“എല്ലാവർക്കും സുഖം പിന്നെ ചേച്ചിക്ക് മാത്രം ചെറിയ രീതില് ഒരു പ്രശ്നം.” “എഹ് എന്ത് പറ്റി??” അങ്ങനെ ഒന്നും ഒളിക്കുന്ന ശീലം ഞങ്ങള് തമ്മില് പണ്ടേയില്ല. ഞാനവൾക്ക് സംഭവിച്ചതെല്ലാം അവനോട് പറഞ്ഞു. “ഇത്രയൊക്കെ ആയിട്ടും നീ എന്നെയൊന്ന് വിളിച്ചില്ലല്ലോ ടാ. നിന്റെ ചേച്ചി എന്റേം ചേച്ചിയല്ലേടാ??” “ആ സമയത്ത് ഞാനെങ്ങനെ വിളിക്കാനാട?? ഒന്നാമത്തെ കാര്യം +2 വിന് ആയപ്പഴ ഫോൺ തന്നെ കിട്ടിയേ. പിന്നെ നീ തന്ന നമ്പർ കണക്ക് ബുക്കിലായിരുന്നു. 10 കഴിഞ്ഞപ്പോ ആദ്യം ആക്രിക്ക് കൊടുത്തത് ആ ബുക്കാ.” “അഹ് ദൈവം എപ്പളും നമ്മളെ സന്തോഷിപ്പിക്കില്ലല്ലോ. എടക്കൊക്കേ കരയിക്കും.” “Mm പിന്നെ നിന്റെ വിശേഷം പറ.” “”നിനക്കറിയാലോ 10 ആം ക്ലാസ്സിലെ ഓണപരിക്ഷേടെ അന്നാ അച്ഛൻ മരിക്കണേ. അച്ഛൻ തന്നെ വരുത്തി വച്ച കടങ്ങള് തീർക്കാൻ part time ആയി പിന്നെ ജോലിക്കിറങ്ങി. ക്ലാസ് തീർന്നപ്പോ തുടർന്ന് പഠിക്കാൻ അമ്മയും പിന്നെ കുറെ അറിയാവുന്നതും അറിയാത്തവരും ആയ ബന്ധുക്കളും അയൽക്കാരും നിർബന്ധിച്ചു. പക്ഷെയൊന്നിനും ചെവി കൊടുത്തില്ല. 18 വയസ്സ് തികഞ്ഞപ്പോ licence എടുത്തു. എടുത്തപ്പോ കാറിനൊള്ളതും ബൈക്കിനുള്ളതും എടുത്തു. പിന്നെ അറിയാവുന്ന ഒരാള് വഴി ഓട്ടോയും പഠിച്ചു. പിന്നെയങ്ങോട്ട് രാവിലെ ഒരു ബേക്കറിയിലും രാത്രി ഓടാനും പോവാൻ തുടങ്ങി. ജീവിതം സന്തോഷയിട്ട് പൊക്കൊണ്ടിരുന്നതായിരുന്നു. പക്ഷേ……” അവൻ പറഞ്ഞ് നിർത്തി. അപ്പോഴേക്കും ഓര്ഡര് ചെയ്ത ചായ എത്തിയിരുന്നു. ഒരു കവിളെടുത്ത ശേഷം ഞാനവന്റെ മുഖത്തേക്ക് നോക്കി. ബാക്കിയറിയാനുള്ള ആകാംഷ ആയിരുന്നു എനിക്കപ്പോൾ. അതവനും മനസ്സിലായി കാണണം. “ഞാൻ പറഞ്ഞില്ലെടാ ദൈവം എപ്പളും നമ്മളെ സന്തോഷിപ്പിക്കില്ല. എടക്ക് കരയിക്കും. ചങ്ങ് പൊട്ടണ രീതില് കരയിക്കും. എന്നത്തേയും പോലെ ഒരു ദിവസം ബേക്കറിയിൽ നിക്കുവായിരുന്നു. അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു ഫോൺ വന്നേ. എടുത്തപ്പോ അയല്വാക്കത്തെ ചേച്ചിയായിരുന്നു. അവര് പറഞ്ഞത് കേട്ട് ഫോണും കളഞ്ഞ് ഞാനോടി. ജനറൽ ഹോസ്പിറ്റലിലേക്ക്. വെള്ള പുതപ്പിച്ച എന്റെ അമ്മേടെ ശവശരീരം കണ്ടപ്പോഴും കരഞ്ഞില്ല ഞാൻ. ഒരുതരം മരവിപ്പായിരുന്നു.” “അളിയാ……..” “പോയി. ചന്തയിൽ പോയിട്ട് തിരിച്ചുവരുവായിരുന്നു. തട്ടിയ വണ്ടി നിർത്താതെ പോയി. കൂടെയുണ്ടായിരുന്ന ചേച്ചി വണ്ടി പിടിച്ച് ഹോസ്പിറ്റലിൽ എത്തിച്ചതാ പക്ഷെ വഴിയില് വച്ച് തന്നെ എന്നെ തനിച്ചാക്കി അച്ഛനോടൊപ്പം അമ്മേം……..” അത്രയും പറഞ്ഞവൻ കരയാൻ തുടങ്ങി. “കരയല്ലേ ചങ്ങേ.” അവന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ തുടക്കുമ്പോഴും ഞാൻ കരയാണ്ടിരിക്കാൻ പരമാവധി ശ്രമിച്ചു. എന്റെ ചങ്ങാ അവൻ. അവൻ കരഞ്ഞാൽ ഞാനും കരയും.
“സോറി അളിയാ. പഴയതൊക്കെ ഓർത്ത അപ്പൊ കണ്ണ് നിറയും.” “നിയെങ്ങാനാ അളിയാ ഇവിടെത്തിയെ??” അവന്റെ മൂഡ് മാറ്റാനായി ഞാൻ ചോദിച്ചു. “ഭൂമി ഉരുണ്ടതല്ലേ മച്ചാനെ എങ്ങനൊക്കെയോ എത്തി.” അവനതിലൊതുക്കി. പണ്ടും ഇവൻ ഇങ്ങനെ തന്നായിരുന്നു. ഇവന്റെ വല്യച്ഛന്റെ മോനോ മറ്റോ ആണ് ഇവന് ഡ്രംസ് പഠിപ്പിച്ച് കൊടുത്തേ. ക്ലാസ്സിലെ ഹീറോ തന്നായിരുന്നു. പെണ്പിള്ളേരൊക്കെ ഇവന്റെ പിന്നാലെയാ. ചിലപ്പോഴൊക്കെ എനിക്കും തോന്നിട്ടുണ്ട് ഈ അസൂയ. യുവജനോത്സവം എല്ലാ കുട്ടികൾക്കും വേണ്ടിയുള്ളതാ. പക്ഷെ ഞങ്ങടെ സ്കൂളിൽ അതിവന് വേണ്ടി മാത്രമാ. ഡ്രംസ് കൈയിൽ കിട്ടി കഴിഞ്ഞാൽ പിന്നെ ഇവന് ഭ്രാന്താ. “അളിയാ വാടാ പോവാം.” അവൻ തട്ടിവിളിച്ചപ്പോ ഞാനും എഴുന്നേറ്റു. “അളിയാ നിനക്ക് ഓർമയില്ലേ പണ്ട് നിന്നെ കളിയാക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ വരുന്ന ഒരു രേഷ്മയെയും പിന്നെ അവൾടെ കുറെ വാലുകളേയും??” അവനാണ് അത് ചോദിച്ചത്. ഇപ്പൊ അവന്റെ മുഖത്ത് നേരത്തെ കണ്ട സങ്കടമില്ല. അല്ലേലും സങ്കടപ്പെട്ടിട്ട് എന്ത് കാര്യം പോയവര് തിരികെ വരില്ലല്ലോ! “അവരെയൊന്നും മറക്കാൻ പറ്റില്ലല്ലോ! എത്ര പണിയ വാരി കോരി എനിക്ക് തന്നിട്ടുള്ളെ??” ഒരു ചിരിയോടെ ഞാനതിന് മറുപടി കൊടുത്തു. “Mm പക്ഷെ നിന്റെ ആ പ്രതികാരം ഉണ്ടല്ലോ യാ മോനെ. തീയായിരുന്നു. എന്താ പെർഫോമൻസ്?? പാടി കഴിഞ്ഞപ്പോ അവളുമാരുടെ മുഖം കാണണമായിരുന്നു. അവിടിരുന്ന് പുഴുത്ത് പോകുവായിരുന്നു എല്ലാം.” അതോർത്തപ്പോ അറിയാതെ ഞാനും ചിരിച്ച്പ്പോയി. ആ സംസാരം അവിടെ നിന്നു. ഞങ്ങൾ തിരികെ എത്തിയിരുന്നു. അകത്തേക്ക് കേറിയപ്പോ തന്നെ കണ്ടത് നാല് പേരുടേം വട്ടമേശ സമ്മേളനം ആയിരുന്നു. വിഷയം ഞങ്ങൾ തന്നെയായിരിക്കും എന്ന് ഞാന്യൂഹിച്ചു. “എന്താ ഒരു ചർച്ച??” അനൂപ് അത് ചോദിച്ചപ്പോഴാണ് അവര് ഞങ്ങളെ തിരിഞ്ഞു നോക്കുന്നത്. “നിങ്ങളെ പറ്റി തന്നെയാ ചർച്ച എന്തേ??” അവിടിരുന്നൊരു പെണ്ണാ പറഞ്ഞത്. “ഞങ്ങളെ പറ്റിയോ??” “അഹ് കണ്ണനെ നിനക്ക് നേരത്തെ പരിചയമുണ്ടോ??”
