“ഇംതിയാസുള്ള മനസ്സിൽ വേറൊരാൾക്ക് കയറിപ്പറ്റാനാവും കൂടുതൽ എഫേർട്ട് വേണ്ടി വരാന്നാ ഞാൻ കരുതിയത്”
“അല്ല കണ്ണാ. ഇയ്യായതോണ്ടാ അങ്ങനെ ആയേ. ഉമ്മച്ചി തന്നെ എത്ര വട്ടം പറഞ്ഞിണ്ട്…. കുടുംബക്കാരും അല്ലാത്തോരും ഒക്കെ പറഞ്ഞതാ. ഇംതിയാസിന് ആക്സിഡൻ്റായപ്പോ ഞാനെങ്ങനേന്നൂന്ന് അനക്കറിയൂലേ? നിസ്സാര സമയം കൊണ്ട് ഇയ്യിന്നെ ഇങ്ങനെയാക്കി. അത് അന്നെ കൊണ്ട് മാത്രേ പറ്റൂ. ഇഞ്ഞി ഒരു വട്ടം കൂടെ വയ്യ കണ്ണാ. ഞാൻ ചാവൊള്ളൂ”
“നിങ്ങക്കേ പുനർജന്മത്തിൻ്റെ കൺസപ്റ്റ് ഒന്നും ഇല്ലല്ലോ…. ഞാനാണെങ്കിൽ ഇപ്പോ എന്താ പറയാ? …അതായത് ഇംതിയാസിന് ഈ ഒരു ലൈഫ് ടൈമില് വേറെ ചില പർപ്പസുകളുണ്ടേന്നു. അത് കൊണ്ട് നേരത്തേ പോവേണ്ടി വന്നു. അപ്പോ പ്രാണ സഖിയെ വിശ്വാസമുള്ള മറ്റൊരാളെ ഏൽപ്പിച്ചു. ജസ്റ്റ് ഈയൊരു ജന്മത്തേക്ക് മാത്രള്ള അറേഞ്ച്മെൻ്റ്. അങ്ങനെ വിചാരിച്ചാ മതി”
“അൻ്റെ പ്രാണസഖി ആണേലോ ഞാന്? ഇന്നെ അൻ്റെടുത്ത് എത്തിക്കാനാ ഓനാദ്യം വന്നതേലോ”?
“അതറിയാനിപ്പോ വഴിയൊന്നും ഇല്ല”
ഞാൻ കാർ സ്റ്റാർട്ടാക്കി. കാറ് വീണ്ടും ചലിച്ചു തുടങ്ങി.
ജുമൈലത്ത് മന്ദസ്മിതത്തോടെ എൻ്റെ കണ്ണുകളിലേക്ക് ഒരു നിമിഷത്തേക്ക് ഉറ്റു നോക്കി. വിശാലമായ ആ നേത്രങ്ങൾ ഒന്നു കൂടി വിടർന്നു. പതിവില്ലാത്ത ഒരു നാണം ആ മുഖത്ത് തെളിഞ്ഞു. കവിളുകൾ രക്തം ഇരച്ചു കയറി അരുണാഭമായി. എൻ്റെ മുഖത്ത് നിന്നും മിഴികൾ മാറ്റി ലജ്ജയാൽ തലയും കുമ്പിട്ട് ഡാഷ് ബോർഡിലെ ഏതോ ഒരു സ്വിച്ച് ഓണും ഓഫുമാക്കി താഴെ കാറിൻ്റെ ഫ്ലോറിലേക്കും നോക്കി ഇരിക്കുകയാണ് ജുമൈലത്ത്.
“പിന്നേ… ജംഷീറിൻ്റെ താഴെ ഇഞ്ഞി ആരൂല്ല”
മധുരമായ സ്വരത്തിൽ കാതരയായി അതും പറഞ്ഞ് മുത്തുമാല പൊട്ടിച്ചിതറും പോലെയുള്ള കുണുങ്ങിച്ചിരിയോടെ ജുമൈലത്ത് എൻ്റെ മാറിലേക്ക് മുഖം പൂഴ്ത്തി. അതല്ലാതെ ജുമൈലത്തിന് ഒളിക്കാൻ വേറെ സ്ഥലമൊന്നും ഇല്ലായിരുന്നു. എൻ്റെ കൈ രണ്ടും സ്റ്റിയറിങ് വീലിലായിരുന്നു. ഞാൻ ഒരു കൈ കൊണ്ട് ജുമൈലത്തിൻ്റെ മുഖം നെഞ്ചിൽ നിന്ന് മാറ്റി എൻ്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ചു.
“അല്ലാഹുവിൽ നിന്നുള്ള അമാനത്തല്ലേ? ഇഷ്ടം പോലെ മുസ്ലീംസ് വേറെ ഉണ്ടായിട്ടും എൻ്റടുത്ത് തന്നെ എങ്ങനെ എത്തീന്നാ… എന്നാലും ഞാൻ ജീവനുള്ള കാലത്തോളം കാത്ത് സൂക്ഷിച്ചോണ്ട്. ബട്ട്… റ്റു ലവ് യു ദെ വേയ് യു വാൻ്റ് റ്റു ബി ലൗവ്ഡ്… അങ്ങനെ ചെയ്യാൻ … അതിന് എനിക്ക് കുറച്ച് കൂടി സമയം വേണം”
“ഇയ്യെത്ര സമയം വേണേലും എടുത്തോ. ഐ വിൽ ബി യുവേർസ് ഇൻ ദ ഹാർട്ട്. റ്റിൽ ദ എൻഡ്. ഇഞ്ഞി ആരും ഉണ്ടാവൂല”
ഞാൻ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്തു. ജുമൈലത്തിൻ്റെ വലത് കൈ എൻ്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചു.
“ഇനി എന്തിനാ വേറെ ആള്? അവസാനം വരെ ഞാനുണ്ടായാ പോരേ”?
ജുമൈലത്തിൻ്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അതിൽ മുറുക്കെ പിടിച്ചു.
“മതി കണ്ണാ. കൊതിച്ചത് ഇംതിയാസിൻ്റെ ഒപ്പള്ള ജീവിതാണേലും വിധിച്ചത് അൻ്റെ കൂടെള്ള അതിനേക്കാളും അതിമനോഹരായ ജീവിതാ”
രേണുവിൻ്റെ പ്ലേലിസ്റ്റിലെ പാട്ടുകൾ കഴിഞ്ഞു. ഞങ്ങൾ പുതിയ പാലത്തെ ഫ്ലൈ ഓവറിന് മുകളിലെത്തി. ജുമൈലത്ത് എന്നെ തന്നെ നോക്കി ചെരിഞ്ഞ് ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ മനസ്സിലെന്താണ് എന്നെനിക്കറിയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് മൗനം വാചാലമാകുന്നത്.
ബസ്റ്റാൻ്റിൽ എത്തിയപ്പോൾ ഏഴ് മണിയായി. ബസ്സ് ട്രാക്കിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്. ജുമൈലത്ത് അകത്തേക്ക് കയറി. ബസ്സിൽ ആളുകളില്ല. സീറ്റൊക്കെ ഒഴിഞ്ഞുകിടക്കുന്നു. ഫുൾ ബുക്ക്ഡ് അല്ല. ശനിയും ഞായറും ഒന്നും അല്ലാത്തത് കൊണ്ടായിരിക്കും. പോകുന്നത് വരെ ജുമൈലത്തിൻ്റെ അടുത്തിരിക്കാം എന്ന വിചാരത്തോടെ ഞാനും അകത്തേക്ക് കയറി. ജുമൈലത്ത് വന്ന് കന്നഡയിൽ കാര്യം പറഞ്ഞപ്പോൾ കണ്ടക്ടർ തടഞ്ഞതൊന്നുമില്ല.
