“ഇയ്യിൻ്റെ കൂടെ വര്വോ കണ്ണാ”?
“വരണോ? രേണുവിനോട് ചോദിച്ചാൽ മതി. രേണു സമ്മതിച്ചാൽ ഞാൻ വരാം”
“വന്നാല് ഇയ്യ് ചോദിച്ചത് ഞാൻ തരും”
ജുമൈലത്തിൻ്റെ കണ്ണുകൾ എൻ്റെ മുഖത്താണ്. എന്തോ ഇപ്പോഴും എനിക്ക് പൂർണമായി മനസ്സ് വരുന്നില്ല. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു.
“ഞാൻ ജീവനോടെ ഇല്ലേ. എനിക്കെന്ത് വേണേലും കിട്ടും. ഇംതിയാസിൻ്റതല്ലേ അത്? ആരെങ്കിലും തട്ടിയെടുത്താലും തിരിച്ച് പിടിക്കാനും തടയാനും ഒന്നും ആളിവിടെ ഇല്ലല്ലോ. സ്വന്തമായിട്ടുള്ളത് ആരേലും കൊണ്ട് പോവുന്നത് കണ്ട് നിക്കാം….”
ജുമൈലത്ത് എൻ്റെ കൂടെ പുറത്തേക്കിറങ്ങി. ബസ് പുറപ്പെടാൻ പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
“പോകാൻ തോന്നീല്ല കണ്ണാ”
“എന്നാ പിന്നെ എന്തിനാ ഇത്ര തിരക്ക് പിടിച്ച് പോകുന്നത്”?
“അവടന്നല്ല. അൻ്റടുത്ത്ന്ന്”
“വെറുതേ ഒന്ന് നടന്നാലോ മിന്നൂസേ”?
മിന്നൂസേ എന്ന് അറിയാതെ ആണെങ്കിലും ഞാൻ വിളിച്ചു പോയി. അത് കേട്ടപ്പോഴുള്ള ജുമൈലത്തിൻ്റെ സന്തോഷം. വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടാനാണ് തോന്നിയത്. ബസ് സ്റ്റാൻ്റായത് കൊണ്ട് ഞാനൊന്നും ചെയ്തില്ല. ഇംതിയാസിൻ്റേതല്ല മിന്നൂസ്. ആ ഒരു നിമിഷം മുതൽ അതെൻ്റെ മിന്നൂസാ എന്ന് ഉറക്കെ പറയാൻ തോന്നി. ഞാനും ജുമൈലത്തും ബസ്റ്റാൻ്റിൽ ചുറ്റി നടന്ന് ഒരു ചായ കുടിച്ച് ബസ്സിനടുത്ത് തിരികെയെത്തി. ബസ്സ് പുറപ്പെടാനായി. കണ്ടക്ടറും ഡ്രൈവറും കയറി.
“കണ്ണാ … ന്നാ ഇഞ്ഞി നിക്കാഹിന് കാണാല്ലേ”
“അതിന് മുന്നെ കാണില്ലേ? പിന്നേ… ഞങ്ങക്ക് മഹറില്ല. താലിയാ ഉള്ളത്. ഞാൻ നമ്പൂതിരിയല്ലേ. ചടങ്ങുകളോട് കൂടിയ വേളിയാ എനിക്ക് പറഞ്ഞിട്ടുള്ളത്. ഇനി ഒന്നും ഉണ്ടായില്ലെങ്കിലും ആ മോതിരം എൻ്റെ മഹറായി കൂട്ടിയാ മതി”
ജുമൈലത്ത് മോതിരം വെറുതെ ഒന്ന് നോക്കി എൻ്റെ കവിളിൽ ഒരുമ്മ തന്ന് ബസ്സിൽ കയറി.
കർണാടകയുടെ വെളുത്ത ഐരാവത് മൾട്ടി ആക്സിൽ വോൾവോ പതിയെ നീങ്ങാൻ തുടങ്ങി. സ്ലീപ്പ് ലൈക് എ ബേബി. അതിൻ്റെ വശങ്ങളിൽ എഴുതിയിരിക്കുന്നു. ജുമൈലത്തിനെ കോരിയെടുത്ത് ഉറക്കാൻ തോന്നുന്നു. സ്റ്റാൻഡിൽ നിന്ന് പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ വോൾവോയുടെ പിന്നിലെ ആക്സിൽ മറു വശത്തേക്ക് തിരിയുന്നത് കാണാനൊരു കൗതുകം. ഞാൻ അവിടെ തന്നെ നിന്നു. ജുമൈലത്ത് എന്നെ കൈ വീശി കാണിച്ചു. അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴെ നടപ്പാതയിലേക്ക് ഇറ്റി വീണു.
നല്ല നിലാവുള്ള വസന്തകാല രാത്രിയാണ് ഇന്ന്. ഞാൻ ബാൽക്കണിയിലിരിക്കുകയായിരുന്നു. ബസ് താമരശ്ശേരി ചുരം കയറുന്ന ഫോട്ടോസ് ജുമൈലത്ത് സെൻ്റ് ചെയ്ത് തന്നത് നോക്കുകയായിരുന്നു ഞാൻ. രേണു ഭക്ഷണം കഴിക്കാൻ താഴെ നിന്ന് വിളിച്ചു. സുഖകരമായ കാലാവസ്ഥ. കടൽ അടുത്തായത് കൊണ്ട് ചൂടില്ല. തണുപ്പും ഇല്ല. എന്നും ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും ഒക്കെ സംസാരിക്കാറുണ്ട്. പക്ഷേ ഇന്ന്… ഇന്ന് രേണുവിന് പതിവില്ലാത്ത ഒരു മൗനം. ഒന്നും മിണ്ടുന്നേയില്ല. കാരണം എന്താണെന്നറിയാൻ എനിക്ക് അതീന്ദ്രിയമായ സിദ്ധികളൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു.
“രേണൂ…മിന്നൂസ് ഇംഹാൻസില് ഡോക്ടറെ കണ്ട് പോകുന്ന വഴിക്ക് ഇവിടെ കയറിയതാ. ഉച്ച ആയേന്നു. തിരൂരങ്ങാടീക്ക് പോയി വരാനാണേലും രാത്രിയാവും. അപ്പോ ഞാനിവിടെ ഉണ്ടോന്ന് ചോദിച്ചു. വീട് അടുത്തല്ലേ. ഇത് വരെ കണ്ടിട്ടും ഇല്ലല്ലോ”
“മിന്നൂസോ”?
“എന്നോട് അങ്ങനെ വിളിച്ചാ മതീന്ന് പറഞ്ഞു”
“സാധാരണ അവള് തൃശ്ശൂര് വഴിക്കുള്ള ബസ്സിനല്ലേ പോവല് ? പാലക്കാട് സേലം വഴി ? കോഴിക്കോട് ബസ് നേരത്തേ ബുക്ക് ചെയ്ത് പോവുന്ന ദിവസം പ്ലാൻ ചെയ്ത് രണ്ടും കൂടെ ഒരുമിച്ച്… എന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട. ഇത് വരെ അവള് നിനക്ക് ജുമൈലത്ത് ആയിരുന്നില്ലേ? ഇപ്പോ നിൻ്റെ മിന്നൂസും”
“എൻ്റെ മിന്നൂസല്ല. ഇംതിയാസിൻ്റെ മിന്നൂസ്. ഇംതിയാസ് മരിച്ചിട്ട് ഡിപ്രഷനല്ലേന്നോ. എന്നെ പരിചയപ്പെട്ട് എൻ്റെ കൂടെ കമ്പനി കൂടി അതൊക്കെ മാറീന്ന്. ലാസ്റ്റ് കൗൺസിലിങ് സെഷനേന്നു ഇന്നത്തേത്. അതിന് പോന്നതാ ഇംഹാൻസില്. അപ്പോ പിന്നെ ഇതിലേ പോവാന്ന് വിചാരിച്ചിട്ടുണ്ടാവും. അതിനെന്താ”?
