ഞാനൊന്നും പറയാതെ പുഞ്ചിരിയോടെ ജുമൈലത്തിനെ വീക്ഷിച്ചിരുന്നു.
“…ഐ വാസ് ഇൻ ദ വിസിനിറ്റി. ല്ലേ കണ്ണാ? ചിക്കമംഗളൂരുവില് വന്നപ്പോ കേറ്യേതാ… ഹൈദരാബാദില് പോണ വഴിക്ക് വന്നതാന്നൊക്കെ പറഞ്ഞിന്നെ കാണാൻ വന്നേന്നത്… ഇക്ക് ഫോണെടുക്കാൻ പറ്റാത്ത സമയത്തൊക്കെ ഇയ്യിന്നെ വിളിക്കും. ഇയ്യിന്നെ വിളിക്കുമ്പോ ഞാന് ഹോസ്പിറ്റലിലാണേല്… അന്നോട് വർത്താനം പറയാൻ… ഇയ്യ് ഫ്ലാറ്റില് വരുമ്പോ… ഒപ്പള്ളോരോടും സീനിയർ ഡോക്ടരോടും ഒക്കെ എന്തൊക്കെ നൊണയാ ഞാൻ പറഞ്ഞ്ള്ളത് ന്നറിയോ? യു മേക്ക് മി ലൈ. യു മേക്ക് മി സ്റ്റേ. ഇപ്പോ. ഈ വീട്ടില്. അൻ്റെ കൂടെ…”
“ഞാൻ കന്യാകുമാരി റ്റു പൂനെ… അവിടെ മഹാബലേശ്വറില് ഒരു ക്ഷേത്രമുണ്ട്. അവിടെ വരെ റൈഡേർസ് ക്ലബ്ബിൻ്റെ ചാലഞ്ചിന് കണ്ടിന്യുവസായി ബൈക്കോടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സേർട്ടിഫൈഡ് റൈഡറാ ഞാൻ. എനിക്കതിൻ്റെ ഇതൊക്കെയുണ്ട്. സെർട്ടിഫിക്കറ്റ്സ്. അപ്പോ അങ്ങനത്തെ ചാലഞ്ചൊക്കെണ്ടാവുമ്പോ വരുന്നതാ ചിക്കമംഗളൂരുവില്. ജംഷിയും ഒപ്പമുണ്ടാവലുണ്ടല്ലോ. അല്ലെങ്കിൽ മാനുക്കയോ എബിനോ. മിക്കവാറും എബിനാവും. അച്ചായനാ അതിനോടൊക്കെ താൽപര്യം. എപ്പഴും അല്ല. എന്നാലും”
“എൻ്റെ മൊഖത്ത് നോക്കി പറ കണ്ണാ”
“കാമുകൻ മരിച്ച സങ്കടത്തിൽ സ്ലീപ്പിങ് പിൽസ് ഓവർഡോസ് ചെയ്ത് സൂയിസൈഡ് ചെയ്യാൻ പോയ ഒരാളെ കാണാൻ വേണ്ടി മാത്രം വരുന്നതാ. ചിലപ്പോ വെറുതെ ഇരിക്കുമ്പോ എനിക്കങ്ങനെ തോന്നും. എന്താവും അവസ്ഥ. ഒന്ന് പോയി കണ്ടാലോന്നൊക്കെ”
“അത്രക്ക് പറയണ്ടേന്നില്ല കണ്ണാ…. ന്നാലും അൻ്റെടുത്ത് നിക്കുമ്പോ…. അന്നെ കാണുമ്പോ… ഐ ഫീൽ സോ വീക്ക്. അതോ അനക്കത്രക്ക് പവറ്ണ്ടായിട്ടാ”?
“എനിക്കറിയില്ല. ഞാനെപ്പഴും ഒരുപോലെ തന്നെയല്ലേ”?
“ആണോ? ഡോക്ടറ് എന്താന്നറിയോ പറഞ്ഞെ? ഞാനിപ്പോ പെർഫക്റ്റാന്ന്. ഇഞ്ഞി കൗൺസിലിങ്ങിൻ്റെ ആവശ്യല്ലാന്ന്. അപ്പോ ഇക്കന്നെ കാണാൻ തോന്നി. ഇയ്യ് കാരണല്ലേ ഞാപ്പോ ഇങ്ങനെ ആയത്. റ്റു സീ യു ആൻഡ് റ്റു ഹോൾഡ് യു ടൈറ്റ്ലി… ഇക്കങ്ങനെ തോന്നി”
“വെറുതെയല്ല എന്നെ കണ്ടപ്പോ ബസ് സ്റ്റോപ്പിൽ വെച്ച് കെട്ടിപ്പിടിച്ചത്. ഇപ്പോഴല്ലേ മനസ്സിലായത്”
“ആരോടേലും….”
ജുമൈലത്ത് സമീപത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിയാണ് സംസാരിക്കുന്നത്. പറയാൻ എന്തോ തടസ്സമുള്ളത് പോലെ. എന്നെ നേരെ നോക്കാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.
“ഇയ്യല്ലേ പറഞ്ഞെ ഒരാൾക്ക് ഒരാളെ ഇഷ്ടാണെങ്കില് അത് പറയണന്ന്. ഇക്കങ്ങനെ പറ്റണില്ല കണ്ണാ”
“മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നാ ഞാനുദ്ദേശിച്ചത്. അല്ലാതെ എങ്ങനേ അറിയുന്നത്. കമ്മ്യൂണിക്കേഷൻ എന്ന് പറയുമ്പോ മെസേജ്… അതല്ലെങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വിചാരിച്ച കാര്യം…. അത് കൺവേ ചെയ്യണം. ഇൻ്റൻ്റഡ് പാർട്ടിക്ക് കൺവേ ചെയ്ത അതേ അർത്ഥത്തില് അതേ സെൻസില് മനസ്സിലാവണം. അത്രേ ഉള്ളൂ. അപ്പോ കമ്മ്യൂണിക്കേഷൻ എങ്ങനെ വേണേലും ആവാം”
ജുമൈലത്ത് കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്നും എഴുന്നേറ്റു. അൽപസമയം ജനാലയുടെ അടുത്ത് പോയി അലസമായി പുറത്തേക്ക് നോക്കി നിന്നു. ഞാൻ ജുമൈലത്തിൻ്റെ ആ ഒരു പരവേശം ശ്രദ്ധിക്കുകയായിരുന്നു. ജുമൈലത്ത് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പുഞ്ചിരിയോടെ പതുക്കെ അടിവെച്ച് കുഴഞ്ഞാടി എൻ്റെ അരികിലെത്തി. പൊടുന്നനെ കുനിഞ്ഞ് എൻ്റെ കവിളിൽ ഉമ്മ വെച്ചു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു.
“ഇപ്പോ മനസ്സിലായോ”?
“ഇല്ല. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്”
ആ നനവാർന്ന പവിഴാധരങ്ങളിൽ ഒരു പാൽ പുഞ്ചിരി തെളിഞ്ഞു. മുഖം പൂനിലാവ് ഉദിച്ചത് പോലെയായി. ജുമൈലത്തിൻ്റെ സുറുമയെഴുതിയ സ്വപ്നം കാണുന്ന കരി നീല മിഴികളിൽ പ്രണയം തിര തല്ലി. ജുമൈലത്ത് കാൽ നിലത്ത് കുത്തി ഉയർന്ന് കൈകൾ എൻ്റെ കഴുത്തിന് ചുറ്റും പിടിച്ച് ചുണ്ടിൽ ചുംബിച്ചു.
