സ്ക്രീനിൽ നോക്കിയപ്പോൾ അനിയത്തി ശ്രേയയുടെ പേര് മിന്നിമറയുന്നുണ്ടായിരുന്നു. കാൾ എടുത്തയുടനെ മറുതലയ്ക്കൽ നിന്ന് അവളുടെ പരിഭവം പറച്ചിൽ തുടങ്ങി.
“ചേട്ടനെന്താ അവിടെയെത്തിയിട്ട് വിളിക്കാതിരുന്നത്? എനിക്ക് രാത്രിയൊന്നും ഉറങ്ങാൻ പറ്റിയില്ല,” അവളുടെ ശബ്ദത്തിൽ സങ്കടവും അതിലേറെ ആശങ്കയുമുണ്ടായിരുന്നു.
ഇന്നലെ രാത്രി താൻ അനുഭവിച്ച ഭയം അവളെ അറിയിക്കേണ്ട എന്ന് കരുതി, വെറുതെ ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്ന് സാം നുണപറഞ്ഞു.
അവളെ സമാധാനിപ്പിച്ച് ഫോൺ വെക്കുമ്പോഴും അവന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു.
പല്ലുതേച്ച് മുഖം കഴുകി താഴേക്ക് ചെല്ലുമ്പോൾ, ഉമ്മറത്തെ ചാരുകസേരയിൽ വല്ലാത്ത ഗൗരവത്തിലിരിക്കുന്ന മുത്തശ്ശനെയും, അടുത്ത് തന്നെ കണ്ണുനിറഞ്ഞ് നിൽക്കുന്ന മുത്തശ്ശിയെയും അവൻ കണ്ടു.
അവന്റെ വിളറിയ മുഖം കണ്ടതും രാത്രിയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുത്തശ്ശന് മനസ്സിലായി. “നീ ഇന്നലെ രാത്രി തെക്കിനിയിൽ നിന്നും ആ ശബ്ദം കേട്ടല്ലേ?”
എന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ സാം ഞെട്ടലോടെ തലയാട്ടി.
ഇനി കാര്യങ്ങൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട്, ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കാവിനടുത്തുള്ള ഒരു യോഗീശ്വരനായ സ്വാമിജിയുടെ അടുത്തേക്ക് പോകാമെന്ന് മുത്തശ്ശൻ പറഞ്ഞു.
തറവാടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന നിഗൂഢതകൾക്കൊക്കെ പരിഹാരം കാണാൻ കഴിയുന്ന ഏക വ്യക്തി അദ്ദേഹമാണെന്ന് അവർ വിശ്വസിച്ചു.
മുത്തശ്ശനും സാമും നടന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ കാവിന്റെ ചുറ്റമ്പലത്തിനടുത്തുള്ള ഒരു ചെറിയ ആശ്രമത്തിലെത്തി.
വലിയൊരു ആൽമരച്ചുവട്ടിൽ
ധ്യാനനിമഗ്നനായിരുന്ന ആ തേജസ്വിയായ സ്വാമിയെ കണ്ടപ്പോൾ തന്നെ സാമിന്റെ ഉള്ളിൽ അകാരണമായൊരു ശാന്തതയും ബഹുമാനവും തോന്നി.
അവരെ കണ്ടതും കണ്ണുതുറന്ന് സാമിനെ നോക്കിയ സ്വാമിജിയുടെ മുഖത്ത് വിചിത്രമായ ഒരു പുഞ്ചിരി വിടർന്നു.
സാം ഒന്നും പറയുന്നതിന് മുൻപ് തന്നെ അദ്ദേഹം സംസാരിച്ചു തുടങ്ങി. “നഗരത്തിലെ തിരക്കുകളിൽ നിന്ന് ഇവിടെ എത്തിയതുമുതൽ നിന്റെ മനസ്സ് വല്ലാതെ ആസ്വസ്തമാണല്ലേ പക്ഷെ .
ഇന്നലെ രാത്രി നിനക്ക് കേൾക്കാൻ കഴിഞ്ഞ ആ കാൽച്ചിലമ്പിന്റെ ശബ്ദം വെറുമൊരു തോന്നലോ ഭയമോ അല്ല, അതൊരു വലിയ വിളിയായിരുന്നു,”
സ്വാമിയുടെ വാക്കുകൾ കേട്ട് സാം തറഞ്ഞുനിന്നുപോയി. തന്റെ മനസ്സിലുള്ളതെല്ലാം ഒരു തുറന്ന പുസ്തകം പോലെ അദ്ദേഹം വായിച്ചെടുക്കുന്നത് കണ്ട് സാം അത്ഭുതപ്പെട്ടു.
“കാലങ്ങളായി ഈ കാവിലെയും തറവാട്ടിലെയും പുരാതനമായ രഹസ്യം സംരക്ഷിക്കാൻ ഞങ്ങൾ കാത്തിരുന്ന ആൾ നീയാണ്. നീ ഇങ്ങോട്ട് നിർബന്ധിതനായി വന്നതല്ല, ഈ മണ്ണിന്റെ നിയോഗം നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നതാണ്,”
സ്വാമിജി പറഞ്ഞു നിർത്തി. വിശ്വസിക്കാൻ കഴിയാത്ത ആ സത്യങ്ങൾക്ക് മുന്നിൽ സാം പതറിനിന്നെങ്കിലും, മുത്തശ്ശന്റെ പ്രതീക്ഷയോടെയുള്ള നോട്ടം അവനെ ചിന്തിപ്പിച്ചു.
ഈ ഗ്രാമത്തെയും തറവാടിനെയും, അതിലുപരി തന്റെ അനിയത്തിയെയും കുടുംബത്തെയും സംരക്ഷിക്കണമെങ്കിൽ താൻ ഈ നിയോഗം ഏറ്റെടുത്തേ മതിയാകൂ എന്ന് അവന് മനസ്സിലായി.
തന്റെ ഉള്ളിലെ സകല ഭയങ്ങളെയും മാറ്റിവെച്ചുകൊണ്ട്, ആ നിഗൂഢ രഹസ്യങ്ങൾ പൂർണ്ണമായും പഠിക്കാനും വരാനിരിക്കുന്ന വലിയ വിപത്തിനെ നേരിടാനും സ്വാമിജിയുടെ കീഴിൽ നിന്ന് തന്നെ ആയോധനകലകളും താന്ത്രിക വിദ്യകളും പരിശീലിക്കാൻ മുത്തശ്ശന്റെ അനുഗ്രഹത്തോടെ സാം തീരുമാനിച്ചു.
പുലർച്ചെ കൃത്യം മൂന്നുമണി.
തറവാട്ടിനുള്ളിലെ കനത്ത ഇരുട്ടിൽ സാമിന്റെ തോളിൽ ഒരു തണുത്ത സ്പർശമേറ്റു.
ഞെട്ടിയുണർന്ന അവൻ കണ്ടത് കൈയിലൊരു മണ്ണെണ്ണ വിളക്കുമായി നിൽക്കുന്ന മുത്തശ്ശനെയാണ്. പുറത്ത് കാറ്റിന്റെ ഭയപ്പെടുത്തുന്ന മൂളൽ അപ്പോഴും നിന്നിരുന്നില്ല.
“എഴുന്നേൽക്കുക… സമയമായി,”
മുത്തശ്ശന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു.
യാതൊരു ചോദ്യങ്ങൾക്കും അവിടെ
