രേണു ഒന്നും പറഞ്ഞില്ല. ഞാനും കൂടി കഴിച്ച് കഴിഞ്ഞതോടെ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി.
ഞാൻ രേണുവിൻ്റെ അരികിലെത്തി. രേണു ജുമൈലത്തിനോടുള്ള ദേഷ്യം പാത്രങ്ങളോട് തീർക്കുകയായിരുന്നു.
“രേണൂ… ആർ യു ജെലസ്”?
“എന്തിന്? നീയാ മുതുക്കിയുടെ കൂടെ നടക്കുന്നത് കണ്ടിട്ടോ”?
“ജുമൈലത്തിന് അത്രക്ക് പ്രായം ഒന്നൂല്ല. മുപ്പതേ ഉള്ളൂ”
രണ്ട് മൂന്ന് പാത്രങ്ങൾ ഉള്ളത് വേഗം കഴുകി കഴിഞ്ഞു. എല്ലാം എടുത്ത് വെച്ച് ലൈറ്റ് ഓഫാക്കി രേണു ഉടൻ തന്നെ പോയി കിടന്നു. ഞാൻ അടുത്ത് ചെന്ന് കിടക്കയുടെ ഒരറ്റത്ത് ഇരുന്നു.
“അതൊരു പാവം ഡോക്ടറാ രേണൂ. ഞാൻ പറഞ്ഞതല്ലേ…. ഇംതിയാസിൻ്റെ കാര്യം..”
“വിഷമിച്ച് നടക്കുന്നവരുടെയൊക്കെ സങ്കടം മാറ്റാൻ നീയാരാ? അതിനെന്തിനാ ആ മോതിരം” ?
“രേണു അത് കണ്ടോ”?
“എൻ്റെ കണ്ണിന് തിമിരമൊന്നും ഇല്ല. മൂന്നാല് മാസായിട്ട് അലമാരേല് ഇരിക്കുന്നതല്ലേ? അന്ന് ചോദിച്ചപ്പോ എന്താ പറഞ്ഞത്? ഒരാൾക്കുള്ള ഗിഫ്റ്റാന്ന്. ഞാൻ കാർത്തികയാവൂന്ന് കരുതി”
“അത് കാർത്തികക്കല്ല. ജുമൈലത്തിനും അല്ല. അത് ഞാൻ വെറുതേ അന്ന് ത്രീ ഡി പ്രിൻ്ററ് കണ്ടപ്പോ ഉണ്ടാക്കിയതാ”
“ആ പന്ത്രണ്ട് ഗ്രാമിൻ്റെ മോതിരം.. വേണ്ട. വീണിടത്ത് കിടന്ന് ഉരുളണ്ട. വീണ്ടും ജാതകോം പൊക്കിപ്പിടിച്ച് വരണ്ട. എനിക്ക് കേക്കണ്ട ”
“പക്ഷേ അതാണ് സത്യം”
ഞാൻ എഴുന്നേറ്റ് എൻ്റെ മുറിയിലേക്ക് നടന്നു.
“ജുമൈലത്ത്.. അവന് മോതിരം ഇടാൻ വേറെ ആരേം കിട്ടിയില്ല. മിന്നൂസല്ലേ ഇപ്പോ”
രേണു പിറുപിറുത്ത് തിരിഞ്ഞു കിടന്നു.
“എന്താ രേണൂ ചുണ്ടിൻ്റെ ചോടെ പറയുന്നത്” ?
“ഒന്നുമില്ല”
“ജുമൈലത്ത്… ജുമൈലത്ത് … ജുമൈലത്ത്. ജുമൈലത്ത് നല്ല പേരല്ലേ രേണൂ ? എനിക്കത് നല്ലോം ഇഷ്ടായി”
“പേരോ അതോ ആളിനെയോ”?
“രണ്ടും. എനിക്കെല്ലാം ഇഷ്ടമല്ലേ”
“നിൻ്റെ ഇഷ്ടം ഒക്കെ എനിക്കറിയാം. ഇത് അതല്ലാന്നും അറിയാം”
“;പിന്നെന്ത് ഇഷ്ടമാ രേണൂ”?
ഞാൻ അടുത്ത് ചെന്ന് തിരിഞ്ഞു കിടക്കുന്ന രേണുവിനെ തോളിൽ പിടിച്ച് എൻ്റെ നേരേ തിരിച്ചു കിടത്തി.
