ആ കാഴ്ച അവന്റെ നെഞ്ചിലൊരു കൊള്ളിയാൻ പോലെ തറച്ചു.
“ഈ നാട്ടുകാർക്ക് അവൾ വെറുമൊരു അശുദ്ധിയായിരിക്കാം. ഒറ്റപ്പെടുത്തേണ്ടവളായിരിക്കാം. പക്ഷേ എനിക്ക്…”
സാമിന്റെ കൈകൾ അറിയാതെ ചുരുണ്ടിമുറുകി.
“അവളുടെ കണ്ണിലെ ഒരു തുള്ളി കണ്ണുനീർ എന്റെ വ്രതത്തിന്റെ എല്ലാ ശാന്തതയും കെടുത്തുന്നുണ്ടല്ലോ. ഇത്രമാത്രം സ്നേഹം ഞാൻ എപ്പോഴാണ് അവളോട് തോന്നിത്തുടങ്ങിയത്?”
അവളുടെ അരികിലേക്ക് ഓടിച്ചെന്ന് അവളെ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു. “നീ ഒറ്റയ്ക്കല്ല, നിനക്ക് കാവലായി ഞാൻ ഇവിടെയുണ്ട്” എന്ന് അവളോട് വിളിച്ചുപറയാൻ അവൻ ആഗ്രഹിച്ചു.
എന്നാൽ താൻ എടുത്ത ഈ കഠിനമായ വ്രതം അതിന് അവനെ അനുവദിച്ചിരുന്നില്ല.
തന്റെ ലക്ഷ്യം പൂർത്തിയാകുന്നതുവരെ ഒരു പെണ്ണിന്റെയും സാമീപ്യം
പാടില്ല എന്ന സ്വാമിജിയുടെ കർശനമായ താക്കീത് അവനെ അവിടെത്തന്നെ തളച്ചിട്ടു.
ചുറ്റുവിളക്കുകൾ തെളിയിച്ച് കഴിഞ്ഞ് വിപഞ്ചിക ദീപാരാധനയ്ക്കായി നടപ്പന്തലിലേക്ക് നടന്നു മറഞ്ഞു. അവൾ പോയ വഴിയേ നോക്കി സാം വീണ്ടും കണ്ണുകളടച്ചു.
“എനിക്ക് ഈ വ്രതം പൂർത്തിയാക്കിയേ മതിയാകൂ. നാടിനെ കാർന്നുതിന്നാൻ വരുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കാൻ വേണ്ടി മാത്രമല്ല… അവളെ സംരക്ഷിക്കാൻ കഴിവുള്ള ഒരു യഥാർത്ഥ കാവൽക്കാരനായി മാറാൻ വേണ്ടി.
ഈ ലോകം മുഴുവൻ അവളെ അശുദ്ധിയെന്ന് വിളിച്ച് മാറ്റിനിർത്തിയാലും, എന്റെ ജീവന്റെ പാതിയായി ഞാൻ അവളെ ഒപ്പം കൂട്ടും. ഇതൊരു എൻറെ വാക്കാണ്.”
തന്റെ മനസ്സിലെ പ്രണയത്തെ ഒരു അഗ്നിയാക്കി മാറ്റി, കൂടുതൽ വാശിയോടെ സാം വീണ്ടും ധ്യാനത്തിലേക്ക് ലയിച്ചു.
സാമിന്റെ 41 ദിവസത്തെ കഠിനമായ ബ്രഹ്മചര്യ വ്രതത്തിന്റെ അവസാന നാൾ.
അന്ന് പുലർച്ചെ അമ്പലക്കുളത്തിൽ മുങ്ങി നിവരുമ്പോൾ സാമിന്റെ മനസ്സ് കാറ്റില്ലാത്ത നേരത്തെ തടാകം പോലെ തികച്ചും ശാന്തമായിരുന്നു. ഗന്ധർവ്വതീർത്ഥം അവനിൽ നിറച്ച ആ വലിയ ഊർജ്ജത്തെ പൂർണ്ണമായും തന്റെ ആന്തരിക ശക്തിയായി മാറ്റാൻ അവന് കഴിഞ്ഞിരുന്നു.
സന്ധ്യയോടടുത്ത സമയം.
കാവിലെ ആൽത്തറയിൽ സ്വാമിജി അവസാനത്തെ വലിയ ഹോമകുണ്ഡം ഒരുക്കിയിരുന്നു.
കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം ആ അന്തരീക്ഷത്തെ കൂടുതൽ പവിത്രമാക്കി…
സാം അഗ്നിക്ക് മുന്നിൽ കണ്ണുകളടച്ച്, തന്റെ കുലദൈവങ്ങളെയും പ്രകൃതിയെയും ധ്യാനിച്ച് പത്മാസനത്തിൽ ഇരുന്നു.
യാതൊരുവിധ ദുഷ്ടശക്തികളും അവിടെയെത്തിയില്ല.
സാമിന്റെ ഏറ്റവും വലിയ യുദ്ധം തന്റെ തന്നെ ഉള്ളിലെ വികാരങ്ങളോടായിരുന്നു, അതിൽ അവൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് പ്രകൃതി തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഹോമകുണ്ഡത്തിലെ അഗ്നി വളരെ ശാന്തമായി, എന്നാൽ പൂർണ്ണ പ്രഭയോടെ ആളിക്കത്തി.
സന്ധ്യയുടെ അവസാന കിരണങ്ങൾ മാഞ്ഞപ്പോൾ സ്വാമിജി പതുക്കെ എഴുന്നേറ്റുവന്ന് സാമിന്റെ നെറുകയിൽ ഭസ്മം തൊട്ടു.
“നിന്റെ വ്രതം ശാന്തമായി പൂർത്തിയായിരിക്കുന്നു സാം. നീയിപ്പോൾ പൂർണ്ണനാണ്.”
പൂജകൾക്ക് ശേഷം ഗ്രാമവാസികളെല്ലാം പിരിഞ്ഞുപോയപ്പോൾ,
സ്വാമിജി സാമിനെ മാത്രം
കാവിനുള്ളിലേക്ക് മാറ്റിനിർത്തി. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു.
“സാം, നിന്റെ വ്രതം പൂർത്തിയായെങ്കിലും നമ്മുടെ ലക്ഷ്യം അവസാനിച്ചിട്ടില്ല,” സ്വാമിജി പറഞ്ഞുതുടങ്ങി.
“ഈ കാവിനെ ലക്ഷ്യം വെച്ച ആ ദുർമന്ത്രവാദി ഇപ്പോൾ വരില്ല. തന്റെ പൂർണ്ണമായ ശക്തി സംഭരിക്കാൻ അവന് ഇനിയും ഒരുപാട് കാലമെടുക്കും.
അതുവരെ, ഈ നാടിന്റെ കാവൽക്കാരനായി നീ ഇവിടെത്തന്നെ ഉണ്ടാകണം. നിനക്കിനി ഉടനെ നഗരത്തിലേക്ക് മടങ്ങാൻ കഴിയില്ല.”
ഇതുകേട്ട് സാം മൗനമായി തലയാട്ടി.
തന്റെ നിയോഗം അവൻ പൂർണ്ണമായും ഉൾക്കൊണ്ടിരുന്നു. പെട്ടെന്ന് സ്വാമിജിയുടെ മുഖത്തെ ഗൗരവം മാറി, അവിടെയൊരു ചെറിയ ചിരി വിടർന്നു…
അദ്ദേഹം സാമിന്റെ തോളിൽ തട്ടിക്കൊണ്ട് സ്വകാര്യമായി പറഞ്ഞു:
