“ആണോ, എന്നിട്ട്?” ഞാൻ ആന്റിയെ പാളിയൊന്ന് നോക്കി.
“എന്നോട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു. ഓണം കഴിഞ്ഞാണ് ഇന്റര്‍വ്യൂ. ഇരുപത്തി ഒന്നാം തിയതി.”
അതുകേട്ട് മനസ്സിൽ മുറിവേറ്റ പോലെയാണ് ആന്റി ഇരുന്നത്.
“എന്നിട്ട് ഇത്രയും ദിവസം ഇതൊക്കെ എന്നോട് പറയാൻ നിനക്ക് തോന്നിയില്ല, അല്ലേ?” സങ്കടപ്പെട്ടാണ് ആന്റി അത് പറഞ്ഞത്. “പക്ഷേ റൂബി വന്നു കേറിയതും ഓടിച്ചെന്ന് അവനോട് പറഞ്ഞു.”
“അതുപിന്നെ… ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസമുള്ളത് കൊണ്ടാ ഇപ്പൊ ഇക്കാര്യം എടുത്തിട്ടത്.”
ആന്റി കുറെ നേരത്തേക്ക് അവളെ തന്നെ തുറിച്ചു നോക്കിയിരുന്നു.
“നി ജോലിക്ക് പോകണ്ട എന്ന് എപ്പോഴെങ്കിലും ഞാൻ വിലക്കിയിട്ടുണ്ടോ..?” ആന്റി ദേഷ്യപ്പെട്ടു.
“ജോലിക്ക് പോകേണ്ട എന്ന് അമ്മ പറഞ്ഞിട്ടില്ല…… പക്ഷേ ദൂര സ്ഥലത്ത് ജോലിക്ക് പോകാൻ സമ്മതിക്കില്ല എന്ന് അമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആദ്യം ചേട്ടനോട് ഫോണിലൂടെ കാര്യങ്ങൾ പറഞ്ഞിട്ട്, പിന്നെ ചേട്ടനെ കൊണ്ട് അമ്മയോട് സംസാരിപ്പിക്കാം എന്ന് വിചാരിച്ചാ ഇതുവരെ അമ്മയോട് പറയാതിരുന്നത്. പക്ഷേ ചേട്ടനോട് ഫോണിലൂടെ പറയാൻ കഴിഞ്ഞില്ല. ചേട്ടൻ നാട്ടില്‍ വരികയും ചെയ്തു. പിന്നെ ദാ, ചേട്ടൻ ഇപ്പൊ നമ്മുടെ മുന്നില്‍. അതുകൊണ്ട് ഇപ്പൊ ചേട്ടനെ ഇരുത്തി കൊണ്ട് സംസാരിക്കാം എന്ന് വിചാരിച്ചു.”
ഡാലിയ പറഞ്ഞതൊക്കെ ഗ്രഹിക്കാന്‍ എന്നപോലെ ആന്റി കുറച്ചുനേരം ആലോചിച്ചിരുന്നു. ഒടുവില്‍ ആന്റിയുടെ മുഖം കറുത്തു. “എവിടെയാ ജോലി സ്ഥലം?”
“തമിഴ്‌നാട്ടില്‍…”
ഇവിടെ നിന്നും കന്യാകുമാരി ഡിസ്ട്രിക്ട് അത്ര ദൂരത്തൊന്നുമല്ല. അവിടെയാണ് ജോലിയെങ്കിൽ എന്നും പോയി വരാൻ കഴിയും. പക്ഷേ ദൂരെ എന്നാലേ അവള്‍ പറഞ്ഞത്.
“തമിഴ്‌നാട്ടില്‍ എവിടെ?” ഞാൻ ചോദിച്ചു.
“ഊട്ടി….!!” മടിച്ചു മടിച്ചാണ് ഡാലിയ പറഞ്ഞത്.ഉടനെ ആന്റി അവളെ തറപ്പിച്ചു നോക്കി.
“വേണ്ട, അത്രയും ദൂരത്ത് പോയി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.
“കണ്ടോ.. കണ്ടോ… ഇതുകൊണ്ടാ അമ്മയോട് ഞാൻ പറയാത്തത്.” ഡാലിയ സങ്കടപ്പെട്ടു. “ചേട്ടൻ എന്താ ഒന്നും മിണ്ടാത്തെ…” അവള്‍ വെപ്രാളപ്പെട്ട് എന്റെ കാലില്‍ നുള്ളി.
“വേണ്ടന്ന് പറഞ്ഞില്ലേ…” ആന്റി അവളോട് കയർത്തു. “എന്തെങ്കിലും ആവശ്യത്തിന് പോലും സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ല. നി അവിടെ ഒറ്റക്ക് കിടക്കുമ്പോ സമാധാനമായി എനിക്കിവിടെ എങ്ങനെ ഇരിക്കാൻ കഴിയും. ഒരു മോള് എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി. ഇനി നിനക്ക് ഇവിടന്ന് മാറി ഒറ്റക്ക് നിൽക്കണമല്ലേ? അതും, സ്വന്തവും ബന്ധവും ഇല്ലാത്ത സ്ഥലത്ത്..!!” ദേഷ്യവും ടെൻഷനും പിടിച്ച് ആന്റി വിയർക്കാൻ തുടങ്ങി. ശബ്ദമില്ലാതെ കരയാനും തുടങ്ങി.
ഒരു മോള് എന്നെന്നേക്കുമായി നമ്മളേ വിട്ടു പോയെന്ന് ആന്റി പറഞ്ഞതും എന്റെ ഹൃദയം പൊളിഞ്ഞത് പോലെയായി. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പോലെ എന്റെ മുഖം വിളറി.
എന്റെ അവസ്ഥ മനസ്സിലാക്കിയ പോലെ ഡാലിയ വിഷമത്തോടെ എന്നെ നോക്കിയതും ഞാൻ എങ്ങനെയോ പുഞ്ചിരിച്ചു.
“എന്നെ സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്, റൂബി ചേട്ടൻ നീലഗിരിയിലല്ലേ താമസം. ഊട്ടിയും നീലഗിരി ഡിസ്ട്രിക്ട്ടിൽ തന്ന്യാ.” ഡാലിയ അവളുടെ അമ്മയോട് തര്‍ക്കിച്ചു.
ഉടനെ ആന്റി കണ്ണും തുടച്ച് നിവര്‍ന്നിരുന്നിട്ട് അവളെയും എന്നെയും മാറിമാറി നോക്കി. ഒരുപാട് നേരത്തേക്ക് ആന്റി മിണ്ടിയില്ല.
“നീലഗിരിയിൽ നിന്നും ഊട്ടിക്ക് എത്ര ദൂരമുണ്ട്, മോനേ?” അവസാനം കണ്ണും തുടച്ച് ആന്റി എന്നോട് ചോദിച്ചു.
“ഇരുപത് കിലോമീറ്റര്‍ പോലും കാണില്ല, ആന്റി.”
“പിന്നേ ചേട്ടാ, ചേട്ടന്റെ ലോഡ്ജും കോട്ടേജും മറ്റ് ബിസിനസ്സ് എല്ലാം ഊട്ടിയിലും ഉള്ളതല്ലേ?”
“ഉണ്ടല്ലോ. ഈട്ടിയിലുമുണ്ട്.” ഞാൻ സ്ഥിരീകരിച്ചതും ഡെയ്‌ലി അവളുടെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.
“അപ്പോ ഇടയ്ക്കിടയ്ക്ക് ഇവളുടെ ആവശ്യങ്ങളും കാര്യങ്ങളും നേരിട്ട് ചെന്ന് അന്വേഷിക്കാന്‍ നിനക്ക് സമയം കിട്ടുമോ, മോനേ?” പ്രതീക്ഷയോടെ ആന്റി ചോദിച്ചു.