“എനിക്കെങ്ങനെ അറിയാം? നിനക്കല്ലേ അറിയുന്നത്”?
ഞാൻ കുറച്ച് നേരം ആലോചിക്കുന്നതായി ഭാവിച്ചു.
“എന്നാ എനിക്ക് രേണുവിനോടുള്ള അതേ ഇഷ്ടാണ് ജുമൈലത്തിനോടും”
“ആണോ കണ്ണാ”?
“ആണ്. ഞാനേ രേണുവിന് ഒരു പാദസരം വാങ്ങിത്തരണ്ട്. ഉള്ളിൽ ഏഴ് മുത്തുകളുള്ള നടക്കുമ്പോ ജിൽ ജിൽ ഒച്ചയുണ്ടാവുന്ന ഒരു ചിലങ്ക പാദസരം. പാമ്പിൻ്റെ പോലത്തെ ഒരു സ്വർണ ചെയിനും”
“അത്രേയുള്ളോ”?
“അല്ലാതെന്താ? പത്ത് പവൻ്റെ മാലയോ? എനിക്ക് ഞാൻ ഗിഫ്റ്റായി തരുന്നത് എപ്പഴും ഇട്ട് കാണണം. പ്രൊഫസറല്ലേ? ഡെയിലി പത്ത് പവൻ്റെ മാലയിട്ടു നടക്കുന്നത്…. മറ്റേ സീരിയലിലെ പോലെയുണ്ടാവും. പാമ്പിൻ്റെ പോലെ നേർത്ത ഒരു ചെയിനൊക്കെയാണേൽ ഐ തിങ്ക് ദാറ്റ് വിൽ ബി ഫൈൻ”
“നീ പറഞ്ഞ പോലെയുള്ള പത്ത് പവൻ്റെ വേറെ ഒരാളും കാണാത്ത ഒന്നുണ്ട്”
“അത് ഞാൻ വാങ്ങിത്തന്നാൽ ശരിയാവില്ല. ഭർത്താവോ കാമുകനോ… അങ്ങനെള്ളോർക്കുള്ളതാ അത്”
ചിലമ്പൊലി പോലെയുള്ള നേർത്ത പുഞ്ചിരിയോടെ രേണു മലർന്ന് കിടന്നു. രേണുവിൻ്റെ കണ്ണുകൾ തിളങ്ങി. എൻ്റെ മിന്നൂസിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ മഴവില്ല്. അതേ ആഴം. അതേ വർണ്ണങ്ങൾ. പ്രണയമാണോ? ആരോട്? ഞാൻ രേണുവിനെ ചുമരിൻ്റെ അടുത്തേക്ക് തള്ളി നീക്കി അടുത്ത് കയറി കിടന്നു.
“എന്നെ എങ്ങാനും ചവിട്ടി നിലത്തിട്ടാലുണ്ടല്ലോ…”
“അതൊന്നും പറയാൻ പറ്റില്ല. ഞാനീ കട്ടിലില് ഒറ്റക്ക് വിശാലായി കിടന്ന് ശീലിച്ചതാ”
ഞാൻ എഴുന്നേറ്റു. രേണു എന്നെ തടഞ്ഞു.
“അപ്രത്ത് കിടന്നോ. ചുവരരിക്കിലായതോണ്ട് നിലത്ത് വീഴില്ല”
ഞാൻ കട്ടിലിൽ കയറി വലിയൊരു ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ട് കൂടി. അതിപ്പോൾ എത്ര വലിയ ചൂടാണെങ്കിലും പുതപ്പ് ദേഹത്തില്ലെങ്കിൽ എന്തോ പോലെയാണ്. രേണു എ സി പതിനാറിലാക്കി. കയ്യെത്തിച്ച് ബെഡ്ഡിനടുത്തുള്ള സ്വിച്ച് ഓണാക്കി. മുറിയിലെ സീറോ ബൾബ് പ്രകാശിച്ചു. അതില്ലെങ്കിൽ എനിക്ക് സ്ലീപ് പരാലിസിസ് ഉണ്ടാകും. കുറച്ച് ദിവസമായി മറ്റെന്തോ രേണുവിൻ്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി.
