കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 1 15

 

ഇന്ന് ഇനി ക്ലാസ്സിൽ പോകേണ്ട. മല്ലിക ടീച്ചറുടെ ആ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്. നേരെ ബസ് കയറി സണ്ണിയുടെ ഓഫീസിലേക്ക് വിട്ടു. എന്നെ കണ്ടപാടെ അവൻ തുടങ്ങിക്കഴിഞ്ഞു. അവൻ പറഞ്ഞതിന് നേരെ ഓപ്പോസിറ്റ് ആണല്ലോ ഞാൻ കോളേജിൽ പോയി കാണിച്ചത്.

 

“നെൽസന്റെ വീട്ടുകാർ സീനാണ് എബി,” സണ്ണി ഗൗരവത്തിൽ പറഞ്ഞു. അവനെന്നെ കുറേ ചീത്ത വിളിച്ചെങ്കിലും എന്റെ മനസ്സിൽ ആ മല്ലിക ടീച്ചറായിരുന്നു.

 

“നീ എന്തിനാടാ അവന്മാരെ തല്ലിയത്?” പോയ സ്പീഡിൽ തിരിച്ചു വന്ന് സണ്ണി ചോദിച്ചു.

 

“ഉണ്ണിയെ കൈവെച്ചപ്പോൾ കൺട്രോൾ പോയി.”

 

“എന്നിട്ട് ഉണ്ണി എവിടെ?” അവൻ ആക്കി ചോദിച്ചപ്പോൾ ഞാൻ ഒന്ന് പരുങ്ങി. ഉണ്ണിയെ അവിടെ ഇട്ടിട്ടാണല്ലോ ഞാൻ നെൽസന്റെ പിന്നാലെ പാഞ്ഞത്!

 

“കോടികൾ മൂല്യമുള്ള ബിസിനസ്സ് കളഞ്ഞിട്ട് നീ പിള്ളേര് കളി കളിക്കാൻ നടക്കുകയാണോ?”

 

“വിട്ടേക്ക് സണ്ണീ… ഇനി ഉണ്ടാവില്ല.”

 

“വാ, നമുക്ക് ഒരിടം വരെ പോകാം.”

 

“പോടാ… രാവിലെ തന്നെ അടിക്കാനാണോ?” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.

 

“അടിക്കാനല്ല, രചനയ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞു.”

 

രചന! എന്റെ ആദ്യത്തെ ലേഡി ഫ്രണ്ട്. സൗഹൃദം എപ്പോഴോ അവൾക്ക് പ്രണയമായി തോന്നിയിരുന്നു. എല്ലാം തുറന്നു സംസാരിക്കാൻ എനിക്കുണ്ടായിരുന്ന ഏക പെൺസുഹൃത്ത്. സണ്ണിയുടെ ബൈക്ക് ചെന്നു നിന്നത് ഒരു ചെറിയ ഓടിട്ട വീടിന് മുന്നിലാണ്. അവളുടെ അച്ഛന്റെ ഓട്ടോ മുന്നിലുണ്ട്. രചനയെ വെച്ച് നോക്കുമ്പോൾ അങ്ങേര് പാവമാണ്.

 

സണ്ണി വാതിലിൽ മുട്ടി. വാതിൽ തുറന്നത് രചനയായിരുന്നു. സെറ്റ് മുണ്ടും തലയിൽ മുല്ലപ്പൂവും ചൂടി നിൽക്കുന്ന രചന. എന്നെ കണ്ട പാടെ അവൾ സണ്ണിയെ വകഞ്ഞുമാറ്റി എന്റെ നെഞ്ചിലേക്ക് വീണു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ച!

