“അതൊന്നും വിചാരിച്ച് വിഷമിക്കാതെ മക്കളെ.” കിച്ചനിൽ നിന്നും വല്യമ്മ ഇറങ്ങി വന്ന് അവരോട് സ്നേഹത്തോടെ പറഞ്ഞു.
തൊട്ടു പിന്നാലെ ആന്റിയും ഡാലിയയും കൂട്ടുകാരികളും ഇറങ്ങി വന്നു.
“എപ്പോ വേണമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം. എത്ര ദിവസം വേണമെങ്കിലും ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. എപ്പോ വന്നാലും നിങ്ങളെ ഞങ്ങൾ സ്വീകരിക്കും.” വല്യമ്മ അവരോട് പറഞ്ഞു.
“ഇപ്പൊ കുറച്ച് സമാധാനമായി.” ഷാഹിദ ആശ്വാസത്തോടെ പറഞ്ഞു.
“ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഇങ്ങോട്ട് വന്നിരിക്കും.” രാഹുലും അഭിനവും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
മറ്റുള്ളവരും ഇവിടെ വരുന്ന കാര്യത്തെ കുറിച്ച് ആശ്വാസത്തോടെ പറഞ്ഞു.
“എന്തായാലും എനിക്കൊരു വിഷമമുണ്ട്, കേട്ടോ..” അഭിനവ് സങ്കടം അഭിനയിച്ച് പറഞ്ഞു.
“എന്തു വിഷമം?” ആന്റി ചോദിച്ചു.
“ഓണപ്പാട്ടും, ഓണ ഡാന്‍സും, ഓണ കളികളും, ഓണക്കഥകളും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഓണത്തല്ല് മാത്രം എന്തിനാ ഒഴിവാക്കിയേ?”
“എടാ ജിമ്മേ… എല്ലാവരും ചേര്‍ന്ന് നിന്നെ തല്ലിയാൽ മതിയോ?” അന്‍സാര്‍ കളിയാക്കിയതും എല്ലാവരും ചിരിച്ചു.
“പൊന്ന് അന്‍സാറേ, നമ്മുടെ ജിം പറയുന്നതിലും കാര്യമുണ്ട്.” ഫ്രാന്‍സിസ് ഇളിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ബ്ലാക്ക് ബെല്‍റ്റാണ്. ഇന്നു രാത്രി ഞങ്ങൾ ബ്ലാക്ക് ബെല്‍റ്റും ജിമ്മും കൂടി നിങ്ങള്‍ക്ക് ഗംഭീരമായ ഓണത്തല്ല് കാഴ്ച വയ്ക്കുന്നതായിരിക്കും.”
“ദൈവമേ… ഈ പിള്ളേര്.” വല്യമ്മ ചിരിച്ചുകൊണ്ട് തലയാട്ടി.
“ഞാൻ ജിം മാത്രമല്ല, എനിക്കും കരാട്ടേ അറിയാം, മോനേ. അതുകൊണ്ട് നി അധികം നെഗിളിക്കണ്ട.” അഭിനവ് കണ്ണുരുട്ടി.
“എന്റെ കെട്ടിയോനും ബ്ലാക്ക് ബെല്‍റ്റ് ആണ്.” ഷാഹിദ അഭിമാനത്തോടെ പറഞ്ഞു.
“ആഹാ പട്ടാളക്കാരാ….” ഫ്രാന്‍സിസ് ഉത്സാഹത്തോടെ ചിരിച്ചു. “അപ്പോ രാത്രി ഒരു കോമ്പറ്റീഷൻ തന്നെ നടത്താം.”
പെട്ടന്ന് ഡാലിയ എന്നെ കൗതുകത്തോടെ നോക്കി. അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായതും വേണ്ടെന്ന് ഞാൻ മെല്ലെ തലയാട്ടി. അപ്പോൾ നിരാശയിൽ അവള്‍ ചുണ്ടു കോട്ടി.
