കൈയിലെ എണ്ണക്കിണ്ടി താഴെവെച്ച് അവൾ വേഗത്തിൽ ശ്രേയയുടെ അടുത്തേക്ക് വന്നു.
“നിനക്കെന്താടീ വകതിരിവില്ലേ? ചെരുപ്പും കാലിട്ട് അമ്പലമുറ്റത്തേക്ക് കയറി വരാൻ ഇതെന്താ നിന്റെയൊക്കെ നഗരത്തിലെ പാർക്കാണോ? അശുദ്ധിയാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണോ ഓരോന്നും!”
വിപഞ്ചികയുടെ വാക്കുകൾക്ക് ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ ശകാരത്തിൽ ഭയന്നുപോയ ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ വിറങ്ങലിച്ച് നിൽക്കുന്ന സമയത്താണ്, കുളക്കടവിലേക്ക് ഒന്നുമാറി നിന്നിരുന്ന സാം ഇത് കണ്ട് അവിടേക്ക് ഓടിയെത്തിയത്.
തന്റെ ജീവനായ അനിയത്തിയുടെ കണ്ണുനിറയുന്നത് അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
“എന്താ ഇവിടെ പ്രശ്നം? എന്തിനാ അവളെ കിടന്ന് ഇങ്ങനെ വഴക്ക് പറയുന്നത്?” സാം ദേഷ്യത്തോടെ ചോദിച്ചു.
സാമിനെ കണ്ടതും വിപഞ്ചികയുടെ മുഖത്തെ ഗൗരവം ഒന്നുകൂടി വർദ്ധിച്ചു.
“പ്രശ്നം എന്താണെന്ന് നിങ്ങളുടെ ഈ അനിയത്തിയോട് തന്നെ ചോദിക്ക്. ചെരുപ്പും കാലിട്ടാണോ അമ്പലത്തിലേക്ക് വരുന്നത്?
ഒരു വകതിരിവും ഇല്ലാതെയാണോ നഗരത്തിൽ നിന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്?”
അവൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
“അവൾക്കീ നാട്ടിലെ കാര്യങ്ങളൊന്നും വലിയ നിശ്ചയമില്ല. അറിയാതെ പറ്റിയൊരു അബദ്ധത്തിന് നീയെന്തിനാ അവളെ ഇങ്ങനെ അപമാനിക്കുന്നത്? കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഇങ്ങനെയാണോ പെരുമാറുന്നത്?” സാമിന്റെ ശബ്ദവും ഉയർന്നു.
“അറിയാതെ പറ്റിയതാണെങ്കിലും തെറ്റ് തെറ്റ് തന്നെയാണ്!” വിപഞ്ചികയുടെ കണ്ണുകൾ സാമിന് നേരെ തിരിഞ്ഞു.
“ഇതൊരു അമ്പലമാണ്, അല്ലാതെ നിങ്ങളുടെ തറവാട്ടു സ്വത്തല്ല. ഇവിടെ വരുന്നവർക്ക് കുറഞ്ഞപക്ഷം ഈശ്വരനോട് ബഹുമാനമെങ്കിലും വേണം. അഹങ്കാരം കാണിക്കാൻ ആണെങ്കിൽ നിങ്ങളുടെ ആ വലിയ തറവാടിന്റെ പടിപ്പുരയ്ക്ക് ഉള്ളിൽ മതി, ഇങ്ങോട്ട് വേണ്ട!”
വിപഞ്ചികയുടെ വാക്കുകളിലെ ആ തീക്ഷ്ണതയ്ക്ക് മുന്നിൽ സാം ഒന്ന് പതറി.
അവളുടെ ആ രൗദ്രഭാവം ഇതിന് മുൻപ് അവൻ കണ്ടിട്ടില്ലായിരുന്നു. തന്നെയും തന്റെ കുടുംബത്തെയും കുറ്റപ്പെടുത്തിയുള്ള അവളുടെ സംസാരം സാമിന്റെ നിയന്ത്രണം തെറ്റിച്ചു.
ഇരുവരും തമ്മിലുള്ള വാഗ്വാദം മൂർച്ചിച്ചു. അപ്പോഴേക്കും
കരഞ്ഞുകൊണ്ട് നിന്ന ശ്രേയ സാമിന്റെ കൈയിൽ പിടിച്ചുവലിച്ചു,
“ചേട്ടാ… മതി, നമുക്ക് പോകാം.”
അനിയത്തിയുടെ കണ്ണുനീർ കണ്ട സാം പെട്ടെന്ന് ശാന്തനായി.
കോപത്തോടെ വിപഞ്ചികയെ ഒന്ന് നോക്കിയ ശേഷം, അവൻ ശ്രേയയെയും ചേർത്തുപിടിച്ച് അമ്പലമുറ്റത്ത് നിന്ന് പുറത്തേക്ക് നടന്നു. അപ്പോഴും തോൽവി സമ്മതിക്കാത്ത ഒരു ഭാവം വിപഞ്ചികയുടെ മുഖത്തുണ്ടായിരുന്നു.
വിപഞ്ചികയുമായുള്ള വാക്കേറ്റത്തിന് ശേഷം അമ്പലമുറ്റത്ത് നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു സാമും ശ്രേയയും. യാതൊരു തെറ്റും ചെയ്യാതെ കേൾക്കേണ്ടി വന്ന ശകാരത്തിന്റെ വിഷമം ശ്രേയയുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു.
അവളെ ആശ്വസിപ്പിച്ചുകൊണ്ട് സാം അമ്പലക്കുളത്തിന്റെ പടവുകൾക്ക് സമീപത്തുള്ള വഴിയിലൂടെ നടന്നു.
പെട്ടെന്നാണ് എതിർദിശയിൽ നിന്നും അമ്പലത്തിലേക്ക് വരികയായിരുന്ന ഒരു പെൺകുട്ടി അവരുടെ മുന്നിലെത്തിയത്. സാമിനെ കണ്ടതും അവളുടെ നടത്തം പെട്ടെന്ന് നിന്നു.
അവളുടെ മുഖത്ത് വല്ലാത്തൊരു വിസ്മയം നിറഞ്ഞു. യാതൊരു മുൻപരിചയവുമില്ലാത്ത ആ പെൺകുട്ടി, ലോകത്തിലെ ഏറ്റവും മനോഹരമായ എന്തോ ഒന്ന് കണ്ടതുപോലെ, കണ്ണെടുക്കാതെ സാമിനെത്തന്നെ നോക്കിനിന്നു.
അവളുടെ ചുണ്ടുകളിൽ വശ്യമായ ഒരു പുഞ്ചിരി വിടർന്നിരുന്നു. അവളുടെ കണ്ണുകളിൽ സാമിനോടുള്ള വല്ലാത്തൊരു ആരാധനയും പ്രണയവും തിളങ്ങുന്നുണ്ടായിരുന്നു. അവൾക്ക് ചുറ്റുമുള്ള ലോകം തന്നെ ഇല്ലാതായതുപോലെയായിരുന്നു ആ നിൽപ്പ്.
ഇത് കണ്ട് ശ്രേയയുടെ മുഖത്ത് വലിയ അമ്പരപ്പുണ്ടായി.
അവൾ സാമിന്റെ കൈയിൽ തോണ്ടി പതിയെ ചോദിച്ചു,.
“ചേട്ടാ… അതാരാ? ആ കുട്ടി എന്തിനാ ചേട്ടനെ ഇങ്ങനെ നോക്കുന്നത്? ചേട്ടന് അവളെ നേരത്തെ അറിയാമോ?”
