മണ്ണാങ്കട്ടയും കരിയിലയും – 1 14

 

ഇവിടെ ഇപ്പോൾ വീഡിയോ ഗെയിംസ് കളിക്കാം. എഴുതാം. വരക്കാം. വായിക്കാം. ട്രക്കോ ബൈക്കോ എടുത്ത് വെറുതെ ചുറ്റി കറങ്ങാം. ഫ്രണ്ട്സിൻ്റെ കൂടെ കോഴിക്കോട് മുഴുവൻ തെണ്ടി തിരിയാം. ഒന്നും ചെയ്യാനില്ലെങ്കിൽ രേണുവിനെ ശല്യം ചെയ്യാം. അങ്ങനെ അങ്ങനെ. മറ്റൊന്നും സംഭവിക്കുന്നേയില്ല. നേരം വെളുക്കുന്നു. സന്ധ്യയാവുന്നു. അതങ്ങനെ ആവർത്തിക്കുന്നു. അതിനുള്ളിലുള്ളതെല്ലാം പതിവ് കലാ പരിപാടികൾ തന്നെ.

 

“കണ്ണാ… ഏത് ലോകത്താ? പിന്നേയും കാര്യമായ കണക്ക് കൂട്ടലുകളിലാണല്ലോ”

 

രേണു എഴുന്നേറ്റ് വന്ന് എൻ്റെ തോളിൽ പിടിച്ച് കുലുക്കി. കഴിച്ച് കഴിഞ്ഞ പ്ലേറ്റ് ഉണങ്ങി പിടിച്ചിരിക്കുന്നു.

 

“കണക്ക് കൂട്ടലൊന്നും അല്ല രേണൂ. മ്യുണ്ടെയ്ൻ ട്രിവിയാലിറ്റീസ് ഓഫ് എവരി ഡേ ലൈഫ്… ഞാനതോർത്തതാ”

 

“പാത്രത്തിലൊരിത്തിരി വെള്ളം ഒഴിച്ച് വെച്ചിട്ട് ആയിക്കൂടെ? പാത്രം ഉണങ്ങിയാൽ കുടലൊണങ്ങൂന്നാ”

 

“കുടലൊണങ്ങാതിരിക്കാനല്ലേ രേണു കൂടെയുള്ളത്”

 

ഒരു നേർത്ത പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.

 

 

പ്രാതൽ കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഇൻകം ടാക്സ് കണക്ക് കൂട്ടാൻ ഞാൻ രേണുവിൻ്റെ ഒപ്പം കൂടി.

 

 

നേരം ഉച്ച തിരിഞ്ഞു. ഞാൻ ബാൽക്കണിയിലെ ചൂരൽ കസേരയിൽ കുനിഞ്ഞിരുന്ന് ഐ പാഡ് മടിയിൽ വെച്ച് ചിത്രം വരക്കുകയായിരുന്നു. ഐ പാഡിലേക്ക് വെള്ള തുള്ളികൾ ഇറ്റുവീണപ്പോൾ ഞാൻ തലയുയർത്തി നോക്കി. രേണു എൻ്റെ പിന്നിൽ വന്ന് നിൽക്കുന്നു. കുളി കഴിഞ്ഞതേ ഉള്ളൂ. ഈറൻ മുടി വിടർത്തിയിട്ടിരിക്കുന്നു. അതിൻ്റെ തുമ്പിൽ നിന്നും വെള്ള തുള്ളികൾ ഇറ്റു വീഴുന്നു. രേണു മുടി എടുത്ത് ഇടത് തോളിലൂടെ മുന്നിലേക്കിട്ട് അടുത്തുള്ള ചാരുകസേരയിലേക്കിരുന്നു.

 

“ഒച്ചയും അനക്കോം ഒന്നും ഇല്ലാഞ്ഞപ്പഴേ ഞാൻ വിചാരിച്ചതാ നീ നിൻ്റെ നീഹയെയും മനസ്സിലിട്ട് ഇരിക്കാവൂന്ന് ”

 

“ഇത് നീഹയല്ല. ജെന്നിഫർ കോണെല്ലിയാ”

 

“നീഹയുടെ ചിത്രോം വരച്ച് ഞാൻ ചോദിച്ചപ്പോ എനിക്കറിയാത്ത ആരെയോ പേരും പറഞ്ഞ് അതാണെന്ന് പറഞ്ഞാലിപ്പോ വിശ്വസിക്കാൻ സൗകര്യമില്ല. കണ്ണുപൊട്ടന്മാർക്ക് കൂടെ അറിയാം അത് നീഹയാന്ന്.”

