മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“നല്ല വാസനയാണല്ലോ കണ്ണാ. സുഖമുള്ള ഒരു പ്രത്യേക മണം. അച്ഛൻ രാവിലെ പൂജ കഴിഞ്ഞ് ചായ കുടിക്കാൻ വന്നിരിക്കുമ്പോളത്തെ അതേ മണം”

 

അച്ഛച്ഛൻ്റെ ഗന്ധമാണ് എനിക്കെന്നാണ് രേണു പറയുന്നത്. അച്ഛച്ഛൻ ചെയ്യുന്ന അതേ പൂജയാണ് രാവിലെ ഞാൻ ചെയ്തത്. ഇന്നൊരു പ്രധാനപ്പെട്ട ദിവസമാണ്. അതാണ് വിധി വിധാനങ്ങളോട് കൂടി യന്ത്രം വരച്ച് നെയ്യും തെച്ചിപ്പൂവും കറുകയും എള്ളും ആയിരത്തി ഒന്ന് ഉരു മന്ത്രം ചൊല്ലി ഹോമിച്ചത്. സാധാരണ ദിനങ്ങളിൽ മന്ത്രോച്ചാരണത്തോടെയുള്ള ഉപാസനയാണ് പതിവ്. രാവിലെ നിലവിളക്ക് കൊളുത്തി ധ്യാന ശ്ലോകങ്ങൾ ചൊല്ലും. വൈകുന്നേരം സന്ധ്യാവന്ദനത്തിനൊപ്പം അത്യാവശ്യം ചില മൂർത്തികളെ ഒരു സാധകൻ എന്ന നിലക്ക് മൂലമന്ത്രം ചൊല്ലി മാനസപൂജ ചെയ്ത് ഉദ്വംസിക്കും. അത്ര മാത്രം.

 

കർപ്പൂരവും ചന്ദനവും പൂജക്കുപയോഗിക്കുന്ന മറ്റു ചില കൂട്ടുകളുടെ സുഗന്ധവും ആയി എല്ലാം കൂടി കലർന്ന നൈർമ്മല്യമുള്ള പരിമളമാണ് അച്ഛച്ഛൻ്റെ ഗന്ധമായി രേണുവിന് തോന്നിയത്. ചിലപ്പോൾ അച്ഛച്ഛൻ അടുത്തുണ്ടാവും. മരിച്ചവരെ കുറിച്ചോർക്കുമ്പോഴോ മരിച്ചവർ അടുത്ത് വരുമ്പോഴോ ഒക്കെ ഇതുപോലത്തെ സുഗന്ധമുണ്ടാവും. അല്ലെങ്കിൽ ദൈവസാന്നിധ്യമുണ്ടാവുമ്പോൾ. എൻ്റെ മണമാണോ അതോ മറ്റു വല്ലതും ആണോ എന്ന് ഉറപ്പിച്ച് പറയാൻ പറയാൻ പറ്റില്ല. അത്രക്ക് കനത്തിലാണ് പൂജ ചെയ്തത്. എന്തായാലും സുഗന്ധം നല്ലതാണ്. ദുർമൂർത്തികളുടെയോ ദുരാത്മാക്കളുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്ന രൂക്ഷഗന്ധമൊന്നും അല്ല.

 

ഞാൻ കിണ്ടിയിൽ ഉണ്ടായിരുന്ന തീർത്ഥം രേണുവിൻ്റെ തലയിൽ ഇറ്റിച്ചു. കുറച്ച് കുടിക്കാനും കൊടുത്തു. കർപ്പൂര തുളസി ചവക്കാൻ കൊടുത്തു.

 

“ഇത് ബാക്കിണ്ടേന്നോ കണ്ണാ”?

 

“ഇതിനിപ്പോ എന്താ ബുദ്ധിമുട്ട്? വെള്ളം എടുക്കുന്നു. മന്ത്രം ചൊല്ലുന്നു. തീർത്ഥമാവുന്നു. ആ ഒരു ചുവ എങ്ങനണ്ട്”?

