മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഞാൻ പോയി ആ ഹെഡ്മാസ്റ്ററെ കയ്യും കാലും തല്ലിയൊടിച്ചാലോ”?

 

“എന്തിന് “?

 

“കാലൊടിഞ്ഞ് കെടക്കുന്ന അയാളെ കാണാനാന്നും പറഞ്ഞ് അനക്ക് പെരേല് ചെന്നൂടേ “?

 

” ജംഷീ… നിൻ്റെ തലക്ക് വല്ലതും പറ്റിയോ”?

 

ഞാൻ നോക്കുമ്പോഴുണ്ടവൻ പൊട്ടന്മാരെ പോലെ ഇളിച്ചോണ്ടിരിക്കുന്നു.

 

“നിന്നെ പറഞ്ഞിട്ട് കാര്യല്ല. നിങ്ങളെ കുടുംബം മുഴുവൻ പ്രേമത്തിൻ്റെ ആൾക്കാരാ. നിൻ്റെ ഉമ്മ… മാനുക്ക … ഇത്താത്ത …. ഒക്കെ ഒരേ പോലെയാ”

 

“എന്താ ഉമ്മച്ചിക്ക്”?

 

“നിൻ്റെ ഉമ്മച്ചിക്ക് ഒരു പ്രേമം. അന്ന് അവര് വലിയ തറവാട്ട്കാരാ. പാടോം സ്ഥലോം ഒക്കെയുണ്ട്. ഉമ്മച്ചീടെ ആളെ ബാപ്പക്ക് പണീന്ന് പറയാൻ പോലും സ്ഥിരമായി ഒന്നും ഇല്ല. എല്ലാ പണിക്കും പോവുന്ന ഒരു സാധാരണക്കാരൻ. എല്ലാം പഴയ പല്ലവി തന്നെ. കുടുംബക്കാര് സമ്മതിച്ചില്ല. നിൻ്റെ വാപ്പ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ. പിന്നെ മാളിയേക്കൽ ഹസൻ കുട്ടി ഹാജ്യാരുടെ പഴയ കുടുംബവും. ആ നിക്കാഹ് നടന്നു. നിൻ്റെ ഉമ്മ മാളിയേക്കൽ തറവാട്ടിലെത്തി. ബാപ്പ മരിച്ചതോടെ ഒക്കെ അയാളെ തലേലായി. നാല് പെങ്ങന്മാരുണ്ടേന്നു താഴെ. അനിയന്മാരും ഉണ്ട്. ഒമ്പത് മക്കളെറ്റെയോ ആണ്. അതോണ്ട് പ്രേമത്തിൻ്റെ പേരും പറഞ്ഞ് കളയാൻ സമയണ്ടേന്നില്ല പാവത്തിന്”

 

“എന്നിട്ടോ” ?

 

“എന്നിട്ട് ഒന്നുമില്ല. അന്നത്തെ ആ ആള് പിന്നെ ഗൾഫിലെത്തി. ഇരുപത്തി മൂന്ന് കൊല്ലം അവിടെ കഷ്ടപ്പെട്ടു. നാലാള് അറിയുന്ന ബിസിനസ്കാരനായി. നിനക്കറിയാം ആളെ. പെരിന്തൽമണ്ണയിലെ വലിയ പുളളിയാ. വേങ്ങരേന്ന് നമ്മള് ഒരു ബെൻസില് കൊണ്ട് പോയി താങ്ങിയത് ഓർമ്മണ്ടോ? ഫാത്തിമാ ഫിദയെ കണ്ടത് ഓർമ്മല്ലേ? കേസാക്കണന്നുള്ള ഒറ്റ വാശിയില് അവളെ ഉപ്പ നമ്മളെ ഡീറ്റെയിൽസ് ചോദിച്ചപ്പോ നീ നിൻ്റെ വാപ്പയുടേം ഉമ്മയുടേം പേര് പറഞ്ഞപ്പോ കൂടുതൽ ഒന്നിനും നിക്കാതെ നമ്മളോട് പോവാൻ പറഞ്ഞില്ലേ? അതാണ് ആള്”

 

“അനക്കെങ്ങനേ അതൊക്കെ അറിയണത്”?

 

“ഒബ്സർവേഷൻ. നിൻ്റെ വാപ്പേടേം ഉമ്മച്ചീടേം പേര് കേട്ടപ്പോ അയാൾടെ മുഖം മാറി. ആദ്യം ഞാൻ വിചാരിച്ചത് നിങ്ങളെ കുടുംബത്തെ അറിയുന്നതോണ്ടാവൂന്നാ. രണ്ട് പെൺമക്കളുണ്ടേന്നു കാറില്. അതില് ഇളയ ആളെ ഒന്ന് നോക്കീട്ട് നമ്മളോട് പോവാൻ പറഞ്ഞു. അപ്പോ ഒരു സംശയം തോന്നി. ഞാൻ നിൻ്റെ ഉമ്മച്ചിയോട് ഒരുപാട് നേരം സംസാരിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതിൻ്റെ ഇടേക്കൂടെ ഉമ്മച്ചി പോലും അറിയാതെ പ്രോംപ്റ്റ് ചെയ്തെടുത്തു. പക്ഷേ അവസാനം ഉമ്മച്ചി പിടിച്ചൂട്ടോ. എനിക്കെന്താ അറിയേണ്ടതൂന്ന് ചോദിച്ചു. ഫിദയെപ്പറ്റിയാന്ന് പറഞ്ഞു.

 

നിൻ്റെ ഉമ്മച്ചി എല്ലാ കഥയും പറഞ്ഞു”

 

“വാപ്പക്കറിയോ”?

 

“അറിയുമായിരിക്കും”

 

ജംഷീർ എന്നെ സൂക്ഷിച്ച് നോക്കി നിശബ്ദനായി ദൂരെ കടലിനോട് ചേർന്നുള്ള ഫ്ളോട്ടിങ് പ്ലാറ്റ്ഫോമിൽ തെളിഞ്ഞ ചുവന്ന ലൈറ്റ് മിന്നി മിന്നി കത്തുന്നതും ശ്രദ്ധിച്ച് എന്തൊക്കെയോ ചിന്തകളിൽ ആഴ്ന്ന് ഇരിപ്പായി.

 

“കണ്ണാ…. അന്നെ ആദ്യായിട്ട് കണ്ടന്നേ തോന്നിയതാ ഇയ്യൊരു സാധാരണ ഒരുത്തനല്ലാന്ന്. വീഴണേന് മുന്നേം നീഹേൻ്റെ കൂടെ അന്നെ കണ്ടിണ്ട്. അൻ്റെ ചെറിയ കണ്ണാ. ആനേൻ്റെ പോലെ. നോട്ടത്തിന് ഒരു പ്രത്യേകതണ്ട്. മുന്നില് നിക്കണ ആളെ ഉള്ളിലേക്ക് നോക്കണ പോലെയാ തോന്നാ. ഞാനൊക്കെ ആളെയാ നോക്കാ. ഇയ്യ് അങ്ങനെ അല്ല. പിന്നീക്ക് ഫോക്കസ് ചെയ്യണ മെഴുക് തിരീൻ്റെ എക്സ്പിരിമെൻ്റില്ലേ? അത് പോലെ”

 

“നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. അത് കൊണ്ടെന്താ”?

 

“അതോ… കാണുന്നോർക്ക് അന്നോട് വല്യ അടുപ്പം തോന്നും. എല്ലാം തൊറന്ന് പറയാൻ തോന്നും. ഇക്കങ്ങനെ തോന്നീണ്ട്. ഇത്താത്താക്കും അതെന്നെയാവും തോന്നീണ്ടാവാ. അതോണ്ടാ ആരും അറിയാത്ത കാര്യങ്ങള് ഇയ്യറിയണത്. ഇയ്യ് വായടച്ച് വെക്കണതോണ്ട് ആരും ഒന്നും അറിയൂല്ല. അപ്പോ അന്നോട് പറയാനും വിശ്വാസാണ്. പിന്നെ അൻ്റെ ഒപ്പാണെങ്കില് നല്ല സമാധാനാ. ഇത് വരെ അന്നെ ടെൻഷനായി കണ്ടീല്ല. വേറള്ളോര് പാനിക്കാവുമ്പഴും ഇയ്യ് കാമായി നിക്കും. അന്ന് ആനേൻ്റെ മുന്നില് പെട്ടന്ന് വേറെ ആരേലും ആണെങ്കില് ആനേൻ്റെ കൊമ്പിലുണ്ടാവും. മൊത്തത്തില് പറയുമ്പോ അനക്ക് എന്താന്നറിയാത്ത ഒരട്രാക്ഷന്ണ്ട്. അതാ ഉമ്മച്ചിക്കും വാപ്പക്കും അല്ലെങ്കി അന്നെ കാണുണോർക്കൊക്കെ അന്നോട് ഒരു ഇഷ്ടം തോന്നണത്”

Leave a Reply

Your email address will not be published. Required fields are marked *