“ഒക്കെ പറഞ്ഞോ”?
“ഇല്ല. ഒരു ഫാദറിനോട് പറയാൻ പറ്റുന്ന കാര്യങ്ങള് മാത്രം”
“ന്നിട്ട് എന്താ പറഞ്ഞേ”?
“ഒന്നും പറഞ്ഞില്ല. അത്രേം സമയം സംസാരിച്ചപ്പോ എൻ്റെ സ്വഭാവം മനസ്സിലായിട്ടുണ്ടാവും. മകളോട് ഉപ്പ ഉദ്ദേശിച്ച പോലെത്തെ ബന്ധമല്ലാന്ന് അറിഞ്ഞല്ലോ”
“അതാ ഞാൻ ചോദിച്ചെ. അങ്ങനെ കരുതീട്ട് അതല്ലാന്ന് അറിഞ്ഞാലോ”?
“അറിഞ്ഞാലൊന്നുമില്ല. എല്ലാം കേട്ട് കഴിഞ്ഞ് ഉപ്പ എന്താ അന്ന് പറഞ്ഞത് എന്നറിയോ? എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ഉപ്പയോട് പറയാൻ. വേറൊരാളായിട്ട് കാണണ്ടാന്ന് ”
“അനക്ക് വാപ്പേം ഉമ്മേം ഒക്കെ ഒരു വീക്ക്നസാല്ലേ കണ്ണാ”?
“സേർട്ടൻലി യെസ്. എനിക്ക് സ്വന്തായിട്ട് അച്ഛനും അമ്മയും ഇല്ലല്ലോ”
“ഓരില്ലെങ്കിലും വേറെ കൊറേ ആൾക്കാരില്ലേ”?
“ആരൊക്കെ ഉണ്ടായാലും അച്ഛനും അമ്മയും ഉള്ളത് പോലെയാവില്ലല്ലോ”
ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു. പതിയെ എൻ്റെ നെഞ്ചിലമർന്നു. ഞാനെപ്പോഴും ആരാധനയോടെ നോക്കിയിരുന്ന കൈകൾ പ്രേമ ദാഹം കൊണ്ട് തപിക്കുന്ന ആ മേനിയിലേക്ക് ചേർത്ത് എന്നെ വലയം ചെയ്തു. പരിരംഭണത്തിൻ്റെ സുഖാനുഭൂതി. ജുമൈലത്തിന് എൻ്റെ താടിയുടെ അത്രയും ഉയരമുണ്ട്. ഞാൻ ആ നെറുകയിൽ ചുംബിച്ചു. ചുണ്ടുകൾ അടുപ്പിച്ചപ്പോൾ ചെറിയ ചൂട് തോന്നി. ഞാൻ നിവർത്തിയ കൈത്തലം ജുമൈലത്തിൻ്റെ മുഖത്തോടടുപ്പിച്ച് പിടിച്ചു.
“എന്ത് ചെയ്യാ”?
“നത്തിങ്. നല്ല ചൂട് ശരീരത്തിന്. അത് നോക്കിയതാ. ഇങ്ങനെ പിടിക്കുമ്പോ കയ്യിലറിയാം”
ജുമൈലത്ത് എൻ്റെ കൈത്തലത്തിലേക്ക് മുഖം ചേർത്തു.
“ഇപ്പഴോ”?
“വാം. നല്ല സുഖമുള്ള ഒരു തരം ഇളം ചൂട്”
ഞാൻ കിളിക്കൂട് പോലെയുള്ള ചൂരൽ കസേരയിലേക്കിരുന്നു. ജുമൈലത്ത് വീണ്ടും എൻ്റെ മടിയിൽ കയറി ചുരുണ്ട് കൂടിയിരുന്നു.
“…ന്നാലും ആരും അറിയണ്ട കണ്ണാ”
ഞാൻ ജുമൈലത്തിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു. നിമിഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.
“കണ്ണാ…ലോകത്തിൻ്റെ ഒരു ചിന്തേല്ലാതെ അൻ്റെ മടീല് ഇങ്ങനെ ഇരിക്കുമ്പോ… ഇൻ ദ സെക്യൂരിറ്റി ഓഫ് യുവർ ലൗവിംഗ് ആംസ്…. എന്താന്നറിയാത്ത ഒരു സമാധാനാ മനസ്സിന്. വെഷമൊന്നൂല്ല ഇപ്പോ. സന്തോഷോം അല്ല. അതൊന്നും അല്ലാത്ത എന്തോ ഒരിത്. ഇങ്ങനെ തന്നെ ഇരിക്കാൻ തോന്ന്ണ്ട്. ഹിയർ… ഹോൾഡ് മൈ ഹാൻഡ്സ് ”
ജുമൈലത്ത് കൈ നീട്ടി. ഞാൻ ജുമൈലത്തിൻ്റെ നീട്ടിയ കരതലം കവർന്ന് എൻ്റെ ദേഹത്തേക്ക് വലിച്ചിട്ട് ആ മൃദുലമായ വയറിന് ചുറ്റും കൈ കോർത്ത് പിടിച്ചു. മിഴിയിതളുകൾ ചിമ്മിയടച്ച് മൂകയായി ജുമൈലത്ത് എന്നെ ചാരി കിടന്നു. ഭിത്തിയിൽ തൂങ്ങുന്ന ആ പഴയ ഘടികാരത്തിലെ സെക്കൻ്റ് സൂചിയുടെ ധൃതി പിടിച്ചുള്ള സഞ്ചാരത്തിൻ്റെ ശബ്ദം മാത്രം അവിടെ മുഴങ്ങി കേട്ടു. ജുമൈലത്ത് വലത് കാൽ വെച്ച് വീടിനകത്തേക്ക് പ്രവേശിച്ചതോടെ ആകാശ മദ്ധ്യത്തിൽ കത്തിക്കാളിയിരുന്ന ദിവാകരൻ്റെ ഗതിക്ക് വേഗത വർദ്ധിച്ചതായി എനിക്ക് തോന്നിയിരുന്നു. ഹയങ്ങൾ കുതിച്ചു പായാൻ തുടങ്ങിയിട്ടുണ്ടാകും. ഛന്ദസ്സുകളാണവ. ഞങ്ങളിങ്ങനെ ഇരിക്കുന്നതിലുള്ള അസൂയ കൊണ്ടാകും. സമയം നാലരയാവാനായി. രേണു നാലരക്ക് എത്തും. ഞാൻ ജുമൈലത്തിനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ ജുമൈലത്ത് എന്നിൽ നിന്നടർന്നു മാറി. ഒരേയൊരു നിമിഷം. ആ ചുണ്ടുകൾ എൻ്റെ വലത് കവിളിലമർന്നു.
“ഇപ്പോ തന്നെ ഒരുപാടായില്ലേ? ഒരു കവിളും കൂടെയുണ്ട്. അതിനെ അവോയ്ഡ് ചെയ്യുമ്പോ വിഷമമാവില്ലേ”?
ജുമൈലത്ത് മന്ദസ്മിതം തൂകി. ഇടത് കവിളിൽ തെരുതെരെ ഒരുപാട് ഉമ്മകൾ ചൊരിഞ്ഞു. പക്ഷാപാതം കാണിച്ചു എന്ന ഒരു പരാതി വേണ്ട എന്ന് കരുതിക്കാണും. ഞങ്ങൾ താഴെ അടുക്കളയിലെത്തി.
“ഇന്നലെ വെറുതെ ഇരുന്നപ്പോ നന്നായി പഴുത്ത് കറുത്ത ഏത്തപ്പഴവും കട്ടിക്ക് പഞ്ചസാരയിട്ട് മധുരം കൂട്ടിയ പാലും കുടിക്കാനൊരാഗ്രഹം. അപ്പോ തന്നെ പഴം വാങ്ങി അരി ചാക്കിൽ പൂഴ്ത്തി. പഴം കണ്ടപ്പോ ഉണ്ണിയപ്പം കഴിക്കാൻ തോന്നി. അതിനാ ഇത്. രേണു വരാനായില്ലേ? അപ്പോ ചായേം ഉണ്ണിയപ്പോം ആവാം”
