“കല്ലുമ്മക്കായയുടെ സീസണാണോ ഇത്” ?
“കല്ലുമ്മക്കായക്ക് സീസണുണ്ടോ” ?
“ആ…ആർക്കറിയാം. എന്നാ മാർക്കറ്റില് പോയി നോക്കാം. കല്ലുമ്മക്കായ ഇല്ലേലും പ്ലേറ്റിൻ്റെ വലുപ്പള്ള വലിയ ഞണ്ടുണ്ടാവും. പിന്നെ ബുക്ക്സ്റ്റാളിലും കയറണം. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ വാങ്ങാനാ”
കോഴിക്കോട് നഗരത്തിനുണ്ടാകുന്ന മാറ്റങ്ങളൊന്നും ബാധിക്കാത്ത മട്ടിൽ ചുറ്റും പുതിയ പുതിയ കെട്ടിടങ്ങൾ ഉയരുമ്പോഴും കൺമുന്നിൽ മറഞ്ഞു പോയ കാലഘട്ടങ്ങളുടെ സാക്ഷിയായി മണ്ണിലേക്ക് വടുക്കളൂന്നി തലമുറകളനേകം കടന്നു പോയിട്ടും നിത്യനായി നിൽക്കുന്ന പിതാമഹനേപ്പോലെ ആകാശത്തോളം പരന്നു നിൽക്കുന്ന ഒരു പേരാലിൻ്റെ സമീപത്തായുള്ള പഴയ ഒരു ലോഡ്ജ് പോലെയുള്ള ഇരുനില കെട്ടിടത്തിനു മുന്നിൽ ഞാൻ വണ്ടിയൊതുക്കി. കെട്ടിടത്തിൻ്റെ ചുവരുകളെയും പേരാലിൻ്റെ വേരുകൾ ആലിംഗനം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഒരു ഗ്രന്ഥശാലക്ക് പറ്റിയ അന്തരീക്ഷം. കട്ടി കണ്ണട വെച്ച ഒരു വയസ്സനാണ് അതിൻ്റെ ഉടമസ്ഥൻ. രേണുവിന് പരിചയമുള്ള ആരോ ആണ്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ ചില കൃതികൾ കയറിച്ചെല്ലുന്നിടത്തെ മരം കൊണ്ടുള്ള റാക്കിൽ അടുക്കി വെച്ചിട്ടുണ്ട്. വിലാസിനിയുടെ അവകാശികൾ എല്ലാ വാല്യവും ഉണ്ട്. മുൻപ് വന്നപ്പോൾ ആദ്യത്തെ മൂന്ന് ഭാഗം ഉണ്ടായിരുന്നില്ല. ആരാണാവോ ഇതൊക്കെ ഒരു ഭാഗം മാത്രം വാങ്ങി കൊണ്ടുപോവുന്നത്. അവകാശികൾ വായിച്ചു തീർക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് ചെറുത് വല്ലതും ഉണ്ടോ എന്ന് ഞാൻ നോക്കി നടന്നു. പുസ്തകങ്ങളുടെ ലോകം. അകത്ത് അലമാരകളിലും റാക്കുകളിലുമായി വിശ്വസാഹിത്യകാരന്മാർ നിരന്നിരിക്കുന്നു. കടയുടെ അകത്ത് തങ്ങിനിൽക്കുന്ന വായുവിൽ അലിഞ്ഞു ചേർന്ന പുസ്തകങ്ങളുടെയും പഴയ കടലാസ്സു കെട്ടുകളുടെയും ഗൃഹാതുരത്വം ഉണർത്തുന്ന ഗന്ധം മറ്റേതോ കാലത്തിൽ എത്തിപ്പെട്ടത് പോലെ തോന്നിപ്പിച്ചു. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ നോക്കാൻ പോയ രേണു ധർമ്മരാജയും നിത്യ ചൈതന്യയതിയുടെ ഒരു പുസ്തകവുമായി ബില്ലിങ് കൗണ്ടറിലേക്ക് പോയി.
ഫിഷ് മാർക്കറ്റിൽ കൂന്തളുണ്ടായിരുന്നു. തേങ്ങാ കൊത്തൊക്കെയിട്ട് ഉണ്ടാക്കിയ കൂന്തൾ റോസ്റ്റും ഒപ്പം ദോശയും കൂടെ ഉണ്ടെങ്കിൽ ഒരു രസമാണ്. രേണുവിന് കൂന്തൾ ഉണ്ടാക്കാൻ അറിയില്ല. മഷി പടരാതെ അത് നന്നാക്കാൻ എനിക്കുമറിയില്ല. ചൂരയും അയ്ക്കോറയും നന്നായി ചിലവാകുന്നുണ്ട്. കുറേയേറെ ആളുകൾ വാങ്ങുന്നുണ്ടായിരുന്നു. മാർക്കറ്റിൽ നല്ല തിരക്കാണ്. കച്ചവടക്കാർ ഉച്ചത്തിൽ മീനിൻ്റെ പേരുകൾ വിളിച്ചു പറഞ്ഞ് ആളുകളെ ആകർഷിക്കാൻ പണിപ്പെടുന്ന ബഹളമാണ് ചുറ്റും. രേണു വണ്ടിയിൽ തന്നെ ഇരുന്നു. ഞാൻ മാർക്കറ്റിലെ തിരക്കിലൂടെ ഞണ്ട് അന്വേഷിച്ച് നടന്നു. മാർക്കറ്റിലെ വരണ്ട കാറ്റിന് മറ്റൊരു ഗന്ധമാണ്. അസഹ്യത ഒന്നും ഇല്ല. കടൽ അടുത്തായത് കൊണ്ട് ഐസിട്ട് പഴകിയ മീനല്ല. ഫ്രഷ് മീനിന് മറ്റൊരു രുചിയാണ്. അത് കോഴിക്കോടെത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ബത്തേരിയിലെ അങ്ങാടികളിൽ ചുരം കയറി എത്തുന്ന മീനിന് ദിവസങ്ങളുടെ പഴക്കമുണ്ടാവും. അത് ശീലമായ നാവിന് പുതിയ രുചി പെട്ടെന്നു തന്നെ ഇഷ്ടമായി.
“അവിടെ എന്താ കാക്കാ ” ഒരു കഷണ്ടിത്തലയൻ മധ്യവയസ്കൻ മീൻ നോക്കുകയാണ്. ചൂര ചൂണ്ടി കാണിക്കുന്നു. ഒരാൾ അതെടുത്ത് ധൃതിയിൽ സ്റ്റീൽ പാത്രത്തിലിട്ട് തൂക്കി വെട്ടാൻ മാറ്റി വെക്കുന്നു. അടുത്ത ആളിലേക്ക് നീങ്ങുന്നു. മൂന്ന് പേർ തല പോലും ഉയർത്തി നോക്കാതെ മുന്നിലേക്കെത്തുന്ന മീൻ എടു പിടീന്ന് വെട്ടി വൃത്തിയാക്കി കവറിലാക്കി കൊടുക്കുകയാണ്. മറ്റൊരാൾ പൈസ വാങ്ങുന്നു. മാർക്കറ്റിൻ്റേതായ വേഗതയിൽ ആ ബഹളത്തിനിടക്കും എല്ലാം ഒരു താളത്തിൽ നടക്കുന്നു. ഞണ്ട് നോക്കി ഞാൻ പലടത്തും കയറി ഇറങ്ങി. എല്ലായിടത്തും പ്രധാനി അയ്ക്കൂറയാണ്. ചാകരയുടെ കാര്യം പറഞ്ഞ പോലെ അയ്ക്കൂറ കുറേ കിട്ടിയിട്ടുണ്ടാകും. അതാവും. നോക്കി നടന്ന് ഞണ്ട് കിട്ടി. കടൽ ഞണ്ടാണ്. നല്ല വലിപ്പമുണ്ട്. ഒരു ചരുവത്തിൽ വെള്ളം നിറച്ച് ഞണ്ടുമായി ഞാൻ വർക്കേരിയയിലെ അര തിണ്ടിലേക്കിരുന്നു. രേണുവിന് ഞണ്ട് വൃത്തിയാക്കാൻ അറിയില്ല. നന്നാക്കി കഴിഞ്ഞ് ഞാൻ വിശദമായൊന്ന് കുളിച്ചു.
