നീലിക്കാവിലെ ആദിവാസി മൂപ്പൻ നൽകിയ മാന്ത്രിക ജലത്തിന്റെ സ്വാധീനം സാമിന്റെ ഞരമ്പുകളിൽ അപ്പോഴും അലിഞ്ഞുചേർന്നിരുന്നു.
അത്രയും ഭയാനകമായ കാട്ടിലൂടെ ഒറ്റയ്ക്കുള്ള മടക്കയാത്രയായിരുന്നിട്ടും, സാമിന്റെ ഉള്ളിൽ യാതൊരു ഭയവും ഉണ്ടായിരുന്നില്ല..
കാടിന്റെ വന്യത അവനെ തൊട്ടുതീണ്ടാൻ പോലുമാകാതെ വഴിമാറി കൊടുക്കുന്നതുപോലെ അവന് തോന്നി.
മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന ഇളംകാറ്റിൽ അപൂർവ്വമായ കാട്ടുപൂക്കളുടെ ഗന്ധമുണ്ടായിരുന്നു.
അവനിലെ പോരാളിയുടെ മനസ്സ് ഇപ്പോൾ അങ്ങേയറ്റം
ശാന്തമാണ്.
ഓരോ ചുവടുവെക്കുമ്പോഴും താൻ നേടിയെടുത്ത പുതിയ ഊർജ്ജവും നിയന്ത്രണവും സാം തിരിച്ചറിയുന്നുണ്ടായിരുന്നു.
സാം കാടിറങ്ങി ഗ്രാമത്തിന്റെ അതിർത്തിയിലെത്തുമ്പോഴേക്കും കിഴക്ക് വെള്ളകീറി തുടങ്ങിയിരുന്നു.
ഗ്രാമത്തിലെ അമ്പലക്കുളത്തിലെ ശാന്തമായ വെള്ളത്തിൽ പ്രഭാതസൂര്യന്റെ ആദ്യകിരണങ്ങൾ തട്ടിത്തിളങ്ങി.
തറവാടിന്റെ പടിപ്പുര കടന്ന് മുറ്റത്തേക്ക് എത്തുമ്പോൾ, ഉമ്മറത്തെ ചാരുകസേരയിൽ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്ന മുത്തശ്ശനെയാണ് അവൻ കണ്ടത്.
സാമിനെ കണ്ടതും ആ വയോധികന്റെ കണ്ണുകളിൽ വലിയൊരു ആശ്വാസം നിറഞ്ഞു.
“എന്റെ കുട്ടി തിരിച്ചെത്തിയല്ലോ,”
മുത്തശ്ശൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
കാട്ടിൽ നടന്ന കാര്യങ്ങളും, നീലിക്കാവിലെ വിളക്ക് തെളിയിച്ചതും, ആദിവാസി സംഘത്തെ കണ്ടതുമെല്ലാം സാം വളരെ ശാന്തനായി മുത്തശ്ശനോട് വിവരിച്ചു.
അതെല്ലാം കേട്ട് സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും മുത്തശ്ശൻ സാമിന്റെ നെറുകയിൽ തലോടി.
അന്ന് പകൽ സാം തന്റെ മുറിയിൽ പൂർണ്ണമായും വിശ്രമിച്ചു.
നഗരത്തിലെ തിരക്കുകളിൽ നിന്ന് വന്ന് ഈ തറവാട്ടിലെത്തിയതിന് ശേഷം അവന് ലഭിക്കുന്ന ഏറ്റവും സമാധാനപൂർണ്ണമായ ദിവസമായിരുന്നു അത്.
തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റ് അവനെ തലോടിക്കൊണ്ടിരുന്നു.
ഉച്ചയ്ക്ക് ശേഷം അവൻ അനിയത്തി ശ്രേയയെ ഫോണിൽ വിളിച്ചു.
തന്റെ ഭയങ്ങളെല്ലാം മാറിയെന്നും,
ഈ നാട്ടിൽ താൻ സുരക്ഷിതനും സന്തോഷവാനുമാണെന്നും അവൻ അവളോട് പറഞ്ഞു.
അവളുടെ സന്തോഷം നിറഞ്ഞ ചിരി കേട്ടപ്പോൾ സാമിന്റെ മനസ്സിലെ അവസാനത്തെ അസ്വസ്ഥതയും ഇല്ലാതായി.
വൈകുന്നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ദൂരെ അമ്പലമുറ്റത്ത് നിൽക്കുന്ന വിപഞ്ചികയെ അവൻ കണ്ടു. അവളുടെ മുഖത്തും ഇന്ന് വല്ലാത്തൊരു ശാന്തതയുള്ളതുപോലെ അവന് തോന്നി.
പിറ്റേന്ന് അതിരാവിലെ, പതിവുപോലെ കാവിലെ വലിയ ആൽമരച്ചുവട്ടിൽ സാം എത്തുമ്പോൾ സ്വാമിജി ഹോമകുണ്ഡത്തിന് മുന്നിൽ അവനെത്തന്നെ കാത്തിരിക്കുകയായിരുന്നു.
സാമിനെ കണ്ടയുടനെ സ്വാമിജിയുടെ കണ്ണുകളിൽ ചെറിയൊരു വിസ്മയം മിന്നിമറഞ്ഞു.
സാമിന്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന പുതിയൊരു പ്രഭയും അവന്റെ കണ്ണുകളിലെ വല്ലാത്തൊരു തിളക്കവും അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു.
“നീലിക്കാവിലെ യാത്ര നിന്നെ പൂർണ്ണമായും മാറ്റിയിരിക്കുന്നു സാം,”
സ്വാമിജി ഗാംഭീര്യത്തോടെ പറഞ്ഞു.
നീലിക്കാവിലെ അനുഭവങ്ങളും, ആദിവാസി മൂപ്പൻ തനിക്ക് നൽകിയ ആ പുരാതനമായ മാന്ത്രിക ജലത്തെക്കുറിച്ചും സാം സ്വാമിജിയോട് വിശദീകരിച്ചു.
അത് കേട്ടയുടനെ സ്വാമിജിയുടെ മുഖത്ത് അത്ഭുതത്തോടൊപ്പം കടുത്ത ഒരു ഗൗരവവും വന്നുനിറഞ്ഞു.
ജീവജലവും പുതിയ പരീക്ഷണവും
സ്വാമിജി തറയിൽ നിന്നും എഴുന്നേറ്റ് സാമിനടുത്തേക്ക് വന്നു.
“സാം, നീ കുടിച്ചത് സാധാരണ വെളളമല്ല. നൂറ്റാണ്ടുകളായി ആ കൊടുംകാട്ടിലെ ആദിവാസികൾ മാത്രം രഹസ്യമായി കാത്തുസൂക്ഷിക്കുന്ന ‘ഗന്ധർവ്വതീർത്ഥം’ ആണത്. അവരുടെ ഗോത്രത്തിന് പുറത്തുള്ള ഒരാൾക്ക് അവരത് നൽകിയിട്ടുണ്ടെങ്കിൽ, നീ ഈ നാടിന്റെ യഥാർത്ഥ കാവൽക്കാരനാണെന്ന് പ്രകൃതി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് അതിനർത്ഥം.”
സ്വാമിജി ഒന്ന് നിർത്തി, സാമിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കിക്കൊണ്ട് തുടർന്നു. “ആ തീർത്ഥം നിന്റെ ശരീരത്തിലെ മുറിവുകളും ക്ഷീണവും മാറ്റുക മാത്രമല്ല ചെയ്തത്.