എനിക്ക് കരാട്ടേയും കളരിയും അറിയാമെന്ന കാര്യം ഡാലിയയുടെ കൂട്ടുകാരോട് പറഞ്ഞിട്ടില്ല. ഞാൻ ടോജോ നടത്തുന്നതും അവര്‍ക്ക് അറിയില്ല. കൂടാതെ ആരുടെയും വെറുതെ മത്സരിക്കാനൊന്നും പണ്ടു തൊട്ടേ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.
എല്ലാവരുടെയും ശ്രദ്ധ മാറ്റാൻ ഞാൻ ചോദിച്ചു, “വല്യച്ചനും അങ്കിളും കുട്ടികളും എവിടെ?”
“ഇവരൊക്കെ നാളെ പോകുന്നു എന്ന് പറഞ്ഞതും അവർ കുട്ടികളെയും കൂടി കറങ്ങീട്ട് വരാമെന്നും പറഞ്ഞാ പോയത്. വരാൻ ഒത്തിരി വൈകുമെന്ന് പറഞ്ഞായിരുന്നു.” ആന്റിയുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞു. വല്യമ്മയുടെ മുഖവും പെട്ടന്ന് സങ്കടത്തിലായി. കാരണം, ആ കുട്ടികളെ അവർ രണ്ടുപേരും അത്രയ്ക്ക് സ്നേഹിച്ചു പോയി. അവർ മാത്രമല്ല ഞങ്ങൾ എല്ലാവർക്കും ആ കുഞ്ഞുങ്ങളെ ഇഷ്ട്ടമാണ്.
“ശെരി എല്ലാവരും വരൂ. നമുക്ക് കാപ്പി കുടിക്കാം.” വല്യമ്മ സങ്കടം മാറ്റി ഞങ്ങളെ കഴിക്കാൻ വിളിച്ചു.
കാപ്പികുടി കഴിഞ്ഞ് എല്ലാവരും പിന്നെയും ഹാളില്‍ കൂടി. ഇനി ഇതുപോലെ കൂടിയിരിക്കിൻ കഴിയില്ല എന്ന ചിന്ത എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.
വലിയ തമാശ പറച്ചിലൊന്നും ഉണ്ടായില്ല. നിസ്സാരമായ കാര്യങ്ങൾ എന്തൊക്കെയോ സ്ത്രീകൾ സംസാരിച്ചിരുന്നു. ഞങ്ങൾ ആണുങ്ങള്‍ പരസ്പരം ഒന്ന് നോക്കി.
“മൂന്ന് കുപ്പി ഇപ്പോഴും വെറുതെ ഇരിക്കുവാ. ഒരെണ്ണം അങ്കിൾക്കും വല്യച്ചനും മാറ്റി വച്ചിട്ട് നമുക്കൊന്ന് കൂടിയാലോ?” അന്‍സാര്‍ ചോദിച്ചു.
“അത് നല്ല ഐഡിയ.” ഞാൻ പറഞ്ഞു.
അതോടെ ഞങ്ങൾ അഞ്ചുപേരും പതുക്കെ എഴുനേറ്റ് മുകളിലേക്ക് മുങ്ങാൻ തുടങ്ങി.
“അപ്പോ നിങ്ങള്‍ക്ക് ഒഴിച്ചു കുടിക്കാന്‍ ഗ്ളാസും, സൈഡ് ഡിഷും വേണ്ടെ?” വല്യമ്മ ഞങ്ങളെ നോക്കി ചോദിച്ചതും കള്ളന്മാരെ പോലെ പടിക്കെട്ടിൽ ഞങ്ങൾ അഞ്ചുപേരും മിഴിച്ചു നിന്നു.
ഞങ്ങളുടെ നില്‍പ്പ് കണ്ടിട്ട് സ്ത്രീകൾ എല്ലാം പൊട്ടിച്ചിരിച്ചു.