 

“കർപ്പൂര തുളസിയുടെ ചുവയുണ്ട്…. കണ്ണാ നിൻ്റെ വായക്ക് അരളിപ്പൂവിൻ്റെ മണം… ഇതിനാണേല് ആ ഉണക്കപ്പുല്ലുണ്ടല്ലോ അതിൻ്റെയൊക്കെ ഒരു മണവും ചുവയും ഒക്കെ ഉണ്ട് ”

 

ചില മന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ വായിൽ വല്ലാതെ ഉമിനീര് നിറയും. അപ്പോൾ.. അതല്ലെങ്കിൽ ഉണ്ട് കൈകഴുകാതെ ഇരുന്ന് ജപിക്കേണ്ട അവസരങ്ങളിൽ… അങ്ങനെയൊക്കെയുള്ള സന്ദർഭങ്ങളിൽ കർപ്പൂര തുളസി വായിലിട്ട് ചവക്കാൻ എടുക്കാറുണ്ട്. ഞാൻ ചന്ദനം ഓട്ടു കഷ്ണത്തിൽ അരച്ച് രേണുവിൻ്റെ നെറ്റിയിൽ തൊട്ടു.

 

“ഇപ്പോ എങ്ങനെയുണ്ട്? അച്ഛച്ഛൻ്റെ മണമായില്ലേ രേണുവിനും “?

 

ഇഡ്ഡലിയെടുത്ത് ഞാൻ അടുക്കളയുടെ സ്ലാബിൽ കയറി ഇരുന്നു. പണ്ട് തറവാട്ടിലായിരുന്നപ്പോൾ അച്ഛമ്മയുടെ അടുത്തിരുന്ന് ഇത് പോലെ കഴിക്കാറുണ്ടായിരുന്നു. അച്ഛമ്മയുടെ പഴം പുരാണവും കേട്ട് ചായ കുടിക്കുന്നു എന്ന് പറയുമ്പോൾ കുടുംബത്തെ പറ്റിയും കാരണവന്മാരെ കുറിച്ചുമുള്ള കഥകളാണ് കൂടുതലും. അച്ഛമ്മ അന്ന് പറഞ്ഞ കഥകളെടുത്ത് പൊളിച്ചെഴുതി കൂട്ടിച്ചേർത്താണ് ഞാൻ പുതിയ നോവലെഴുതിയത്. പറങ്കി മാവിൻ്റെ തടി കൊണ്ടുണ്ടാക്കിയ ഒരു പഴയ ബെഞ്ചിൻ്റെ അറ്റത്ത് രേണുവും വന്ന് ഇരുന്നു. കുക്കറിൻ്റെ അടപ്പ് തുറന്ന് ഒരു തവി കറി ഞാൻ രേണുവിൻ്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഉഴുന്ന് കൂടിയത് കൊണ്ട് ഇഡ്ഡലിക്ക് നല്ല മയം. ഇഡ്ഡലിയുടെ ഉള്ള് വേകാത്തത് പോലെയാണ് എനിക്ക് തോന്നിയത്. കൂടെ പഴമയുടെ രുചിയുള്ള സാമ്പാറും.

 

 

ദാദ്ര നാഗർ ഹവേലി ഒക്കെ ഓർമ്മ വരുന്നു. ബോംബെ താനെ റൂട്ടിലോടിയ ആ പഴയ മോഡൽ തീവണ്ടി കന്യാകുമാരിയിൽ നിന്ന് എങ്ങോട്ടോ പോകുന്നു. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള റെയിൽ പാളം. ദീപാവലിയാണ്. പടക്കങ്ങളല്ല. പകരം ആകാശത്ത് വർണ മഴ പെയ്യിച്ച് കത്തിയമരുന്ന പൂക്കുറ്റികൾ. അനാദിയായ കാലത്തെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന കരി മരുന്ന് പ്രയോഗം കുംഭ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾക്കപ്പുറം ചുരുണ്ട് കൂടുന്ന ആകാശത്തിൽ നിറങ്ങൾ വാരി വിതറുന്നതിനിടയിൽ കൂടി പതുക്കെ നീങ്ങുന്ന ഡീസൽ ലോക്കോമോട്ടീവ്. കൽപ്പാത്തിയാണെന്ന് തോന്നുന്നു. സാമ്പാർ നാവിൽ തട്ടിയപ്പോൾ മനസ്സിൽ തെളിഞ്ഞതാണ് ആ രംഗം. കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഈ പറഞ്ഞ നാഗർ ഹവേലി ഞാൻ അതിനു മുൻപ് ജീവിതത്തിൽ കണ്ടിട്ടു കൂടി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *