മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“എന്ന്”?

 

“എന്നൂന്ന് ചോദിച്ചാല്….”

 

“പൈസ ഇല്ലാത്തോണ്ടാ? ഞാൻ തന്നാലോ”?

 

“അതിപ്പോ… വേണ്ട. എന്തായാലും പത്തിന് താഴേക്കേണ്ടാവൂ. ഞാനൊരു ഹൈലക്സ് വാങ്ങി. ഒരാഗ്രഹത്തിൻ്റെ പുറത്ത് വാങ്ങിയതാ. കഴിഞ്ഞ ജൂണില്. ഇപ്പോ ഏപ്രിലായതല്ലേ ഉള്ളൂ. അക്കൗണ്ടില് ക്യാഷുണ്ട്. അതല്ല പ്രശ്നം. ഒരു വണ്ടി ഇപ്പോ വാങ്ങിയതല്ലേ ഉള്ളൂ. രേണു കണ്ണുരുട്ടും. അതാ”

 

“അൻ്റെ രേണൂനോട് പറയണ്ട”

 

“അത് മാത്രല്ല. മാനുക്ക പറഞ്ഞ ആ മൾട്ടിസ്ട്രാഡ എൻ്റെ ഒരു പേർസണാലിറ്റിക്ക് പറ്റിയതല്ല. പിന്നെ പറയാനാണെങ്കിൽ പെട്രോളടിച്ച് മുടിയേണ്ടി വരും. അതല്ലാതെ അവിടെ ഒരു സെവൻ ഫിഫ്റ്റി ട്രാൻസാൽപ്പ്ണ്ട്. ജംഷി പറഞ്ഞതിന് ഒരു പതിനഞ്ചേലും വേണം. എനിക്കാണെങ്കിൽ അറ്റെൻഷൻ ഇഷ്ടല്ല. എപ്പോഴും ഓടിക്കുന്നതല്ലേ. അതൊക്കേന്ന് പറഞ്ഞാല് ആൾക്കാര് ശ്രദ്ധിക്കും. പിന്നെ എല്ലാ ആവശ്യങ്ങൾക്കും പറ്റില്ല. പുള്ളി പുലിയെ കണ്ടില്ലേ? അത് പോലെ ജീവിക്കാനാ എനിക്കിഷ്ടം. ലിവിങ് ഗോസ്റ്റ് ഓഫ് ദ ഫോറസ്റ്റ്. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ല. അധികം ആരും കാണുന്നില്ലല്ലോ. അത് പോലെ ഇൻകോൺസ്പിക്യുവസ് ആയി ജീവിക്കണം. ഞാനൊരു ബ്ലാക്ക് വൾക്കൻ നോക്കിയിരുന്നു. രണ്ടായിരത്തി ഇരുപത്തിരണ്ട് മോഡൽ. ഞങ്ങളന്ന് ബൈക്ക് നോക്കിയപ്പോ അതാ രേണുവിന് ഇഷ്ടപ്പെട്ടത്. ബട്ട്… അത് വേറെ ആരോ കൊണ്ടോയി. മാനുക്ക വേറൊരു വണ്ടി നോക്കാന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയിട്ട് പോവാം”

 

“അതെന്നേ കണ്ണാ ഇക്കും ഇഷ്ടം. അധികം ആരും അറിയാതെ ജീവിക്കാന്”

 

ജുമൈലത്ത് ഉള്ളത് കൊണ്ട് മുപ്പതിൽ പിടിച്ചാണ് ഞാൻ ഓടിക്കുന്നത്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വെച്ച് ഒരു ചേച്ചി സ്കൂട്ടി റോഡിൻ്റെ നടുവിൽ കൊണ്ടു വന്നു നിർത്തി. മാവൂർ റോഡിലേക്ക് തിരിയാനാണ്. എന്നാലും നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയുണ്ട്. എനിക്കതൊക്കെ ശീലമായത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാൻ ആ ചേച്ചിക്കും ഒരു ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു. ജുമൈലത്ത് എന്നെ ഇറുകെ പിടിച്ചു. കുറച്ച് ദൂരം കൂടി പോന്ന് ഒഴിഞ്ഞ റോഡെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ജുമൈലത്തിൻ്റെ കൈകൾ എടുത്ത് പിടിച്ചു.

 

“പേടിച്ചോ? ഇവിടെ ഇത് പുത്തരിയൊന്നുമല്ല. ഇവരെ ഒക്കെ എട്ടിന് പകരം ഒരു ലെയ്ലാൻ്റിൻ്റെ ക്യാബിനിലിരുത്തി കോഴിക്കോട് മുഴുവൻ ചുറ്റി കറങ്ങാൻ കൊണ്ട് പോണം. അപ്പോഴേ വലിയ വണ്ടിയുടെ ആ ഒരു വ്യൂ കിട്ടൂ. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”

 

“ഇയ്യല്ലേ ഓടിക്കണത്? എന്തിനാ പേടിക്കണേ? ആനേൻ്റെ മുന്നിന്ന് പോന്നത് ജംഷി പറഞ്ഞീണ്ട്”

 

ഞാൻ ഹാൻഡിൽ ബാറിലേക്ക് കൈമാറ്റി. മോതിരമില്ലാത്ത വിരൽ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. ഞാനാ വിരലിൽ പതിയെ തലോടി.

 

“അത് ടൈറ്റായപ്പോ മുറിച്ചു. അതോണ്ടാ ഈ ലോക്കറ്റുണ്ടാക്കിയേ”

 

“എനിക്ക് തോന്നി. ഗ്ലൗസ് പണ്ടും ഇടുന്നതല്ലേ. ഇപ്പോ പെട്ടെന്ന് ഒരു ബുദ്ധിമുട്ട് എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് മോതിരം കളഞ്ഞ് പോയിട്ടുണ്ടാകൂന്നാ. പിന്നെയാ ലോക്കറ്റ് കണ്ടത്”

 

ഞങ്ങൾ വീട്ടിലെത്തി. ജുമൈലത്ത് ആദ്യമായിട്ടാണ് വീട് കാണുന്നത്. പഴയ വാസ്തു ശൈലിയിലുള്ള വീടാണ്. പുറത്തെ ഭിത്തി ചെത്തി മിനുക്കിയ ചെങ്കല്ലും ഇഷ്ടികയുമായത് കൊണ്ട് വീടിന് ആകെ ഒരു ചുവപ്പ് നിറമാണ്. പൂജക്കാവശ്യമായ പൂക്കൾക്ക് വേണ്ടി തെച്ചിയും ചെമ്പരത്തിയും മതിലിനോട് ചേർന്ന് വെച്ചു പിടിപ്പിച്ചത് ഇടതൂർന്ന് വളർന്ന് പൂത്ത് നിൽക്കുന്നത് മതിലിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു. നാടൻ പൂച്ചെടികൾ മാത്രമുള്ള പൂന്തോട്ടവും അതിനോട് ചേർന്നുള്ള ഔഷധ സസ്യ തോട്ടവും ജുമൈലത്തിനെ വല്ലാതെ ആകർഷിച്ചു. ഞാനും ജുമൈലത്തും തൊടി മുഴുവൻ ചുറ്റി നടന്നു. തൊടിയിൽ മുഴുവൻ വലിയ മരങ്ങളുള്ളത് കൊണ്ട് നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ്. കൂടുതലും ഫലവൃക്ഷങ്ങളാണ്. പൂത്താങ്കിരികളുടെ കലപില കൂട്ടലും അണ്ണാൻ്റെ ചിലക്കലും മറ്റു പല ശബ്ദങ്ങളും കൂടി കലർന്ന് മനസ്സിന് ആനന്ദം തോന്നുന്ന ഒരു ചുറ്റുപാടാണ്. ജുമൈലത്ത് പ്രസരിപ്പോടെ ഉത്സാഹഭരിതയായി എല്ലാം നോക്കി കണ്ട് എൻ്റെ ഒപ്പം നടക്കുകയാണ്. ഞങ്ങൾ തിരികെ മുറ്റത്തെത്തി. മുറ്റത്ത് നിൽക്കുന്ന വലിയ പ്ലാവിൻ്റെ തിങ്ങിയ ഇലച്ചാർത്തിനിടയിലെ പഴുതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ജുമൈലത്ത് നടക്കുമ്പോഴുണ്ടാകുന്ന ചലനങ്ങൾക്കനുസരിച്ച് ഇളകുന്ന മാലയിലെ ലോക്കറ്റിലെ ഇംതിയാസിൻ്റെ കണ്ണുകളിൽ പതിച്ച് നാനാഭാഗത്തേക്കും പ്രതിഫലിച്ചു. ഇംതിയാസ് എല്ലാം കാണുന്നത് പോലെ എനിക്ക് തോന്നി. ഈ വീട്ടിൽ വരുന്നവർക്ക് ഒരു പച്ച തുരുത്തിൽ വന്നെത്തിയത് പോലെയാണ് തോന്നുക എന്നെനിക്കറിയാം. ജുമൈലത്ത് എന്നോടൊപ്പം ഒരുമിച്ച് പൂമുഖത്തേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *