“അതൊരു നല്ല കാര്യമാണച്ഛാ.”
“എന്നാൽ ഞാൻ പോയി എല്ലാം ഒന്ന് നോക്കിയിട്ടു വരാം. കുറച്ചുസമയം എടുക്കും.”
“ശരിയച്ഛാ. ഞാൻ അപ്പോഴേക്കും നമ്മുടെ പാക്കിങ്ങ് തുടങ്ങാം.”
“ശരി മോളേ.”
“സൂക്ഷിക്കണം. കാട് കയറി ഇരിക്കുവാ.”
അവരുടെ സംസാരത്തിന് ഇടയിലേക്ക് ലച്ചു കയറി വന്നു.
“എന്താ രണ്ടാളും കൂടെ?”
“ഒന്നും ഇല്ലെടി. അച്ഛന് തറവാട്ടിലേക്ക് ഒന്ന് പോയി നോക്കണം എന്ന്.”
“ഓഹ് അതെയോ?”
“ആഹ് നിന്നോട് പറയാൻ മറന്നു. എന്റെ ചെന്നൈയിലെ ജോലി ശരിയായി.”
“ഓഹ്. അപ്പോൾ നിങ്ങൾ പോകുവാ അല്ലെ?”
“പിന്നെ പോകാതെ. എടി നമുക്ക് ഇപ്പോൾ ആ ജോലി അത്യാവശ്യമാണ്.”
“അപ്പോൾ ഞാൻ ഇവിടെ വീണ്ടും ഒറ്റയ്ക്ക്.”
“അതല്ലെടി. കുറച്ചു കഴിഞ്ഞു നിന്നെ അവിടേക്ക് കൊണ്ടുപോകാം.പിന്നെ ഒരാഴ്ചയോ രണ്ടാഴ്ചയോ കൂടുമ്പോൾ അച്ഛൻ വരും. ഇവിടത്തെ കാര്യങ്ങളെല്ലാം നോക്കിയേ തിരികെ പോരൂ.”
“ഉം. എന്തെങ്കിലും ചെയ്യ്.”
ലച്ചുവിന്റെ വാക്കുകൾ ശേഖരനെ വല്ലാതെ പിടിച്ചുലച്ചു. അയാളുടെ ഉള്ളു നീറി.
“ലച്ചു, അല്ലെങ്കിൽ നീ ഇവിടെ ഇല്ലേ? ഞാനും അച്ഛന്റെ കൂടെ തറവാട്ട് വീട്ടിൽ പോയാലോ?”
“അയ്യോ ചേച്ചി, എനിക്ക് ടൗണിൽ ഒന്ന് പോകണം. കുറച്ചു സാധനം വാങ്ങാൻ ഉണ്ട്.”
“രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വാങ്ങിക്കൂടായിരുന്നോ നിനക്ക്?”
“മറന്നു പോയി.”
അവരുടെ സംസാരം അവസാനിച്ചു. ലച്ചു റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞു ശേഖരൻ “ഇറങ്ങുവാ” എന്നു പറഞ്ഞു പോകാൻ ഇറങ്ങുമ്പോൾ ലച്ചു വിളിച്ചു,
“അച്ഛാ അവിടെ വരെ ഞാനും ഉണ്ട്.”
“വാ മോളെ.”
പാറു, ലച്ചുവിന്റെ മോളെ മടിയിൽ ഇരുത്തി, അവർ രണ്ടുപേരും നടന്നു പോകുന്നത് നോക്കി ഇരുന്നു.
“എന്താ നിനക്ക് പറയാൻ ഉള്ളത്?”
“അവിടെ ചെന്നിട്ട് പറയാം.”
അവർ നടന്നു. ബസ് സ്റ്റോപ്പിൽ എത്തി. നാട്ടിലേയ്ക്കുള്ള ബസ് കയറി അവിടെയെത്തി.
ശേഖരന്റെ പഴയ തറവാട് ആണ് അവിടെ. 15
സെന്റ് സ്ഥലത്തു മുറ്റത്ത് പുല്ലെല്ലാം കയറി ഒരു കൊച്ചു വീട്. മൂന്നു മുറികളും അടുക്കളയും ഒരു ഹാളും.
രാധ ഓടിപ്പോയപ്പോൾ ഉള്ള നാട്ടുകാരുടെ പരിഹാസം താങ്ങാൻ ആവാതെ, ശേഖരൻ പെണ്മക്കളേയും കൊണ്ട് ആദ്യം അവിടെ നിന്ന് കുറച്ചു ദൂരെയുള്ള വാടക വീട്ടിലേക്ക് മാറിയതാണ്. കുറെക്കാലം അയാൾ ഇതുവഴി വരാറേ ഉണ്ടായിരുന്നില്ല. പലപ്പോഴും ഇവിടെ വരുമ്പോൾ പലരുടേയും ചോദ്യങ്ങൾ കേൾക്കുമ്പോൾ പ്രയാസം തോന്നും. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ മാത്രമേ നാട്ടുകാർ ഓർത്തിരിക്കുകയുള്ളൂ എന്ന് ശേഖരൻ മനസ്സിലാക്കി. പക്ഷേ തന്റെ മക്കൾ വളർന്നതും, പഠിച്ചതും, വലുതായതും ഒന്നും ആരും ചോദിയ്ക്കാറില്ല. പിന്നെ തരക്കേടില്ലാത്ത വാടക കിട്ടിയിരുന്നു. ഒന്നുരണ്ടുവട്ടം അത് വാടകയ്ക്ക് കൊടുത്തു. ഇപ്പോൾ വാടകക്കാരില്ല. വർഷം കുറെ ആയെങ്കിലും തറവാട് വിൽക്കാൻ ശേഖരനു മനസ് വന്നിരുന്നില്ല. വിറ്റാൽ പിന്നെ അതുപോലെ ഒന്ന് വാങ്ങാൻ ഈ ജന്മം തനിക്ക് സാധിക്കില്ല എന്നയാൾക്ക് അറിയാം.
‘പാറു പറഞ്ഞതുപോലെ നാളെത്തന്നെ ഒന്നു രണ്ട് പണിക്കാരെക്കൊണ്ട് ഇതെല്ലാം വൃത്തിയാക്കി, ചെന്നൈയ്ക്ക് പോകുന്നതിന് മുമ്പ് പുതിയ വാടകക്കാരെ കണ്ടെത്തണം.’ ശേഖരൻ മനസ്സിൽ തീർച്ചയാക്കി.
നാലുഭാഗവും പുല്ലെല്ലാം മൂടി കിടക്കുന്ന ആ മുറ്റത്തുകൂടി അവർ തറവാടിന്റെ മുൻവാതിലിൽ എത്തി.
ശേഖരൻ തന്റെ കയ്യിൽ ഉള്ള താക്കോൽ കൊണ്ട്, അവിടവിടെ മാറാല കെട്ടിയ ആ വീട് തുറന്നു. അയാൾ ലച്ചുവിനെ കൂട്ടി അകത്തേക്ക് നടന്നു. അവളും, പാറുവും എത്രയോ തവണ അച്ഛന്റെ കൂടെ ഇവിടെ വന്നിട്ടുള്ളതാണ്.
ശേഖരൻ വീടിന്റെ ഒരു വശത്ത് പോയി, മാറ്റി ഒളിച്ചുവെച്ചിരുന്ന ഫ്യൂസ് എല്ലാം എടുത്ത് കുത്തി, മെയിൻ സ്വിച്ച് ഓൺ ചെയ്തു.മുൻ വാതിൽ ക്കൽ എത്തി, അത് തുറന്ന്, രണ്ടുപേരും അകത്ത് പ്രവേശിച്ചു. ഫാനുകൾ ഇട്ടു. വായു സഞ്ചാരം ഉണ്ടായപ്പോൾ അകത്തു കെട്ടിക്കിടന്ന പഴമയുടെ ഗന്ധം എല്ലാം മാറി. കുറച്ചു കഴിഞ്ഞ് അയാൾ വാതിൽ ചാരി. റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണ് തറവാട്. പാടത്തേയ്ക്കാണ് ദർശനം. അതിനാൽ വാതിൽ തുറന്നിട്ടാൽ റോഡിൽ നിന്ന് അകത്തേയ്ക്ക് കാണില്ല. എന്നാൽ നല്ല കാറ്റുകിട്ടും.
