മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ഞങ്ങക്കൊന്നും ഒന്നൂല്ല. ഓന് കുപ്പൻ്റെ വാച്ചും. കണ്ണാ… കുപ്പന് നിക്കാഹ് കഴിഞ്ഞിട്ട് കൊടുക്കാൻ വെച്ചതാ അത്. കുപ്പൻ വാച്ച് കെട്ടല്ണ്ടേന്നില്ല”

 

“വെറുതെയാ കണ്ണാ. ഓര്ക്ക് രണ്ടാക്കും കൊറേ കൊണ്ടന്ന് കൊടുത്തിണ്ട്”

 

ജുമൈലത്ത് അടുത്തേക്കിരുന്ന് വാച്ച് കെട്ടിയ കൈ മടിയിൽ എടുത്ത് വെച്ച് കൈ ചേർത്ത് പിടിച്ചു.

 

“ജംഷീ…ഇന്നലേം നീഹ വിളിച്ചേന്നു. ഇടക്കിടക്ക് വീഡിയോ കോൾ ചെയ്യും. പാവം ബാംഗ്ലൂര് പോയി പെട്ടൂന്നാ തോന്നണത്. റെബേക്കേം ഫിലിപ്പും ജോലിക്ക് പോയാ അവള് ഒറ്റക്കാ”

 

ജംഷി എഴുന്നേറ്റ് മുറിയിലേക്ക് പോയി.

 

“ആരാ കണ്ണാ ബാംഗ്ലൂരില്”?

 

“എൻ്റെ ഒരു കൂട്ടുകാരിയുണ്ട് നീഹാരിക. ഇടുക്കിക്കാരിയാ. അവളെ ചേച്ചിയും ചേച്ചിയുടെ ഭർത്താവും ബാംഗ്ലൂരാ. ബാംഗ്ലൂരാന്നേ അറിയൂ. അവരെപ്പറ്റി കൂടുതലൊന്നും അറിയില്ല. അവളവിടെ വെക്കേഷന് പോയിപ്പെട്ട കാര്യം പറഞ്ഞതാ ”

 

“കൂട്ടുകാരിയോ “?

 

“ദേർ ആർ ഗേൾഫ്രണ്ട്സ് ആൻഡ് ഗേൾ ഫ്രണ്ട്സ്. അതില് രണ്ടാമത് പറഞ്ഞതാ. ജംഷീറിൻ്റേം കൂട്ടുകാരിയാ”

 

“നീഹാരിക മാത്തൻ. അല്ലേ? എൻട്രൻസ് കോച്ചിങ്ങിന് ഒപ്പണ്ടേന്നത്? ജംഷി ഉമ്മച്ചീനോട് പറയണത് കേട്ടീണ്ട് ”

 

ജംഷി ലാപ്ടോപ്പുമായി എൻ്റെ വലത് വശത്ത് വന്നിരുന്നു.

 

“ഇതില് കൊറേ പുതിയ വീഡിയോ ഐഡിയാസ്ണ്ട്. ഇന്നലെ ഓള് മെയിലയച്ചതാ. പറ്റിയത് നോക്കി ഷൂട്ട് ചെയ്യണം. ഓളും കൂടെണ്ടേല്… ഇതിപ്പോ ഞാൻ ഒറ്റക്കല്ലേ. ഷംസാദ് താത്താൻ്റെ നിക്കാഹിൻ്റെ തെരക്കിലാ”

 

“അതിത്ര പെട്ടെന്നായോ? പറയുമ്പോലെ മാനുക്കാനെ കണ്ടില്ലല്ലോ. മാനുക്ക ഷോപ്പില് പോയതാവൂല്ലേ”

 

“കണ്ണാ…ഇയ്യിവിടെ ഒന്നും അല്ലേ? അൻ്റെ ബോധം ഒക്കെ പോയോ? ഓരെ പ്രേമത്തിന് കൂടെണ്ടേന്ന ആളല്ലേ? വരണ ഇരുപതിനല്ലേ നിക്കാഹ്”?

 

“മൻസൂറ്.. ഷോപ്പില് … നല്ല കാര്യായി. രണ്ടും കൂടെ എവടേലും കറങ്ങി നടക്ക്ണ്ടാവും”

 

ജുമൈലത്തിൻ്റെ സ്വരത്തിൽ നേരിയ ദു:ഖം നിഴലിച്ചു. അത് തിരിച്ചറിഞ്ഞ ഞാൻ കൈ മുറുകെ ചേർത്ത് പിടിച്ചു.

 

ഞാൻ ലാപ്ടോപ്പ് വാങ്ങി അതെല്ലാം ഒന്ന് ഓടിച്ചു നോക്കി. ജുമൈലത്തും നോക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ ജുമൈലത്തിൻ്റെ അഭിപ്രായത്തിൽ ‘ഓവർ ദ ടോപ്പ് ‘, ‘എക്സ്ട്രീമ് ലി ചീസി’ ഒക്കെയായിരുന്നു. എനിക്കും അങ്ങനെ തന്നെ തോന്നി.

 

ഞങ്ങൾ കൂലംകഷമായ ചർച്ച തുടങ്ങി. ഞാനും ജംഷീറും പുതിയ സ്കിറ്റുകൾ പ്ലാൻ ചെയ്യുകയായിരുന്നു. ജുമൈലത്ത് എല്ലാം വെറുതേ കേട്ടിരുന്നു. ആ മനസ്സിൽ ഇംതിയാസിൻ്റെ കൂടെയുള്ള ജീവിതമായിരിക്കും.നടക്കാനിടയില്ലാത്ത സ്വന്തം നിക്കാഹായിരിക്കും.

 

ഞങ്ങളങ്ങനെ ഇരിക്കുമ്പോൾ ഉപ്പ ഹാളിലേക്ക് വന്നു. ഡൈ ചെയ്ത് കറുപ്പിച്ച മുടി. ബ്രൗൺ ടിൻ്റഡ് കണ്ണട. പുഞ്ചിരിക്കുന്ന സൗമ്യമായ മുഖം. വേഷം വെളുത്ത മുണ്ടും ഷർട്ടും. അലക്കി തേച്ച ഖദറാണ്. ഫോറിൻ അത്തറിൻ്റെ സുഗന്ധം ചുറ്റും വ്യാപിച്ചു. ഞാൻ എത്തിയപ്പോൾ ഉപ്പ പ്രാതൽ കഴിക്കുകയായിരുന്നു. ഉപ്പ റിട്ടയർമെൻ്റിന് ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് ഭക്ഷണത്തിന് കൃത്യ സമയമൊന്നുമില്ല. പ്രഭാത ഭക്ഷണം പതിനൊന്ന് മണിക്കാണ് കഴിക്കുന്നത്. ഉപ്പ വരുന്നത് കണ്ട് ഞാൻ ലാപ്ടോപ് മാറ്റി വെച്ചു. പഴയ ആളല്ലേ. ഞങ്ങളിങ്ങനെ വീഡിയോ ഒക്കെ എടുത്ത് നടക്കുന്നത് ഇഷ്ടമുണ്ടാവില്ല എന്നെനിക്ക് തോന്നി.

 

“ഈച്ച് ജെനറേഷൻ ഹാവ് ദേർ ഓൺ റെലിക്സ്. ഡോൻ്റ് ലെറ്റ് സംവൺ സ്റ്റോപ്പ് യു ഫ്രം എൻജോയിങ് ദ റെലിക്സ് ഓഫ് യുവർ ജെനറേഷൻ”

 

എന്നെ നോക്കി മന്ദഹാസത്തോടെയാണ് ഉപ്പ അത് പറഞ്ഞത്. ഞാൻ അത്ഭുതപ്പെട്ട് പോയി. ഉപ്പ എൻ്റെ അടുത്ത് സോഫയുടെ ആം റെസ്റ്റിലിരുന്ന വാച്ചിൻ്റെ പെട്ടി കണ്ടു. കൈത്തണ്ടയിൽ അതിനുള്ളിലെ വാച്ചും.

 

“ഓന് കൊടുത്തൂലേ അത്”?

 

ഉപ്പ മകളെ നോക്കി ചെറു ചിരിയോടെ അതും ചോദിച്ച് പുറത്തേക്ക് നടന്നു. ഞാൻ ഉപ്പയുടെ ഒപ്പം ഉമ്മയും കൂടെ പൂമുഖത്തേക്ക് പോയത് നോക്കുകയായിരുന്നു. എന്തൊക്കെ ആയാലും സ്നേഹസമ്പന്നയായ ഭാര്യ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *