മണ്ണാങ്കട്ടയും കരിയിലയും – 1 14

 

 

ഒരു തരം ഒരു ഇമേജറി. കഴിച്ചു കഴിഞ്ഞ ഉടനെ ഞാൻ അത് വരച്ചെടുത്തു. ആ റെയിൽ പാളത്തിനടുത്ത് പാടത്തിന് നടുവിൽ ചെറിയൊരു വീട്. പൂച്ചെടികൾ അതിരിട്ട മുറ്റം. മുറ്റത്ത് രണ്ട് പെൺ കുട്ടികൾ പൂത്തിരി കത്തിക്കുന്നു. ദീപാവലി തന്നെ. തെളിഞ്ഞ രാത്രിയാണ് സമയം. തമിഴ്നാട്ടിലെ ഏതോ ഉൾഗ്രാമമാണെന്ന് തോന്നുന്നു. ഉത്സവങ്ങളുടെ കാലം… ആഘോഷങ്ങളുടെയും. സന്തോഷത്തോടെ ഗൃഹനാഥൻ ഉമ്മറത്തെ തിണ്ടിലിരിക്കുന്നു. ഗൃഹനായിക അടുത്ത് ഒരു തൂണിനെ ചാരി നിൽക്കുന്നു. അത് ഞാനും രേണുവുമാണ്. ഞാൻ ഞെട്ടലോടെ ആ പെയിൻ്റിങ് ഒരു സീക്രട്ട് ഫോൾഡറിൽ സേവ് ചെയ്തു.

 

 

പണ്ട് വീണപ്പോൾ തല ഇടിച്ചതിന് ശേഷം എനിക്ക് ലൂസിഡ് ഡ്രീമിങ്ങിൻ്റെ അല്ലെങ്കിൽ ഗോജിക് ആൻഡ് പോംപിക് ഹാലൂസിനേഷൻസിൻ്റെ ഒക്കെ ശല്യമുണ്ടാവാറുണ്ട്. ഇതു പോലെയുള്ള വിവിഡ് ഇമേജറീസ് അതിൻ്റെ ഭാഗമാണ്. ഉണർന്ന് കഴിഞ്ഞിട്ടും ഓർമ്മയുണ്ടെങ്കിൽ ഞാൻ അത് വരച്ച് സേവ് ചെയ്യും. അങ്ങനെ ഉള്ള കുറേ ചിത്രങ്ങളുള്ള ഫോൾഡർ ആണത്. വിവിഡ് ഡ്രീമിങ് എനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല.

 

 

സ്കൈറിം എൽഡേർസ് സ്ക്രോൾ കളിക്കാം എന്ന് തോന്നിയപ്പോൾ ഞാൻ പി സി ഓൺ ചെയ്തു. വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു. കുറച്ച് നേരം ജി റ്റി എ വൈസ് സിറ്റി കളിച്ചു. മയാമി ബീച്ചിൽ ടോമി വെർസെട്ടി മതി വരുവോളം അലഞ്ഞു തിരിഞ്ഞു. ഏഴര ആയപ്പോൾ രേണു എൻ ഐ റ്റി യിലേക്ക് പോയി.

 

സാധാരണ കോളേജുകൾ പോലെയല്ല എൻ ഐ ടി. സമ്മർ ഇൻ്റേൺഷിപ്പും മറ്റു പലവിധ സമ്മർ പരിപാടികളുമായി പലരും അവിടെയുണ്ടാകും. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് അങ്ങനെ നീണ്ട അവധിയൊന്നും ഉണ്ടാകാറില്ല. സമയം നീങ്ങുന്നില്ല. ഒൻപത് മണി കഴിഞ്ഞ് ഞാൻ വീട് പൂട്ടി ഇറങ്ങി. ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് വെറുതേ ഓടി കൊണ്ടിരുന്നു.

 

ഫോൺ റിങ് ചെയ്യുന്നു. ഞാൻ ഒരു പെട്ടിക്കടയുടെ ഓരത്ത് ബൈക്ക് നിർത്തി. ജുമൈലത്തിൻ്റെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞു. ലക്ഷ്യമില്ലാതെ കണ്ണൂർ റോഡിൽ ഉരുണ്ടുകൊണ്ടിരുന്ന ചക്രങ്ങൾ തിരൂരങ്ങാടിയിലേക്ക് പ്രയാണമാരംഭിച്ചു.

 

ജിത്തുവും അരവിന്ദും എൻ്റെ കൂടെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസെന്ന പേരിൽ പലതും ചെയ്ത് ജിത്തു ആയിരത്തി ഇരുനൂറിൽ ആയിരത്തി ഇരുന്നൂറും ഒപ്പിച്ചപ്പോൾ ഞാനും അരവിന്ദും ഫുൾ എ പ്ലസുകളുമായി സംതൃപ്തിയടയുകയായിരുന്നു. തൊണ്ണൂറ്റേഴു ശതമാനം തെറ്റില്ലാത്ത ഒരു പേർസൻ്റേജ് തന്നെയാണ്. പ്ലസ് ടു കഴിഞ്ഞ് കാർത്തിക അവളുടെ അച്ഛനേപ്പോലെ ടീച്ചിങ് ഫീൽഡിലേക്ക് തിരിയാൻ ആഗ്രഹിച്ച് ഡിഗ്രിക്ക് ചേർന്നു.

 

രേണു നടന്ന വഴിയിലൂടെ സഞ്ചരിക്കാം എന്ന് കരുതി ഐസർ ലക്ഷ്യമാക്കിയ സമയത്താണ് ആറളത്തെ ഇല്ലത്തുള്ള എൻ്റെ ചേച്ചിമാർ എന്നെ നീറ്റെഴുതാൻ ബ്രെയിൻ വാഷ് ചെയ്തത്. ഐ ഐ എസ് സി യിലോ ഐസറിലോ പോകാൻ ഉദ്ദേശിച്ചിരുന്നത് കൊണ്ട് പ്ലസ് ടു കഴിഞ്ഞ ഉടനെ എൻട്രൻസ് എഴുതാൻ ഞാൻ മിനക്കെട്ടിരുന്നില്ല. അന്ന് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയ സമയമായിരുന്നു. ജിത്തുവും അരവിന്ദും റിപ്പീറ്റ് ചെയ്യാൻ കോട്ടയത്തേക്ക് വണ്ടി കയറിയപ്പോൾ ഞാനും അവരുടെ കൂടെ കയറി. അവർ രണ്ടും നീറ്റിൻ്റെ ആൾക്കാരായത് കൊണ്ട് ജെ ടു ബാച്ചിലായിരുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും മനസ്സിലുണ്ടായിരുന്നില്ല. എല്ലാം എഴുതി നോക്കാം എന്നും അഥവാ കിട്ടിയില്ലെങ്കിൽ കാർത്തികയേപ്പോലെ ഒരു ബി എസ് സി ഫിസിക്സ് ഡിഗ്രി എടുക്കാം എന്നും ഞാൻ കരുതി.

 

ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ പഠനം തുടങ്ങിയ കാലം. അന്ന് ഒരു ദിവസം ഉച്ചക്ക് ശേഷം മുഴുവൻ മാത് സായിരുന്നു. റിട്ടയർമെൻ്റിനു ശേഷം എൻട്രൻസ് ടീച്ചിങ്ങിലേക്ക് മാറിയ പ്രൊഫസർ ശേഷാദ്രി പ്രോബ്ലംസ് മാത്രമുള്ള തടിച്ച ഒരു പുസ്തകവുമായാണ് അന്ന് ക്ലാസിലെത്തിയത്.

 

ഇൻ്റഗ്രേഷനായിരുന്നു. പ്രോബ്ലം ബോർഡിൽ എഴുതും. അറിയുന്നവർ എഴുന്നേറ്റ് വന്ന് സോൾവ് ചെയ്യും. അതായിരുന്നു അന്ന്. ആദ്യത്തെ ഒരു ടഫ് ക്വസ്റ്റ്യൻ ആൽവിൻ മാന്യമായ രീതിയിൽ സോൾവ് ചെയ്തു. അടുത്തത് ചെയ്യാൻ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരുവൾ എഴുന്നേറ്റു. നീഹാരികയായിരുന്നു അത്. അതിൻ്റെ അടുത്തതും അവൾ തന്നെ സോൾവ് ചെയ്തു. അതു കഴിഞ്ഞുള്ള ചോദ്യം ചെയ്തപ്പോൾ പാർഷ്യൽ ഇൻ്റഗ്രേഷൻ ചെയ്യാൻ അവൾ ബുദ്ധിമുട്ടുന്നത് കണ്ട് ഞാൻ എഴുന്നേറ്റ് ചെന്ന് അത് ചെയ്തു. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിൻ്റെ ആരംഭം. അന്നത്തെ ആ അപരാഹ്നത്തിൽ ബ്ലാക്ക് ബോർഡിൽ ശേഷാദ്രി എഴുതിയതിലെ സിംഹഭാഗം ചോദ്യങ്ങളും ഞാനും നീഹയും മത്സരിച്ച് സോൾവ് ചെയ്തു. ഞങ്ങൾ തമ്മിൽ എന്തെങ്കിലും ശത്രുതയുണ്ടോ എന്ന് ക്ലാസിലെ സഹപാഠികൾക്കും സംശയം.

Leave a Reply

Your email address will not be published. Required fields are marked *