“ആകെ രണ്ടു ദിവസത്തെ ഭർത്താവ്!”
“ങേ! അതെന്താ അങ്ങനെ?“
പാറുവിന്റെ മുഖം വാടി. കുറേനേരം ഒന്നും മിണ്ടാതെയിരുന്നു.
ലച്ചു അവളുടെ മുഖത്തേക്ക് നോക്കി സ്ലാബിൽ ചാരി നിന്നു.
പാറു പതിഞ്ഞ സ്വരത്തിൽ ജാതക ദോഷവും, തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും തന്റെ വിവാഹവും, തന്റെ മൂന്നാം ദിവസത്തെ വൈധവ്യവും ഒക്കെ പറഞ്ഞു.
“അയാൾക്ക് ഹാർട്ടിന് തകരാർ പണ്ടേ ഉണ്ടായിരുന്നതാണ്. കണ്ടാൽ കുഴപ്പമൊന്നും ഇല്ലായിരുന്നു. അവർ എല്ലാം മറച്ചുവെച്ചതാണ്. പിന്നെ എന്റെ ജാതകദോഷം അവർക്ക് അറിയാമായിരുന്നു. എന്നാലും അവർ കല്യാണം നടത്തി. പിന്നെന്തു പറയാൻ.
“നിന്റെ കാര്യവും അവർ അറിഞ്ഞിരുന്നു. അവർക്ക് അച്ഛന്റെ സ്വത്തിൽ ആയിരുന്നു നോട്ടം. രണ്ടുവീടും കുറച്ചു പുരയിടവും ഉണ്ടല്ലൊ. അവിടെ ചെന്നതിന്റെ അന്നു വൈകിട്ട് ഒരു ജോലിക്കാരിയിൽ നിന്നാണ് ഞാൻ എല്ലാം അറിഞ്ഞത്. പിന്നെ അയാൾക്ക് എന്നെ തൊടാൻ ഞാൻ അവസരം കൊടുത്തില്ല.
“പീരിയഡ്സ് ആണെന്ന് പറഞ്ഞ് ഒരാഴ്ച്ച പിടിച്ചു നിൽക്കാം. അപ്പോഴേയ്ക്കും എങ്ങനെയെങ്കിലും അച്ഛനെ കാര്യങ്ങൾ അറിയിച്ച് അവിടെ നിന്ന് പോരാം എന്നായിരുന്നു എന്റെ മനസ്സിൽ. അച്ഛൻ എങ്ങനെ പ്രതികരിയ്ക്കും എന്നായിരുന്നു എന്റെ പേടി. കാരണം, അന്നെല്ലാം ജാതകദോഷം കാരണം കല്യാണം നടക്കാതെ പോകുമോ എന്ന ആധിയിൽ ആണ് അച്ഛൻ നടന്നിരുന്നത്. എന്നിട്ട് കല്യാണം നടന്നതിന്റെ അടുത്ത ദിവസം തിരികേ പോരണം എന്ന് അച്ഛനോട് എങ്ങനെ പറയും? മറ്റാരോട് ഞാൻ പറയും? നീയും ഇല്ല.
“എന്തായാലും ഒന്നും വേണ്ടിവന്നില്ല. ഭഗവാൻ എന്നെ കാത്തു. ഞാൻ സുരക്ഷിതയായി അച്ഛന്റെ അരികിൽ തിരിച്ചെത്തി.
“പാവം അച്ഛൻ. ഞാൻ വീണ്ടും ഇങ്ങോട്ട് തിരികെ വന്നതിലും,
ജാതകദോഷം ഫലിച്ചതിലും അച്ഛൻ ആകെ ദുഖിതനായി. പിന്നെ ഞാൻ മെല്ലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ആളെ മാറ്റിയെടുത്തു.
“അപ്പോഴാണ് കടം കുമിഞ്ഞുകൂടിയ കാര്യം വന്നത്. അച്ഛന്റെ ശമ്പളം എല്ലാം കടം വീട്ടാൻ കൊടുത്തു. കുറച്ച് സ്ഥലമോ ഈ വീടോ വിൽക്കാം എന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ എന്റെ മകളുടെ കല്യാണം നടത്തി അതും ശരിയാകാതെ വന്നപ്പോ കടം വീട്ടാൻ വീടോ സ്ഥലമോ വിൽക്കേണ്ടിവന്നു എന്ന നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കില്ല എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അതും എന്റെ ദോഷമായി ആളുകൾ പറയും എന്ന്.
“എന്തായാലും ഞാൻ ഇനി അച്ഛനെ ഒറ്റക്കാക്കി പോകില്ല എന്ന് തീരുമാനിച്ചു.
“പിന്നെ നീയും ഇല്ലല്ലോ. നീ എവിടാണെന്ന് പോലും അറിയില്ല. അന്ന് പോലീസ് പറഞ്ഞത് നിന്നെ അന്വേഷിക്കണ്ടാ എന്ന് നീ പറഞ്ഞുവെന്നാണ്. അവർ നീ എവിടെ ഉണ്ടെന്ന് പറഞ്ഞതുമില്ല. നീ നന്നായിരുന്നാൽ മതി എന്നാണ് അച്ഛൻ പറഞ്ഞത്.
“അതാണ് ആ ജോലി കിട്ടുമെന്നായപ്പോൾ എന്തും വരട്ടെ എന്ന് തീരുമാനിച്ച് ഞങ്ങൾ വിവാഹ നാടകം കളിച്ചത്. ഇന്റർവ്യൂവിന് ചോദിച്ചപ്പോൾ, ഭർത്താവിന്റെ ജാതക ദോഷം മൂലം വൈകിയുള്ള കല്യാണം ആണെന്നും അടിച്ചുവിട്ടു. കൂടാതെ ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റും കരുതിയിരുന്നു.
“അയാളെക്കൊണ്ട് അങ്ങനെയെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി. പക്ഷേ വേണ്ടിവന്നില്ല. ഭർത്താവിന്റെ ജാതകദോഷം കൊണ്ട് വളരെ വൈകിയാണ് വിവാഹം കഴിച്ചതെന്നും, പാവപ്പെട്ട വീട്ടിലെ ആയതിനാൽ മറ്റൊന്നും ആലോചിച്ചില്ല എന്നും തട്ടിവിട്ടു.
“എംഡി മലയാളി ആയതിനാൽ കൂടുതൽ കളവു പറയേണ്ടിവന്നില്ല. അവർക്ക് എല്ലാം മനസ്സിലായി.
“നമ്മുടെ നാട്ടിൽ മാത്രമല്ല ചെന്നൈയിലെ ആ വലിയ കമ്പനിയിലെ മനുഷ്യർക്കും ജാതകത്തിൽ വിശ്വാസമാണെടീ.”
എംഡി പണ്ട് ഒളിച്ചോടിപ്പോയ തങ്ങളുടെ അമ്മയാണെന്നും, അച്ഛനെ കണ്ടപ്പോൾ പിന്നെ യാതൊന്നും ചോദിയ്ക്കാതെ അപ്പൊയിന്റ്മെന്റ് തന്നുവെന്നും മനപ്പൂർവം പാറു അനിയത്തിയോട് പറഞ്ഞില്ല.
‘അവൾ ചെന്നൈക്ക് കൂടെവരാൻ മുതിർന്നാൽ പിന്നെ തങ്ങളുടെ ജീവിതം ഇനിയും കുഴയും. ഇക്കാര്യത്തിൽ ഞാൻ സ്വാർത്ഥയാണ്.’ പാറു മനസ്സിൽ ഉറപ്പിച്ചു.
ലച്ചുവിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. താൻ പോയതിനു ശേഷം എന്തെല്ലാം ആണിവിടെ സംഭവിച്ചത്! അവൾ കലങ്ങിയ കണ്ണുകളോടെ പാറുവിനെ കെട്ടിപ്പിടിച്ച് ഏറെനേരം നിന്നു. പിന്നെ ഒരു ഗ്ലാസിൽ ചായയുമായി കുഞ്ഞിനെ മടിയിൽ വെച്ച്, ലച്ചു ഹാളിലെ സോഫയിൽ പോയി കേട്ടതെല്ലാം ഓർത്ത് വിഷാദത്തോടെ ഇരുന്നു.
