“രേണു ഉറങ്ങിയോ”?
“എന്തേ”?
“രേണുവിന് വേറെ എന്തേലും വിഷമമുണ്ടോ”?
രേണു ദീർഘശ്വാസമെടുത്ത് എൻ്റെ നേരെ തിരിഞ്ഞു കിടന്നു.
“അങ്ങനെ ചോദിച്ചാൽ…. ഇഷ്ടപ്പെട്ട ആളിനോട് ഇഷ്ടം പറയാൻ പറ്റില്ലാന്നുള്ള വിഷമം… ആ ആൾക്ക് വേറൊരാളുണ്ട് എന്നുള്ള വിഷമം… പറഞ്ഞാൽ ഇപ്പോ ഉള്ള ആ ഒരു ബന്ധം തകർന്ന് പോയാലോന്നുള്ള വിഷമം…”
“കണ്ണ് ഡോക്ടറെ ഇപ്പോ എന്ത് ചെയ്യാനാ? രേണു കുറച്ച് നേരത്തേ നോക്കണായിരുന്നു”
“എന്നിട്ടും കാര്യം ഒന്നൂല്ല കണ്ണാ… അന്നും നിനക്ക് ….”
രേണു എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് നിശബ്ദയായി. പിടിച്ചു നിർത്തിയതു പോലെ ആ സംഭാഷണം അവിടെ വെച്ച് നിലച്ചു. അന്ന് എനിക്കെന്താണാവോ. ഒരു പക്ഷേ അച്ഛച്ഛൻ്റെ മരണശേഷം ഞാൻ തനിച്ചായതായിരിക്കും കാരണം.
“രേണു പറയുന്നില്ലല്ലോ. അതോണ്ട് ഞാൻ ചോദിക്കുന്നില്ല. പിന്നെണ്ടല്ലോ… രേണുവിനെപ്പോലെ തന്നെയാ ജുമൈലത്തും. അതൊരു പാവാ രേണൂ”
“ആയിക്കോട്ടെ. എന്നാ ഇനി ഉറങ്ങിക്കോ കണ്ണാ. പിന്നേ…. അവള് കൂടെ ഉള്ളപ്പോ മുഖം ഒക്കെ ഇടക്ക് കഴുകിക്കോണ്ടൂ. ചുണ്ടിൻ്റെ പാട് ആൾക്കാര് കാണണ്ട. ലേഡീസ് പെർഫ്യൂമിൻ്റെ സ്മെല്ലും ശ്രദ്ധിച്ചോണ്ടൂ”
ഞാൻ രേണുവിനെ നോക്കാനാകാതെ ജാള്യതയോടെ തിരിഞ്ഞ് കിടന്നു. രേണു എൻ്റെ നെറ്റിയിൽ പതിയെ തഴുകി. ആ മാതൃ സഹജമായ വാത്സല്യത്തിൻ്റെ കുളിർമ്മയിൽ ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
