നീലഗിരിയിൽ നിന്നും രാത്രി പത്തരയോടെയാണ് തിരിച്ചത്. എട്ടു മണിക്കൂര്‍ യാത്ര ചെയ്ത് രാവിലെ ആറു മണിക്ക് നാട്ടിലെത്തി. തുറന്നു കിടന്ന ഗേറ്റും കടന്ന് വല്യമ്മയുടെ വീട്ട് മുറ്റത്ത് എന്റെ കാര്‍ കൊണ്ടു നിര്‍ത്തി.
“എടാ മരക്കഴുതേ …!!” കാര്‍ നിർത്തി പുറത്തിറങ്ങിയ നിമിഷം വല്യമ്മ അലറിവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി വന്നു. ദേഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മാറിമാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
വല്യമ്മ ദേഷ്യത്തില്‍ എന്റെ രണ്ട് കവിളും നുള്ളി പിച്ചു വലിച്ചു. എന്റെ തോളത്തും കൈയിലും കുറെ അടിച്ചു.
“അയ്യോ… വല്യമ്മേ… നോവുന്നു.” വല്യമ്മയുടെ കൈയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ എന്റെ രണ്ടു ചെവിയും പിച്ചു തിരുമ്മി നോവിച്ച ശേഷം വല്യമ്മ മുഖം വീർപ്പിച്ചു നിന്നു.
എനിക്ക് അടിയും നുള്ളും തന്നതും പോരാഞ്ഞിട്ട്, ഇപ്പൊ വല്യമ്മയെ ഞാനാണ് ഉപദ്രവിച്ചത് പോലത്തെ നില്‍പ്പ് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി. പക്ഷേ ഇപ്പൊ ചിരിച്ചാൽ പുള്ളിക്കാരിക്ക് ദേഷ്യം കൂടും. അതുകൊണ്ട് ഒന്നും മിണ്ടാതെ പിണങ്ങി നില്‍ക്കുന്ന വല്യമ്മയെ ഞാൻ കെട്ടിപിടിച്ചു. പക്ഷേ വല്യമ്മ പ്രതികരിക്കാതെ കൈയും താഴ്ത്തി ദേഷ്യത്തില്‍ മറ്റെങ്ങോ നോക്കി നിന്നു.
“എന്റെ സൂസി, ഇത്രമാത്രം നോവിച്ചതിന് അവനാ മുഖം വീർപ്പിച്ചു നില്‍ക്കേണ്ടത്..!! പക്ഷെ നീയാണല്ലോ ദേഷ്യത്തില്‍ ബലം പിടിച്ചു നില്‍ക്കുന്നേ..!” വല്യച്ചൻ മുഴങ്ങുന്ന ചിരിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു.
“ദേ ഇച്ചായാ, നിങ്ങളാണ് ഇളക്കം കൊടുത്ത് ഇവനെ ഇത്രക്ക് വഷളാക്കിയത്.” ദേഷ്യം പിടിച്ച് വല്യമ്മ വല്യച്ചനെ കുറ്റപ്പെടുത്തി.
“എന്റെ സൂസി, ഞാൻ വെറും പാവമല്ലേ. എന്നോട് ഇങ്ങനെ പിണങ്ങല്ലേ.” സൂസന്‍ വല്യമ്മയെ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“എടാ ചെറുക്കാ, എന്നെ പേര് പറഞ്ഞു വിളിക്കാൻ ഞാൻ നിന്റെ അനിയത്തിയാണോടാ?” വല്യമ്മ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
“വല്യയമ്മയെ കണ്ടാൽ എന്റെ പ്രായം പോലും തോന്നിക്കില്ല.” പറഞ്ഞിട്ട് കവിളത്ത് ഒരു ഉമ്മയും കൊടുത്തു.
ഉടനെ വല്യമ്മ എന്നെ ചേര്‍ത്തു പിടിച്ചു. എനിക്കും കവിളത്ത് ഉമ്മ തന്നിട്ട് മാറി നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.
“നി ഒത്തിരി ക്ഷീണിച്ച് പോയല്ലോ?” വല്യച്ചന്റെ കുറ്റപ്പെടുത്തുന്ന നോട്ടം എന്റെ മേല്‍ തറച്ചു. “ഇടയ്ക്കൊക്കെ അരുളിനെ വിളിച്ച് ഞാൻ കാര്യങ്ങൾ ചോദിക്കാറുണ്ട്… നേരാംവണ്ണം നി കഴിക്കുന്നില്ല, ഉറക്കവും കുറവ്, സ്വയം ശ്രദ്ധിക്കുന്നില്ല, എന്നൊക്കെയാ അറിഞ്ഞത്.” വല്യച്ചന്റെ കണ്ണുകളില്‍ കാഠിന്യം വര്‍ധിക്കാൻ തുടങ്ങി.
എന്റെ അച്ഛനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന സംശയവും ഭയവും വല്യച്ചന്റെ കണ്ണുകളില്‍ ഞാൻ കണ്ടു.
“എന്റെ അച്ഛനെ പോലെ ഞാൻ അരുതാത്തതൊന്നും ചെയ്യില്ല, വല്യച്ചാ.” ഞാൻ ചുണ്ട് കോട്ടി.
“ക്ഷീണിച്ച് വന്നു കേറിയ എന്റെ കുട്ടിയോട് അതുമിതും പറയാതെ ഒന്ന് പോയേ.” വല്യമ്മ വല്യച്ചനോട് ദേഷ്യപ്പെട്ടു. എന്നിട്ട് എന്റെ കൈയും പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
“നീ ചെന്ന് ഫ്രെഷായി വാ മോനെ. അപ്പോഴേക്കും കാപ്പി റെഡിയാക്കാം.” മുകളിലത്തേ നിലയില്‍ കേറാനുള്ള പടിക്കെട്ടിന് നേരെ എന്നെ പതിയെ തള്ളി വിട്ടിട്ട് വല്യമ്മ കിച്ചനിൽ കേറി പോയി.
ഞാൻ താഴേ തന്നെ നിന്ന് എന്നിട്ട്, ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന ആ റൂമിന്റെ അടഞ്ഞു കിടന്ന വാതിലിൽ നോക്കി. ഡെയ്സി മരിച്ചതിന് ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല.
“റൂബിന്‍….”
വല്യച്ചൻ മടിച്ചു മടിച്ച് വിളിച്ചതും ഞാൻ ആ വാതിലിൽ നിന്നും നോട്ടം മാറ്റി.
“ജീവിതം ഇങ്ങനെയാണ് കുഞ്ഞേ. നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷേ നഷ്ട്ടങ്ങളെ ചിന്തിച്ച് ജീവിതം പാഴാക്കരുത്. നഷ്ട്ടപ്പെട്ടതൊക്കെ മറക്കണം. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാതെ മറ്റൊരു നിധി അന്വേഷിച്ച് സ്വന്തമാക്കി സന്തോഷമായി നീ ജീവിക്കണം.” വല്യച്ചൻ ഉപദേശിച്ചു.