 

“സത്യായിട്ടും രേണൂ ഇത് നീഹയല്ല. വെറുതെ ഇരിക്കല്ലേ. ഒരു കഥ എഴുതാന്ന് വിചാരിച്ചു. അതിനൊരു കവർ പിക്ചർ വരച്ചതാ”

 

“എന്താ കഥയുടെ പേര്” ?

 

“കാട്ടുചെമ്പരത്തി”

 

“കാട്ടു ചെമ്പരത്തിയോ? അതെന്ത് കഥയാ”?

 

“അതോ… രാവിലെ ഞാനിങ്ങട്ട് പോരുന്ന വഴിക്ക് ആക്കോട് പഴയ പള്ളീടെ അടുത്ത് സൂര്യകാന്തി പാടം കണ്ടു. ചാലിയാറിൻ്റെ തീരത്ത് തന്നെ. സാധാരണ അവിടെ വാഴത്തോട്ടോ അല്ലെങ്കില് നെല്ലോ ഒക്കെയാവും. വേനലായതോണ്ടോ എന്തോ… അല്ലേല് ചിലപ്പോ പരീക്ഷണാവും… ഇപ്രാവശ്യം പൂക്കൃഷിയാ. അപ്പോ തോന്നിയതാ. പല തരം പൂക്കൾ. പൂക്കൾക്കൊക്കെ അതിൻ്റെ പോളിനേറ്റിങ് ഏജൻ്റ്സും. അത് പോലെയാവും മേഡ് ഫോർ ഈച്ച് അദറും. സത്യത്തില് മെയ്ഡ് ഫോർ ഈച്ചദർ പൊക്കിപ്പിടിച്ച് കൊണ്ടുവന്നത് സിഗരറ്റ് കമ്പനിക്കാരല്ലേ? കാമുകിയും കാമുകനും സിഗരറ്റും തമ്മിലെന്താണാവോ ബന്ധം. പൂക്കളെ കാര്യം. അതല്ലേ പറഞ്ഞേന്നത്. ഹെവി മെയിൻ്റനൻസ് വേണ്ട പ്രത്യേക കെയറിങ്ങ് വേണ്ട ചില ചെടികളും പൂക്കളും ഇല്ലേ ? അതിനെയൊക്കെ കഷ്ടപ്പെട്ട് പരിപാലിച്ചെടുക്കണം. എന്തൊക്കെ ബുദ്ധിമുട്ടുകളാ. ആ സമയം ചെമ്പരത്തി നോക്ക് രേണൂ. എന്തൊക്കെ വറൈറ്റികളാ. ഈ പറഞ്ഞ ബുദ്ധിമുട്ടൊന്നും ഇല്ല. എവിടെ വേണേലും ഉണ്ടാവും. കാണാൻ ഭംഗിയുണ്ട്. പൂവിന് പൂന്തേനുണ്ട്. വേറേം പല ഉപയോഗങ്ങളൂണ്ട്. അപ്പോ ഞാൻ പറയാ റോസാ പൂവൊന്നും വേണ്ട എനിക്കെൻ്റെ കാട്ടുചെമ്പരത്തി മതീന്ന്”

 

“നീഹയാണോ നിൻ്റെ കാട്ടുചെമ്പരത്തി”?

 

“നീഹ മുല്ല പൂവല്ലേ”

 

“എന്നാ പിന്നെ കാർത്തികയാവും.

 

ഞാനെന്ത് പൂവാ കണ്ണാ “?

 

“ആവുമായിരിക്കും. രേണു ഒരു താമരയാണ്. ആക്ച്വലി ഞാനൊരാളെ കാത്തിരിക്കുകയാണെന്ന് രേണുവിനറിയാലോ. കാർത്തികയാണെങ്കിലും നീഹയാണെങ്കിലും എനിക്കതിൽ പ്രശ്നൊന്നും ഇല്ല. ഞാൻ ആ ഒരാളെ തന്നെയേ പ്രേമിക്കൂ. കല്യാണം കഴിക്കുന്നതും ആ ഒരുത്തിയെ തന്നെയാവും. അതാരാന്ന് എനിക്കറിയേം ഇല്ല. നീഹ എൻ്റെ കൂട്ടുകാരിയല്ലേ? കുറച്ച് കൂടുതൽ അടുപ്പമുണ്ട്. പ്രേമമൊന്നും അല്ല. എന്ന് വിചാരിച്ച് ആയിക്കൂടാന്നില്ലാട്ടോ”

Leave a Reply

Your email address will not be published. Required fields are marked *