന് ഉഷാറായി. രാജ്‌മോഹൻ എഴുന്നേറ്റു. “നീയാണോ ഹാരിസിന്റെ മോൻ എബി?”

 

“അതെ. തല്ലിയതും ഞാൻ തന്നെയാണ്.” എബി ഒട്ടും കുലുക്കമില്ലാതെ പറഞ്ഞു.

 

“ഡാ… എബി!” ഹാരിസ് സാർ അവനെ തടയാൻ നോക്കിയെങ്കിലും എബി കൈകൊണ്ട് വേണ്ടെന്ന് കാണിച്ചു.

 

“രാജ്‌മോഹൻ സാർ… തല്ലിയത് എന്തിനാണെന്ന് നിങ്ങളുടെ മോനോട് ഒന്ന് ചോദിച്ചു നോക്ക്. പിന്നെ, ഭരതന്റെ ആളുകൾ ഇന്നലെ രാത്രി ഇങ്ങോട്ട് വന്നിരുന്നു. അവർക്ക് വന്ന വഴിക്ക് തിരിച്ചങ്ങോട്ട് പോകാൻ പറ്റിയില്ലെന്ന് തോന്നുന്നു.” എബി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

 

“നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ?” രാജ്‌മോഹൻ അടുത്തു വന്നു.

 

“ഭീഷണിപ്പെടുത്താൻ മാത്രം ഞാൻ വളർന്നിട്ടില്ല സാറേ… പക്ഷേ ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം. വിക്രമും സോമൻ പിള്ളയും ഒക്കെ ടൈഗർ ക്ലബ്ബിൽ ഇരിപ്പുണ്ടാകും. അവരുടെ അടുത്തേക്ക് പോകുമ്പോൾ എന്റെ ഈ മുഖം ഒന്ന് ഓർമ്മിച്ചാൽ മതി.”

 

ആ പേര് കേട്ടതും രാജ്‌മോഹന്റെ മുഖത്തെ ആ ചങ്കൂറ്റം പതുക്കെ ഒന്ന് മങ്ങി. എബിക്ക് ഇത്രയും വിവരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല.

 

“ഹാരിസേ… നിന്റെ മോനെ നീ സൂക്ഷിച്ചോ. ഈ കളി ഇവിടെ തീരില്ല.” രാജ്‌മോഹൻ ദേഷ്യത്തോടെ തന്റെ ആളുകളെയും കൂട്ടി പുറത്തേക്ക് നടന്നു.

 

ജീപ്പുകൾ ഗേറ്റ് കടന്ന് പോയതും ഹാരിസ് സാർ എബിയുടെ കോളറിന് പിടിച്ചു. “എന്താടാ നീ ആ പറഞ്ഞത്? വിക്രമും സോമൻ പിള്ളയും ഒക്കെയായി നിനക്കെന്താ ബന്ധം?”

 

“ബന്ധമില്ല അപ്പച്ചാ… അവർക്ക് എന്നോട് ഒരു ബന്ധം ഉടനെ ഉണ്ടാകും.” എബി അപ്പച്ചന്റെ കൈ മാറ്റിക്കൊണ്ട് അകത്തേക്ക് നടന്നു.

 

ഉണ്ണി ഇതെല്ലാം കണ്ട് വാ പൊളിച്ചു നിൽക്കുകയാണ്. “ചേട്ടാ… മാരക തള്ളാണല്ലോ?” ഉണ്ണി പതുക്കെ ചോദിച്ചു.

 

എബി തിരിഞ്ഞു നോക്കിയില്ല. അവൻ നേരെ റൂമിലെത്തി ചന്ദ്രൻ അങ്കിൾ മെയിൽ ചെയ്ത അഡ്മിഷൻ പേപ്പേഴ്സ് തുറന്നു നോക്കി. അതിൽ അവൻ തിരഞ്ഞത് ഒരു പേരായിരുന്നു. ‘ശരണ്യ സോമൻ പിള്ള’.

 

എബിയുടെ കണ്ണുകൾ തിളങ്ങി. നെൽസന്റെ ടീമിലെ ഏറ്റവും വലിയ വീക്ക്നെസ്സ് സന്ദീപിന്റെ പെങ്ങളായ ശരണ്യയാണെന്ന് എബിക്ക് മനസ്സിലായി.

——————————————————————

 

രണ്ടു ദിവസം കടന്നുപോയി. പള്ളി ഗ്രൗണ്ടിൽ ടിറ്റോയും സംഘവും ഇപ്പോഴും എബിയെക്കുറിച്ചുള്ള ചർച്ചയിലാണ്.

 

“നീയൊക്കെ കണ്ടോ… ഉണ്ണിയുടെ വായിൽ നിന്നുതന്നെ നമ്മൾ സത്യങ്ങൾ മുഴുവൻ അറിയും,” ഷാഹിർ രണ്ടിനെയും നോക്കി പറഞ്ഞു.

 

“അല്ലടാ… നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഉണ്ണി പിണങ്ങിപ്പോയല്ലോ,” അലക്സിന് സംശയം.

 

“നമ്മൾ കൈവെച്ച ടീം നിസ്സാരമല്ല അലക്സേ. എന്റെ വീട്ടിൽ പറയുന്നത് വെച്ച് നോക്കിയാൽ ഈ എബിയും അത്ര നല്ലവനൊന്നുമല്ല,” ടിറ്റോ ഗൗരവത്തോടെ പറഞ്ഞു. സണ്ണിച്ചേട്ടൻ പറഞ്ഞ കഥകൾ വെറും തള്ളല്ലെന്ന് ഷാഹിറിനും ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്.

 

അതേസമയം, എസ്.പി. ശ്രീകുമാറിന്റെ ഓഫീസിൽ ഒരു നിശബ്ദ യുദ്ധം നടക്കുകയായിരുന്നു.

 

“സാർ, ഒരു വിസിറ്ററുണ്ട്. വലിയവീട്ടിൽ എബ്രാഹം,” കോൺസ്റ്റബിൾ വന്നു പറഞ്ഞപ്പോൾ ശ്രീകുമാർ ഒന്ന് ഞെട്ടി. കയ്യിലിരുന്ന ഫയൽ മാറ്റിവെച്ച് അയാൾ പറഞ്ഞു, “വരാൻ പറയൂ.”

Leave a Reply

Your email address will not be published. Required fields are marked *