മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“ആക്സിഡൻ്റല്ലേ പിന്നെ എന്താ”?

 

“അത് ആക്സിഡൻ്റ് തന്നെയാ. ആ മരണമാണ് ഞാൻ ലക്ഷണം നോക്കി കണ്ടത്. അല്ലെങ്കിലും ഇംതിയാസ് മരിക്കേന്നു. അതറിയുന്നതോണ്ടാ നിൻ്റെ ഇത്താത്ത മഹറ് വേണന്ന് നിർബന്ധം പിടിച്ചത്”

 

“അതിൻ്റെ കാരണം എന്താന്നാ ചോദിച്ചത്”

 

“ജംഷീ…നിങ്ങളെ രീതി ഒന്നും എനിക്കറിയില്ല. എന്നാലും മഹറിന് വാല്യൂ ഉണ്ട് എന്നറിയാം. അത് സ്വർണ്ണം തന്നെ ആവണോ? കയ്യില് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അമ്മായിമാരോ നാത്തൂൻമാരോ ആരേലും ഒക്കെ വാങ്ങി കെട്ടി കൊടുക്കും. റൂമിൽ വെച്ച് മഹറ് കെട്ടി കൊടുക്കുന്നതും കണ്ടിട്ടുണ്ട്. കുറേയായി ഒരു നിക്കാഹ് കൂടിയിട്ട്. അപ്പോ അത് ഇംതിയാസ് കെട്ടി കൊടുത്ത മഹർ മാലയാണ്. പ്ലാറ്റിനാണ് സാധനം. ഒരു സ്വർണ്ണ മോതിരവും ഉണ്ട്. ഇംതിയാസിൻ്റെ പേരുള്ളത്. ആ മഹറിൻ്റെ മേലെയാണ് ഞാൻ സത്യം ചെയ്തത്. ആരോടും ഒന്നും പറയില്ലാന്ന്. എന്നിട്ടും ഇത്രയും ഞാൻ പറഞ്ഞു. കൂടുതല് നീ ചോദിക്കരുത്. ചോദിച്ചാൽ ഞാൻ പറയും. ഞാൻ ചാകാതിരിക്കാൻ കാരണക്കാരനല്ലേ”

 

 

ജംഷീർ മറുപടി ഒന്നും പറയാതെ ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കി. ഞാൻ പിന്നിൽ കയറി. ദൂരെ പാടങ്ങൾക്ക് നടുവിൽ ഉയരുന്ന തൂണുകൾ ഞങ്ങൾക്ക് പിന്നിലായി മറഞ്ഞു. വട്ടപ്പാറ വളവ് നിവരാൻ പോകുന്നു.

 

“ഇയ്യ് കുപ്പനെ കണ്ടീല്ലേ”?

 

“ഞാനൊരു പ്രാവശ്യമേ കണ്ടുള്ളൂ. അതും അന്ന് രാത്രിയില്”

 

“ഏകദേശം അന്നെപ്പോലെയാണ് കാണാനും സ്വഭാവോം. ഇക്കാക്കാൻ്റെ ഫ്രണ്ടേന്നു. അൻ്റത്ര മൂർച്ചല്ല പെരുമാറ്റത്തിന്. ചെല സമയത്ത് ഇയ്യങ്ങനെയാ. ഇത്താത്താനേക്കാളും നാല് വയസ്സിന് എളേതാ. എങ്ങനേ ഓര് പ്രേമത്തിലായത് ന്നൊന്നും ഇക്കറിയൂല. നാലഞ്ച് കൊല്ലം ആയേന്നു ഓര് പ്രേമിക്കാൻ തൊടങ്ങീട്ട്. ഓ.. അല്ലേപ്പോ ഞാനെന്തിനാ പറയണത്? അന്നോടൊക്കെ ഇത്താത്ത പറഞ്ഞിണ്ടാവൊല്ലോ”

 

ബൈക്കിന് വേഗത കൂടി. നൂറിന് മുകളിലെത്തി. ഞാനൊന്നും പറഞ്ഞില്ല. ജംഷി ബൈക്കോടിക്കുകയാണ്. ഷോർട്ടിന് വീഡിയോ എടുക്കാൻ വന്നവനാണ്. എങ്ങോട്ടാണാവോ ഓടിക്കുന്നത്. ഇരുന്നൂറ് കിലോമീറ്ററ് ഈ അവസ്ഥയിൽ എന്തായാലും പോകും. ടാങ്കിൽ പെട്രോളുണ്ട്. വെറുതേ വണ്ടി എടുത്ത് ചായ കുടിക്കാനാന്നും പറഞ്ഞ് ധനുഷ്കോടിക്ക് എന്നെയും കൊണ്ട് പോയവനാണ്. ജംഷി സംസാരിച്ച് തുടങ്ങി.

 

“ഓര് രണ്ട് മക്കളാ. കുപ്പൻ്റെ താഴെ ഒരു ബ്രദറാ. മസില് തളർന്ന് അനങ്ങാൻ വയ്യാത്ത എന്തോ അസുഖം വന്ന് ചെറുപ്പത്തിലേ മരിച്ചു”

 

“എന്താടാ കേക്കാൻ വയ്യ”

 

ബൈക്കിന് സ്പീഡ് കുറഞ്ഞു. ഞങ്ങൾ തേഞ്ഞിപ്പാലത്ത് എത്തി. മുന്നിൽ ഒരു ഡൈവേർഷൻ ബോർഡുണ്ട്. വലിയൊരു മൺകൂനക്ക് മുകളിലൂടെ കയറി ഇടത് വശത്തെ റോഡിലേക്ക് ഞങ്ങൾ തിരിഞ്ഞു.

 

“കുപ്പൻ്റെ ഉമ്മക്കും അത് പോലെ എന്തോ ആണേന്നു. ക്യാഷൊക്കെ ഓൻ്റെ ഉപ്പക്ക് ആവശ്യത്തിലേറെണ്ട്. ചികിത്സിച്ച് മാറ്റാൻ പറ്റാത്ത എന്തോ ആണൂന്നാ ഇക്കാക്ക പറഞ്ഞത്”

 

“ഹൻ്റിങ്ടൺസ്. അത് ഹെറിഡിറ്ററിയാ. പറ്റെ ചെറുതാവുമ്പോഴാണെങ്കിൽ ഈവൻ ഫാസ്റ്റർ പ്രോഗ്രഷൻ”

 

ജംഷീർ എന്നെ തിരിഞ്ഞ് നോക്കി ദേശീയപാതക്ക് വേണ്ടി മണ്ണെടുത്ത ഭാഗത്തേക്ക് ഇറക്കി ബൈക്ക് നിർത്തി. ഞാൻ ഇറങ്ങി. അവൻ ബൈക്കിൽ തന്നെ ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കി. ഞാൻ ആ നോട്ടം എതിരിടാനാവാതെ കുറച്ചകലേക്ക് നടന്നു. അവൻ എൻ്റെ ഒപ്പമെത്തി.

 

“ഇയ്യ് മിണ്ടാണ്ടിരുന്നാല് അതാ സത്യന്ന് ഞാൻ വിശ്വസിക്കും”

 

ഞാൻ മൗനിയായി ഒരു മര കുറ്റിയിൽ ചാരി ദൂരെ അനന്ത വിഹായസ്സിൽ ദൃഷ്ടിയുറപ്പിച്ചു നിലകൊണ്ടു. ജംഷി എൻ്റെ അടുത്ത് വന്ന് ഞാൻ നോക്കുന്ന ഇടത്തേക്ക് തന്നെ നോക്കി.

 

“അവടെ എന്ത് തേങ്ങയാ? കാര്യം പറയുമ്പോ കോത്താഴത്ത് നോക്കി നിക്കണതെന്തിനാ? വാപ്പച്ചിക്കറിയൂലെ അത്? ഉമ്മി എന്താ ഒന്നും ചോദിക്കാത്തെ”?

 

ഞാൻ അവനേ തന്നെ ഉറ്റു നോക്കി. ഒന്ന്… രണ്ട്… നിമിഷങ്ങൾ കടന്നു പോയി. ഞാൻ സംസാരിച്ച് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *