“എനിക്ക് വിവേകമില്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?” ഞാൻ ചോദിച്ചു.
“എത്ര നല്ല മനുഷ്യനും വിവേകം ഇല്ലെങ്കിൽ പ്രലോഭനങ്ങളിൽ കുറച്ചു കുറച്ചായി വീണ് അതിന് അടിമപ്പെട്ട് പൂര്‍ണമായി മോശപ്പെട്ട ജീവിത ശൈലിയിലേക്ക് വീണു പോകും. അങ്ങനെ നിനക്ക് സംഭവിക്കാതിരിക്കട്ടേ.” താക്കീത് പോലെയാണ്, പക്ഷേ അയാൾ അനുകമ്പയോടെ തന്നെ പറഞ്ഞത്.
ഞാൻ ശെരിക്കും വിരണ്ടു പോയി.
“ഞാനും ഇവരും തമ്മിലുള്ള ബന്ധം ശെരിയല്ലെന്ന് ഉദ്ദേശിച്ചാണോ ഈ താക്കീത്..?” മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് എന്റെ തല കൊണ്ട് കാണിച്ചിട്ട് ഞാൻ ചോദിച്ചു.
“നിനക്ക് അവർ ഉള്ളത് കൊണ്ടു മാത്രമാണ് നിന്റെ വിവേകം നിനക്ക് പൂര്‍ണമായി ഇതുവരെ നഷ്ടപ്പെടാത്തത്.” മൂപ്പൻ പറഞ്ഞു.
അപ്പോ ഞാൻ അന്തംവിട്ട് നിന്നു. എന്താണ് മൂപ്പൻ പറഞ്ഞു വരുന്നത്..? എനിക്കൊന്നും മനസ്സിലായില്ല.
അതുകൊണ്ട് ഞാൻ അതിനെക്കുറിച്ചൊക്കെ മൂപ്പനോട് കൂടുതൽ വ്യക്തമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അയാള്‍ ആ കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.
ഒടുവില്‍ ടീച്ചറും മിസ്സും മിൺമിണിയും കൂടി ഞങ്ങളുടെ അടുത്തേക്ക് തിരികെ വന്നപ്പോ ഞാൻ ആ പ്രശ്നം വിട്ടുകളഞ്ഞു.
“ശെരി മാമാ, ഓക്കെ മോളൂ, ഞങ്ങൾ പോയിട്ട് വരാം.” ഞാൻ അവരോട് യാത്ര പറഞ്ഞു. എന്നിട്ട് എന്റെ വണ്ടിയില്‍ സാധനങ്ങള്‍ എല്ലാം എടുത്ത് വച്ചിട്ട് മാറി നില്‍ക്കുന്ന ആ പയ്യന്മാരെ നോക്കി ഞാൻ വീണ്ടും കൈ കാണിച്ചിട്ട് ഹൃദയത്തിൽ തട്ടി. അവരും തിരികെ അതുപോലെ ചെയ്തു.
ഞാൻ മൂപ്പനോട് സോളമന്‍ ചേട്ടന്റെ ആവശ്യം അറിയിച്ചു. അപ്പൊ സോളമന്‍ ചേട്ടൻ പുള്ളിയുടെ ഷിഫ്റ്റ് കഴിഞ്ഞ് പോകുന്നതിന് മുമ്പ് കാട്ടുതേൻ എത്തിച്ചു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് മൂപ്പൻ വാക്ക് തന്നു.
“പിന്നേ, ദാ ആ മൂന്ന് പെട്ടി ശര്‍ക്കര സെർനുവിനുള്ളതാണ്.” ഞാൻ മൂപ്പനോട് പറഞ്ഞു. മൂപ്പൻ പുഞ്ചിരിച്ച് തലയാട്ടി.
ഒടുവില്‍, എന്നെപോലെ ടീച്ചറും മിസ്സും അവരോടൊക്കെ യാത്ര പറഞ്ഞു. അന്നേരം സെർനു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് എന്നെയും മിസ്സിനേയും ടീച്ചറെയും തലയില്‍ തൊട്ട് അനുഗ്രഹിച്ചു. എന്നിട്ട് പതിവ് പോലെ എന്റെ മൂക്കും ചെവിയും പിടിച്ചു വലിച്ചു. അപ്പൊ മൂപ്പൻ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു. മിൺമിണി പിന്നെയും എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നു കൊണ്ട് യാത്ര പറഞ്ഞു.
അങ്ങനെ ഞാനും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും വണ്ടിയില്‍ കേറി വീട്ടിലേക്ക് യാത്രയായി.
*********************
“ഹ്മ്, ശെരിക്കും ഒരു അല്‍ഭുത ലോകത്ത് പോയിട്ട് വന്നപോലെ എനിക്ക് തോന്നുന്നു…!!” മുന്നില്‍ ഇരുന്നുകൊണ്ട് വണ്ടി ഓടിക്കുന്ന എന്നെ നോക്കി മിസ്സ് നെടുവീർപ്പോടേ പറഞ്ഞു.
“എനിക്കും അങ്ങനെ തന്നെയാ തോന്നുന്നത്.” പുറകില്‍ നിന്ന് ടീച്ചറും പറഞ്ഞു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.
“സെർനുവും അലഞ്ചി മൂപ്പനേയും ആദ്യം കണ്ടപ്പോ ഞാൻ പേടിച്ചുപോയി. പക്ഷേ പെട്ടന്നു തന്നെ അവരോടുള്ള പേടി മാറി. അലഞ്ചി മൂപ്പൻ ശെരിക്കും എല്ലാ വിഷയങ്ങളെ കുറിച്ചും അറിയാവുന്ന ഒരു പണ്ഡിതനും, സകല കാര്യങ്ങളും അറിയാവുന്ന ഒരു സിദ്ധന്‍ എന്നുമാണ് എനിക്ക് തോന്നിപ്പോകുന്നത്.” മിസ്സ് വിസ്മയം അടക്കാൻ ശ്രമിക്കുന്നത് പോലെ പറഞ്ഞു.
“പുള്ളി നിങ്ങളോട് ഏതോ സീരിയസ്സായി സംസാരിക്കുന്നത് കണ്ടല്ലോ, നിങ്ങളും എന്തൊക്കെയോ ഗൗരവമായ എന്തോ ചോദിക്കുകയും പറയുന്നതും ഞാൻ കണ്ടായിരുന്നു. എന്താ അത്ര സീരിയസ്സായി നിങ്ങൾ സംസാരിച്ചത്..?” ഞാൻ മിസ്സിനേ നോക്കി ചോദിച്ച ശേഷം റിയർവ്യൂ മിററിലൂടേ ടീച്ചറെയും നോക്കി. ഉടനെ അവർ രണ്ടുപേരും പെട്ടന്ന് പരസ്പരം ഒന്ന് നോക്കിയിട്ട് അവരുടെ നോട്ടം എന്നിലേക്ക് തിരിച്ചു.