 

“കുറെയായല്ലോടാ നീയിങ്ങ് വന്നിട്ട്…” നനഞ്ഞ മിഴികളോടെ അവൾ ചോദിച്ചു. ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

 

“വാ അകത്തേക്ക്…” അവൾ മുന്നേ നടന്നു. ഞാൻ സണ്ണിയെ നോക്കി. അവൻ ചിരി കടിച്ചുപിടിച്ചു നിൽക്കുകയാണ്. “ഇനി ഒരിക്കലും രചനയുടെ വീട്ടിൽ വരില്ല” എന്ന് പറഞ്ഞിട്ടുള്ളവനാണ് ഞാൻ. സണ്ണി ഒരു തെണ്ടിത്തം തന്നെയാണ് ചെയ്തത്, എങ്കിലും അവന്റെ ഉദ്ദേശം എനിക്ക് പിടികിട്ടിയില്ല.

 

ഞങ്ങൾ ഹാളിലെ കസേരയിൽ ഇരുന്നു. “അച്ഛനില്ലേ?” ഞാൻ ചോദിച്ചു.

 

“ടൗണിൽ പോയി. ഞാൻ ചായ എടുക്കാം, എബി എന്റെ കൂടെ വാ.” അവൾ അടുക്കളയിലേക്ക് നടന്നു. ഞാൻ സണ്ണിയെ നോക്കി അവളുടെ പിന്നാലെ പോയി.

 

ചായയൊക്കെ നേരത്തെ റെഡിയാണ്. അപ്പോൾ ഇതൊരു പ്ലാനാണ്! അവൾക്ക് എന്തോ പറയാനുണ്ട്. വായാടി പെണ്ണുങ്ങൾ സ്വന്തം കാര്യം വരുമ്പോൾ മിണ്ടാപ്പൂച്ചകളാകും.

 

“എന്താടി?” ഞാൻ നേരിട്ട് തന്നെ ചോദിച്ചു.

 

“കഴിഞ്ഞ ദിവസം എന്റെ കല്യാണം ഉറപ്പിച്ചു…” അവൾ പതുക്കെ പറഞ്ഞു.

 

സന്തോഷം, സംതൃപ്തി! ഞാൻ ചിരിക്കാതിരിക്കാൻ ചുണ്ട് കടിച്ചുപിടിച്ചു. “നല്ല കാര്യം,” ഉള്ളിൽ വന്ന ആശ്വാസം വാക്കുകളിൽ ഒളിപ്പിച്ചു ഞാൻ പറഞ്ഞു.

 

“പയ്യനെ നിനക്കറിയാം, ശ്യാം ആണ്.”

 

“ആഹാ… ശ്യാമോ? അവൻ നല്ലവനല്ലേ.”

 

“നല്ല ജോലിയൊക്കെയുണ്ട്. നിന്നെക്കുറിച്ച് അവൻ ചോദിച്ചു. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ചടങ്ങാണ്, നീ വരുമോ?”

 

“പണ്ട് നീ എന്നോട് പറഞ്ഞ ആ ഇഷ്ടം ഇപ്പോഴും ഉണ്ടോ രചനാ?” ഞാൻ ഒന്ന് എറിഞ്ഞു നോക്കി. അവളൊന്ന് ഞെട്ടി.

 

“അതൊക്കെ തമാശയായിട്ടാണ് ഞാൻ കാണുന്നത്.” അവൾ ചിരിച്ചു. പക്ഷേ ആ ചിരി എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

 

“ശരിക്കും?”

 

“അതേടാ… അതൊക്കെ പണ്ട് നടന്നതല്ലേ.”

 

രക്ഷപെട്ടു! ഉള്ളിലെ ശ്വാസം നേരെ വീണത് ഇപ്പോഴാണ്.

 

“തിരിച്ചു വന്നു കഴിഞ്ഞു ഞാൻ ആദ്യം അന്വേഷിച്ചത് നിന്നെയാണ്. പക്ഷേ, ചോദിക്കാൻ കരുതിയ ചില ചോദ്യങ്ങൾ ഇനി വേണ്ടെന്ന് വെച്ചു.” അവൾ എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *