മണ്ണാങ്കട്ടയും കരിയിലയും – 1 14

 

അതിനടുത്ത ഒരു ദിവസം ലൈബ്രറിയിലെ ഒരൊഴിഞ്ഞ കോണിലിരുന്ന് ഞാൻ സ്റ്റഡി മെറ്റീരിയലുകൾ മറിച്ചു നോക്കുകയായിരുന്നു. നീഹാരിക എൻ്റെ മുൻപിൽ വന്നിരുന്നു. ‘ഐയാം നീഹാരിക മാത്തൻ’ അവൾ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി. എനിക്കറിയാം. ഞാൻ പ്രതിവചിച്ചു. പൊതുവേ ഞാനങ്ങനെ ആരേയും ശ്രദ്ധിക്കാറില്ലായിരുന്നു. എന്ന് കരുതി ക്ലാസിലുള്ളവരുടെ പേര് പോലും അറിയാത്ത ഒരു പോഴനൊന്നുമല്ല. നീഹാരിക അങ്ങനെയാണോ കരുതിയത് എന്നൊന്നും എനിക്കറിയില്ല. ഞാനും കൈ കൊടുത്ത് ഔപചാരികമായി തന്നെ പരിചയപ്പെട്ടു. “ഐയാം നിഖിൽ ജയദേവ് “. നീഹക്ക് ഇൻ്റഗ്രേഷൻ പഠിപ്പിച്ച് കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു. കറൻ്റിൻ്റെ കളികളും മൊമെൻ്റ് ഓഫ് ഇനേർഷ്യയും നീഹ എന്നെയും പഠിപ്പിച്ചു. ജംഷീർ അലിയെ പരിചയപ്പെട്ടത് ഇതിലും രസകരമായ സംഭവമായിരുന്നു.

 

ഒരു ഉച്ച സമയത്തെ ഇൻ്റർവെല്ലിന് നാലാം നിലയിലെ ലൈബ്രറിക്ക് മുന്നിലുള്ള കോറിഡോറിൽ നിന്ന് ഞാൻ സീരീസ് ടെസ്റ്റ് പേപ്പറുകളുടെ ചോദ്യങ്ങൾ നോക്കുകയായിരുന്നു. ആ സമയത്ത് കോറിഡോറിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. നീഹ ഒ എം ആർ ഷീറ്റ് കറുപ്പിച്ച് നോക്കാൻ ഒരു പെൻസിൽ എൻ്റെ നേരെ നീട്ടി. ഞാൻ പെൻസിൽ കയ്യിൽ പിടിച്ച് എഴുതാൻ സൗകര്യത്തിന് പിന്നിലെ റെയിലിങ്ങിൽ ചാരി നിൽക്കാൻ ആഞ്ഞതും അതെല്ലാം കൂടി ചുവരിൽ നിന്നും പൊട്ടിയടർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നെൻ്റെ ബോധമണ്ഡലത്തിൽ എത്തിയപ്പോഴേക്കും ഞാൻ താഴേക്ക് വീണു കഴിഞ്ഞിരുന്നു.

 

 

പിന്നീട് ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ കണ്ണു തുറക്കുന്നത്. രേണു അടുത്തുണ്ടായിരുന്നു. നീഹയും പപ്പയും ഐ സി യു വിലെ ചില്ലു മറക്കപ്പുറം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറി. അവിടെ ആപ്പിളും കടിച്ച് രേണുവിനോട് ഓരോന്നും പറഞ്ഞ് വിശ്രമിക്കുമ്പോൾ മുടി നീട്ടി വളർത്തിയ ഒരു ചുള്ളൻ എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഒ എം ആർ ഷീറ്റും ക്വസ്റ്റ്യൻ പേപ്പറും. ഞാനത് വാങ്ങി കറുപ്പിച്ച് അവൻ്റെ കയ്യിൽ തന്നെ തിരികെ കൊടുത്തു. അവനത് ഒന്ന് വായിച്ച് നോക്കി ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിട്ടു. ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി. ‘തലക്കെന്തെങ്കിലും പറ്റിയോ എന്നറിയാനാ’ എന്ന നിസ്സാരമായ അവൻ്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതായിരുന്നു ജംഷീറുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ.

 

 

ജംഷീർ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞ് പാത്രം കഴുകാൻ പോകുമ്പോഴാണ് ഞാൻ വീഴുന്നത് കണ്ടത്. അവൻ്റെ ഷാർപ്പ് റിഫ്ളെക്സ്. ആ ഒരു നിമിഷത്തിൻ്റെ പരാർദ്ധത്തിനുള്ളിൽ അവൻ എൻ്റെ കാലിൽ പിടിച്ച് വലിച്ചു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ താഴെ ഹാർഡ് കോൺക്രീറ്റിൽ വീണ് ഞാൻ മരിച്ചിട്ടുണ്ടാകും. പെൻഡുലം പോലെ എൻ്റെ ശരീരം ആടിയപ്പോൾ തല പുറത്തേക്ക് തള്ളി നിന്ന ബീമിൽ ചെന്നിടിച്ചു. ഫ്രൻ്റൽ ലോബിൽ ക്രോണിക് ഹെമറേജ്. കൂടെ നീഹയുണ്ടായിരുന്നു. അവൾ പപ്പയെ വിളിച്ചു. സർജറിക്ക് കൺസൻ്റ് ഫോം ഒപ്പിട്ടു കൊടുത്തത് നീഹയുടെ പപ്പയാണെന്ന് പിന്നീടറിഞ്ഞു. രാവിലെ ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഐ സി യു വി ലേക്ക് മാറ്റിയപ്പോഴേക്ക് രേണുവും വല്യച്ചനും എത്തി. അന്ന് രാത്രി മുഴുവനും ജംഷീറും നീഹയും ആശുപത്രിയിൽ ഉണ്ടായിരുന്നു.

 

 

അച്ഛച്ഛൻ മരിച്ച് അഞ്ച് മാസം ആയതേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു ഒറ്റപ്പെടലിലുണ്ടായ ആത്മഹത്യാ ശ്രമമാണെന്നായിരുന്നു തൽപര കക്ഷികളുടെ വ്യാഖ്യാനം. ജംഷീറും നീഹയും കൂടുതൽ പറയാനൊന്നും പോയില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പ്രശ്നമാണെന്ന് പുറത്തറിയുന്നത് അവർക്കും ബുദ്ധിമുട്ടായിരുന്നു. നീഹയുടെ പപ്പ ഇടപെട്ട് ആത്മഹത്യാ ശ്രമം വലിയ പ്രശ്നമൊന്നുമാകാതെ ഒതുക്കി തീർത്തു. അന്ന് രണ്ട് കാര്യങ്ങൾ സംഭവിച്ചു. ഞങ്ങളുടെ സൗഹൃദവും പിന്നെ നീഹക്കും ജംഷീറിനും മാത്രം അറിയാവുന്ന കാലാന്തരത്തിൽ ഞാനും അറിയേണ്ടിവന്ന ഒരു രഹസ്യവും. ജിത്തുവും അരവിന്ദും സ്റ്റിച്ച് വെട്ടിയ ദിവസം എന്നെ കാണാൻ വന്നു. ഹോസ്റ്റലിൽ നിന്ന് ചാടി രാത്രി പാനിന്ത്യൻ സിനിമക്ക് പോയപ്പോൾ ബൈക്ക് മറിഞ്ഞ് വീണ് ആക്സിഡൻ്റായി കിടക്കുകയായിരുന്നു രണ്ടും. എന്നെയും വിളിച്ചതായിരുന്നു. തൊട്ടടുത്ത ദിവസം കെമിസ്ട്രി ടെസ്റ്റുണ്ടായിരുന്നത് കൊണ്ട് ഞാൻ പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *