“യശോദേ മതി നിർത്ത്. മോനെ കണ്ണാ, നിനക്കിവൾടെ സ്വഭാവം അറിയില്ലേ?? ദേഷ്യം വന്നാ ഓരോന്ന് വെളിവില്ലാണ്ട് പറയും. അവള് എന്താ പറയണത് എന്ന് അവൾക്ക് പോലും അറിയില്ല. നീ അതൊന്നും കാര്യക്കണ്ട. എല്ലാം അച്ഛന്റെ തെറ്റാ മോനെ. നിന്നോട് സത്യം പറയാന്ന് കരുതിയതാ. പക്ഷെ പിന്നെ അത് വേണ്ടാന്ന് വച്ചു. ഏതായാലും ദൈവം സഹായിച്ച് അവൾക്ക് വേറൊന്നും പറ്റില്ലല്ലോ. മോൻ പോയി അവൾക്കെന്തെങ്കിലും വാങ്ങിച്ച് കൊടുക്ക് ദാ പൈസ. അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് എന്റെ കൈയിൽ വച്ച് തന്നു. ഞാനാദ്യം വാങ്ങാൻ മടിച്ചെങ്കിലും അച്ഛൻ ബലമായി അതെന്റെ പോക്കറ്റിൽ വച്ച് തന്നു. “നീ ഇല്ലാത്തത് കൊണ്ടാ അവളെന്നോട് കട്ട്ലേറ്റ് വാങ്ങാൻ പറഞ്ഞോണ്ടിരുന്നെ. ഇനിയിപ്പോ അവള് നിനക്ക് സ്വസ്ഥത തരില്ല. ഓരോന്ന് വാങ്ങാൻ പറഞ്ഞോണ്ടിരിക്കും. അവള് നിന്നോടെ എന്തൊക്കെ വേണം എന്ന് കറക്ട് ആയിട്ട് പറയൂ.” അത്രയും പറഞ്ഞ് അച്ഛനും ചെയറിൽ ഇരുന്നു. എനിക്കാകെ വല്ലാണ്ടായി. അച്ഛൻ പറഞ്ഞത് പോലെ അമ്മയുടെ സ്വഭാവം എനിക്ക് നന്നായി അറിയാം. ദേഷ്യം വന്നാ വായിൽ വരുന്നതൊക്കെ വിളിച്ച് പറയും. കുറെ കഴിയുമ്പോളാ പറഞ്ഞതിനെ കുറിച്ച് ഓർത്ത് സങ്കടപ്പെടും. അവര് രണ്ടുപേരും അടുത്തടുത്തുള്ള ചെയറിൽ ഇരിക്കുന്നു. ഞാൻ നിലത്തേക്കിരുന്നു അമ്മയുടെ കാലുകളിൽ പിടിച്ചു. “സോറി അമ്മേ. അമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ പെട്ടന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞുപോയതാ. അമ്മ ഞാനവളെ ഓവറായിട്ട് സ്നേഹിച്ചിട്ടില്ല. അത് അമ്മക്ക് വെറുതെ തോന്നണതാ. അവളെന്നും എന്നോട് പരാതി പറയും നിങ്ങള് അവളെ സ്നേഹിക്കുന്നില്ല എന്ന്. ഒരു നിമിഷം അവളോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചാ തീരുന്ന പ്രശ്നേ ഉളളൂ. അവൾക്ക് അനിയന്റെ സ്നേഹം മാത്രം പോരാ അമ്മടേം അച്ഛന്റേം ഒക്കെ സ്നേഹം വേണം.” അത്രയും പറഞ്ഞ് ഞാൻ എഴുന്നേറ്റു. എന്തോ ഓർത്തിട്ട് ഞാനവരെ നോക്കി. അവർക്കിരുവർക്കും ഓരോ സ്നേഹ ചുംബനം നൽകി ഞാൻ വെളിയിലേക്കിറങ്ങി. നേരെ പോയത് കാന്റീനിലേക്ക്. ഒരു ചായ കുടിക്കാൻ കേറിയതാ. പിന്നെ വിചാരിച്ചു എന്റെ ചേച്ചിപെണ്ണിന് പപ്‌സ് വാങ്ങാന്ന്. നേരെ പോയി ഒന്നും നോക്കിലാ പത്ത് പപ്സിന് പാഴ്സൽ പറഞ്ഞു. ഇതൊന്നും കൊണ്ട് അവൾക്ക് ഒന്നുമാവില്ലെന്ന് എനിക്ക് അറിയാം. എന്നാലും ഒരു അഞ്ച് മിനിറ്റ് അടങ്ങി ഇരിക്കും. അത് കഴിഞ്ഞേ പിന്നെ എന്ത് വേണന്ന് പറയൂ. പപ്സും വേടിച്ച് ഞാൻ ക്യാന്റീനിന്ന് ഇറങ്ങി. “ഹേയ്…..” ആരോ പിന്നിന്ന് വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. പിന്നിൽ നിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി. ബോധം കെട്ട് വീഴും എന്ന് വരെ തോന്നിയ നിമിഷം. അന്ന് ആ ഓഫ്‌നേജിൽ വച്ച് ഞാൻ കണ്ട അരയന്നം. മായ……!
“മായ…..”
ഞെട്ടി ഇരിക്കുമ്പോളും എന്റെ വായിൽ നിന്നും അവളുടെ പേര് കൂടെ വീണു. അപ്പൊ അവളെന്നെ സൂക്ഷിച്ച് നോക്കി.
“കണ്ണൻ….”
സൂക്ഷിച്ച് നോക്കിയതിന് അർത്ഥം ഉണ്ടായി. അവളെന്റെ പേര് ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിഞ്ഞപ്പോ ചെറുതായിട്ട് എനിക്ക് സന്തോഷൊക്കെ തോന്നി.
“എന്താ ഇവിടെ??”
“എന്താ ഇവിടെ??”
ഞങ്ങൾ രണ്ടാളും ഒരേ പോലെ ചോദിച്ചു. അവള് ചിരിച്ചു. ഞാൻ മയങ്ങി.
“അഹ്, ഞാൻ എല്ലാ ഞായറും ഈ ഹോസ്പിറ്റലിൽ വരും. ഇവിടെ കിടക്കുന്ന മിക്ക പേഷ്യൻസിനും രാത്രിയിലുള്ള ഫുഡ് കൊടുക്കുന്നത് ഞാനാ. മാസത്തിൽ ഒരു ഞായർ blood ഉം donate ചെയ്യും. ഇന്ന് donate ചെയ്യേണ്ട ദിവസാ. അതാ നേരത്തെ എത്തിയെ.”
അവള് പറഞ്ഞതൊക്കെ കേട്ട് എന്റെ തലക്കകത്ത് കൂട് വച്ചിരുന്ന മരംകൊത്തി കൂടും കളഞ്ഞ് എങ്ങോട്ടോ പോയി.
“അല്ല കണ്ണൻ എന്താ ഇവിടെ??”
അവളുടെ ചോദ്യം ആണ് എന്റെ പറന്ന് പോയ മരംകൊത്തിയെ തിരികെ കൊണ്ട് വന്നത്.
“അഹ് അത് ഒരു ആക്സിഡന്റ് പറ്റി അഡ്മിറ്റാ.”
പോയ മരംകൊത്തി തിരിച്ച് വന്നെങ്കിലും എനിക്ക് മൊത്തമായി വെളിവ് വന്നില്ല.
“എഹ് എന്താ??”
എന്റെ വെളിവില്ലാത്ത സംസാരം കേട്ടിട്ട് ആണെന്ന് തോന്നുന്നു അവള് വീണ്ടും ചോദിച്ചു.
