മണ്ണാങ്കട്ടയും കരിയിലയും – 1 14

 

സന്ധ്യാ വന്ദനം കഴിഞ്ഞ് ഞാൻ ഊൺ മേശയിൽ എത്തി. രേണു ഞണ്ട് കൊണ്ടെന്തോ ഉണ്ടാക്കിയിട്ടുണ്ട്. ഖരഗ്പൂർ ഐ ഐ ടി യിലാണ് രേണു പഠിച്ചതും പി എച്ച് ഡി എടുത്തതും ഒക്കെ. ബംഗാളുകാരെ സംബന്ധിച്ചിടത്തോളം മീൻ ഒരു പ്രധാനപ്പെട്ട വിഭവമാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അതിപ്പോൾ എന്ത് മീനായാലും. കുറേയേറെ വർഷങ്ങൾ കൊൽക്കത്തക്കാരിയായി ജീവിച്ചതുകൊണ്ട് കടൽവിഭവങ്ങളുമായി രേണുവിന് നല്ല പരിചയമുണ്ട്. ബംഗാളി രീതിയിൽ രേണു ഉണ്ടാക്കിയ ആവി പറക്കുന്ന ഞണ്ട് കറിയാണ് മുന്നിലെ പാത്രത്തിലുള്ളത്. മട്ട അരി ചോറും കോവക്ക മെഴുക്ക് പുരട്ടിയും ഞണ്ട് കറിയും കൊണ്ടാട്ടവും. ആഹാ …ഞാൻ സമയമെടുത്ത് ആസ്വദിച്ച് കഴിച്ചു.

 

ഏഴരയായപ്പോഴേ രേണു കിടക്കാൻ പോയി. ഞാനും പിന്നെ അധിക സമയം ഇരുന്നില്ല. എട്ട് മണിക്കകം തന്നെ ഉറങ്ങി.

 

ദിവസങ്ങൾ വീഡിയോ ഗെയിം കളിച്ചും വായിച്ചും വൈകുന്നേരങ്ങളിൽ കൂട്ടുകാരുടെ കൂടെ കറങ്ങിയും ഞാൻ ചിലവഴിച്ചു. ഇടക്കൊരു ദിവസം രേണുവിനെയും കൂട്ടി കക്കയത്ത് പോയി. വിഷുവടുപ്പിച്ച് മൂന്ന് ദിവസം ഞങ്ങൾ ഗുരുവായൂരായിരുന്നു. വിഷുവിന് കുളിച്ച് നിർമ്മാല്യം തൊഴുകണം എന്ന് രേണുവിനൊരാഗ്രഹം. പിന്നെ നീഹയും വിളിച്ചിരുന്നു. അവൾ ബാംഗ്ലൂര് ചേച്ചിയുടെ കൂടെയാണ്. റെബേക്കയെയും ഫിലിപ്പിനെയും മുടിപ്പിച്ചിട്ടേ ഇനി ഇങ്ങോട്ടുള്ളൂ എന്ന് തോന്നുന്നു.

 

കഴിഞ്ഞ ഓണത്തിന് ഒതുക്കത്തിൽ ഒരു ഗ്രാഫിക്സ് കാർഡ് കിട്ടിയപ്പോൾ ഞാൻ ഒരു ഗെയിമിങ് പി സി യുണ്ടാക്കി. സി എസ് ഇ ക്കാരനാവുമ്പോൾ കമ്പ്യൂട്ടർ അത്യാവശ്യം വേണ്ട ഒന്ന് തന്നെയാണ്. പക്ഷേ ഗെയിമിങ് പി സി അതിൽപ്പെടുന്നതല്ല. ലാൻ പാർട്ടികളിൽ ആഘോഷിച്ചും ലൈവ് സ്ട്രീമിങ് നടത്തിയും പല രാജ്യങ്ങളിലും ഉള്ളവരുടെ കൂടെ ഓൺലൈൻ മൾട്ടി പ്ലെയർ കളിച്ചും സമയം കൊല്ലുന്നതാണ് എൻ്റെ മറ്റൊരു ഹോബി. അത്യാവശ്യം ഓൺലൈൻ ഫ്രണ്ട്സും ഉണ്ട്. വെബ് കോമിക്സ് വരക്കാറുണ്ട്. ഡിജിറ്റൽ പെയിൻ്റിങ്ങുമുണ്ട്. ആർട്സ് ഓറിയൻ്റഡ് പ്ലാറ്റ്ഫോമുകളിൽ പത്ത് പതിനഞ്ച് ലക്ഷം ഫോളോവേർസുണ്ട്. വൺ പോയൻ്റ് ഫൈവ് മില്യൺ. ഈയടുത്ത് എൻ്റെ ഒരു ഇംഗ്ലീഷ് നോവൽ പബ്ലിഷും ചെയ്തു. ഒരു അന്തർമുഖനായത് കൊണ്ട് സോഷ്യലായിട്ടുള്ള സോഷ്യൽ മീഡിയകളിലൊന്നും ഞാൻ ഇതുവരെ എത്തി നോക്കിയിട്ടില്ല. നീഹയുടെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു എക്സ്ട്രോവേർട്ടഡായ ഇൻട്രോവേർട്ട് ആണ്.

 

നീഹ നേരെ തിരിച്ചാണ്. ഇൻട്രോവേർട്ടഡ് എക്സ്ട്രോവേർട്ട്. അവൾക്കും ജംഷീറിനും കൂടി ഒരു യു ട്യൂബ് ചാനലുണ്ട്. അതിൽ കപ്പിൾസ് കണ്ടൻ്റ് ചെയ്ത് ഫോർ മില്യണ് മേലെ സബ്സ്ക്രൈബേർസിനെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് പേരും ഇൻസ്റ്റ ഗ്രാമത്തിൽ നിറഞ്ഞ് നിൽക്കുന്ന മോഡൽസാണ് എന്നൊക്കെ പറയുന്നു. ഒക്കെ കൊറോണ സമയത്തായിരുന്നു. അത് കൂടാതെ നീഹ ആർച്ചറി മത്സരങ്ങൾക്കൊക്കെ പോകാറുണ്ട്. ഇടക്കിടക്ക് ഞാനും ചില സ്കിറ്റുകളിൽ അവരുടെ ചാനലിൽ മുഖം കാണിക്കാറുണ്ട്.

 

ഷംസാദ് ഫിനാൻസിൻ്റെ ലോകത്താണ്. ഷെയർ മാർക്കറ്റിനോടാണ് അവന് താൽപര്യം. ഫിനാൻസ് ഇഷ്ടപ്പെടുന്നവൻ എന്തിനാണാവോ ബി ടെക് എടുത്തത്. അതും മെക്കാനിക്കൽ ബ്രാഞ്ച്. കണ്ടൻ്റ് എഴുതുന്നതും ക്യാമറാ വർക്ക് ചെയ്യുന്നതും അവനാണെങ്കിലും ക്യാമറക്ക് മുൻപിൽ മുഖം കാണിക്കാൻ വലിയ മടിയാണ്.

 

ജംഷീർ അലി… എൻ്റെയൊരു പ്രിയപ്പെട്ട കൂട്ടുകാരൻ. അണ്ടർ ട്വൻ്റി തയ്ക്വോണ്ട ചാമ്പ്യൻ. ഇപ്പോൾ ഇരുപത്തി ഒന്ന് ആയി. അവൻ്റെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ അക്കാദമിയിൽ പോവുകയുണ്ടായി. അന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഞാനും മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തയ്ക്വോണ്ടയെക്കാൾ കരാട്ടേയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അതിനു താഴത്തെ നിലയിൽ ഒരു ജിം ഓപ്പൺ ചെയ്തപ്പോൾ അവിടെ അഡ്മിഷനെടുക്കുകയും ചെയ്തു. അത് ഒരു ശീലമായി മാറാൻ അധികം താമസമൊന്നുമുണ്ടായില്ല.

 

 

ഇന്ന് മേടം പതിനൊന്നാണ്. രാവിലെ ചായക്ക് ഇഡ്ഡലിയും സാമ്പാറുമാണ്. കായം ചേർത്ത് വറുത്തരച്ചുണ്ടാക്കിയ സാമ്പാറിൻ്റെ ഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്നു കയറി. പ്രഭാതത്തിലെ ഉപാസനയും പൂജയും കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി. ഇഡ്ഡലി തട്ടിൽ വെളിച്ചണ്ണയിൽ മുക്കിയ ശീല കൊണ്ട് ഒപ്പി മാവ് കോരിയൊഴിച്ച് അടച്ച് പോലും വെക്കാതെ രേണു അടുത്ത് വന്ന് എന്നെ വാസനിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *