മണ്ണാങ്കട്ടയും കരിയിലയും – 1 14

 

നേരം പുലർന്നതോടെ മുന്നിലുള്ള ഗ്രൗണ്ടിൽ ആളനക്കമായി. രാവിലെ നടക്കാനിറങ്ങിയവരും ഫുട്ബോളുമായി കുറച്ച് കുട്ടികളും എത്തി. കുറച്ച് കൂടി കഴിഞ്ഞാൽ ഉടമസ്ഥർ അഴിച്ച് മേയാൻ വിടുന്ന പോത്തുകളും ഉണ്ടാവും. മധ്യവേനലവധിക്കാലത്ത് വീട്ടുകാർക്ക് ശല്യമാകുന്ന പോത്തുകളും വളർത്തി വലുതാക്കി നല്ല വിലക്ക് വിൽക്കുമ്പോൾ വീട്ടുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന പോത്തുകളും പകൽ സമയത്ത് ഒരുപോലെ മേയുന്ന സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ ഇവിടെ നല്ല ആൾ തിരക്കുണ്ടാവും. താഴെ മുറിഞ്ഞമാട് കടവിൽ ബോട്ട് സവാരിയൊക്കെയുണ്ട്. പുഴ തീരത്ത് കാറ്റും കൊണ്ട് സായാഹ്നം ചിലവഴിക്കാൻ വരുന്നവരും ഉണ്ടാകും.

 

ഞാൻ താഴെ കടവിലേക്ക് നടന്നു. മുഖം ഒന്ന് കഴുകി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ ഫോൺ ഞാൻ ഒരു പാറപ്പുറത്ത് വെച്ചിരുന്നു. പാറപ്പുറത്തിരുന്ന ഫോൺ ശബ്ദിച്ചു. വാട്ട്സ്ആപ് നോട്ടിഫിക്കേഷനാണ്. രേണുവിൻ്റെ മെസ്സേജ്.’ആലോചിച്ചിരുന്നത് മതി. ചായ ചൂടാറും ‘ കോഫീ മഗ്ഗിൻ്റെ ഒരു ചിത്രം. ഒരു പ്ലേറ്റും കത്തിയും ഫോർക്കും അടുത്തത്. രേണുവിന് സിക്സ്ത് സെൻസ് എങ്ങാണ്ട് ഉണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ എല്ലാം, എൻ്റെ മനസ്സിലുള്ളത് പോലും രേണുവിന് ഞാൻ പറയാതെ തന്നെ അറിയാം.

 

രാവിലെ തന്നെ പറ്റിയ മണ്ടത്തരം നോക്കണേ. ഞാനെന്തൊരു പോങ്ങനാണ്. രേണുവിന് എന്നും കൂട്ടായി ഞാനുണ്ടെങ്കിലും ജീവിതത്തിൽ പാവം ഒറ്റക്കാണ്. രേണുവിന് എൻ്റെ അമ്മയാവാം. കുഞ്ഞമ്മായി ആവാം. പക്ഷേ ഭാര്യ ആവാൻ പറ്റില്ലല്ലോ. ചൂടുവെള്ളത്തിൽ വീണ പൂച്ചയായതുകൊണ്ട് മറ്റൊരു കല്യാണത്തിന് കൂടുതൽ നിർബന്ധിക്കാനും വയ്യായിരുന്നു. കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റിലെ പ്രൊഫസർ ആനന്ദ് രവീന്ദ്രൻ്റെ കൂടെ രണ്ട് മൂന്നാഴ്ച അടുപ്പിച്ച് കണ്ടപ്പോൾ അതും ഒരു സഹപ്രവർത്തകനോടുള്ള പരിചയത്തേക്കാൾ കൂടുതലായ അടുപ്പം കാണിച്ചപ്പോൾ ഞാൻ കരുതി രേണു അവസാനം ഒരാളെ കണ്ടെത്തിയതാണെന്ന്. അത് പക്ഷേ അങ്ങനെയും ആയി. അൽപസമയം കൂടി സൂര്യ രശ്മികൾ ജല തരംഗങ്ങളിൽ തീർക്കുന്ന നിഴൽ ചിത്രങ്ങളും നോക്കി ഞാൻ ആ കടവിൽ നിന്നു.

 

 

ഞാൻ വീട്ടിലെത്തി. ബൈക്ക് കൊണ്ടുപോയി പ്ലാവിൻ്റെ ചുവട്ടിൽ കുത്തി കെണിച്ച് വെച്ചു. രേണു മുറ്റത്തുള്ള കോവൽ പടർപ്പിൽ നിന്ന് കോവക്ക പറിച്ച് കയ്യിലുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്കിടുകയായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. അറ്റത്ത് നിന്ന് പൂവ് കൊഴിഞ്ഞ് വീഴാത്ത മുടിയലുകൾ ഇറുത്ത് വായിലിട്ട് ചവച്ചു. മൂക്കാത്ത ഇളം കോവക്കക്ക് മറ്റൊരു രുചിയാണ്. മുളയുടെ ഇളം തൂമ്പ് ചവക്കാനും അതേ സുഖമാണ്. വേറൊന്ന് ചേനപ്പൂവ് കൊണ്ടുള്ള തീയലാണ്. അതല്ലെങ്കിൽ ചേമ്പിൻ തണ്ട് വെളിച്ചെണ്ണയിൽ തൂവിച്ച് ഉണ്ടാക്കുന്നത്. അച്ഛമ്മ കൂർക്കൽ മെഴുക്ക് പുരട്ടിയുണ്ടാക്കാറുണ്ട്. ഞാൻ കൂർക്കൽ ചാക്കിലാക്കി നിലത്തിട്ട് തല്ലി തോലുകളഞ്ഞ് കൊടുക്കും. കൂർക്കൽ മെഴുക്ക് പുരട്ടിയും നല്ല നെയ്യുള്ള ഉണ്ടമത്തി വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്നതും കഴിക്കാൻ തോന്നുന്നു. അച്ഛമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിൻ്റെ രുചിയാണ് നാവിലുള്ളത്. അതിനൊക്കെ വായിലിട്ട് ചവക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. ബത്തേരിയിലായിരുന്ന സമയത്ത് ഞങ്ങൾ മുളയരി കൊണ്ട് പലതും ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. കോവക്ക നാവിൽ തട്ടിയപ്പോൾ മറ്റു പല രുചികളും ഓർമ്മയിൽ നിന്നും നാവിലെത്തിയിരിക്കുന്നു. പക്ഷേ ഉണ്ടാക്കി തരാൻ അച്ഛമ്മയില്ല.

 

“ഹൗ ഡു യു നോ “?

 

“പഴയ ആ മണ്ണാങ്കട്ടേടേം കരിയിലേടേം കഥ. എന്നോട് അങ്ങനെ പറഞ്ഞ് പോയെങ്കിലും നീ പുഴ തീരത്ത് എവിടേലും ഇരിക്കാവൂന്നെനിക്കറിയാം. വാ. ചായ കുടിക്കാം”

 

രേണു വന്നിരുന്നു. ഞാനും അടുത്ത് തന്നെ സ്ഥാനം പിടിച്ചു. എണ്ണിച്ചുട്ട അപ്പം പോലെ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് പോലെ കൃത്യം എട്ട് ചപ്പാത്തിയും ഒരു കുഞ്ഞു ചെരുവം നിറയേ മട്ടൺ കറിയും മേശപ്പുറത്തുണ്ട്. നല്ല രീതിക്ക് വറുത്ത് വെച്ച ആടിൻ്റെ കരൾ ചപ്പാത്തി ഒരു കഷണം പിച്ചിയെടുത്ത് അതിന് നടുവിൽ വെച്ച് മടക്കി ഞാൻ വായിലേക്ക് വെച്ചു. രേണു ഉണ്ടാക്കിയ മട്ടൻ കറിയുടെ രുചി എൻ്റെ രസമുകുളങ്ങളെ തഴുകി ഉണർത്തി. പഴയതിൻ്റെ സ്ഥാനത്ത് പുതിയ രുചികൾ. പുതിയ ഓർമ്മകൾ. പഴയതെല്ലാം പതിയെ വിസ്മൃതിയിലാണ്ട് പോയാൽ മതിയായിരുന്നു.രാവിലെ ആറര ഏഴ് മണിക്ക് മുൻപ് തന്നെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് കൊണ്ട് ഞങ്ങളുടെ പകലുകൾക്ക് നല്ല ദൈർഘ്യമുണ്ട്. എനിക്ക് ആണെങ്കിൽ ഒരിടത്തും പോകാനില്ല. ഒന്നും ചെയ്യാനുമില്ല. ഐ പ്ലേ ദ ഗെയിം ഫോർ ഗെയിംസ് ഓൺ സേക് എന്ന് പണ്ടാരോ പറഞ്ഞത് പോലെയാണ് ചുറ്റുമുള്ളവരൊക്കെ ജീവിക്കുന്നത്. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും ചെയ്യാമെന്നല്ലാതെ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്നത് എൻ്റെയൊരു രീതിയല്ല. പകലുറങ്ങി ശീലവുമില്ല. സൂര്യനുദിച്ചു കഴിഞ്ഞാൽ അസ്തമിക്കുന്നത് വരെ എന്തെങ്കിലും ഒക്കെ ചെയ്ത് എങ്ങനെയൊക്കെയെങ്കിലും രാത്രിയാക്കുന്ന ആ ഒരു ബുദ്ധിമുട്ട് വെക്കേഷൻ തുടങ്ങിയതോടെയാണ് എനിക്ക് ശരിക്ക് മനസ്സിലായത്. ബത്തേരിയിലായിരുന്നപ്പോൾ നൂറ് കൂട്ടം കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ദിവസം തീരുന്നത് അറിയുകയേ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *