അതെല്ലാം കഴിഞ്ഞ് ഞാൻ താളിയോലകളിലായി സൂക്ഷിച്ച പഴയ ഒരു താന്ത്രിക ഗ്രന്ഥത്തിലെ ചില പ്രയോഗങ്ങൾ നോക്കി ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്ത് പോയപ്പോൾ എടുത്ത് കൊണ്ട് വന്നതാണ്. പഴയ കോലെഴുത്തായത് കൊണ്ട് വായിച്ച് മനസ്സിലാക്കി എടുക്കാൻ പ്രയാസമാണ്. രേണു കോളേജിലേക്ക് പോയിരുന്നു. സമയം പത്തര ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഫോൺ ഉച്ചത്തിൽ റിങ്ങ് ചെയ്തു. ഞാൻ വന്നെടുത്തപ്പോഴേക്ക് കട്ടായി. ഫോൺ ഹാളിലെ ടീ പോയിൽ ആയിരുന്നു. ജുമൈലത്താണ്. ഞാൻ തിരിച്ചു വിളിച്ചു.
“ഇയ്യെവിടേ? വീട്ടിലാ? ഞാൻ മെഡിക്കൽ കോളേജിൻ്റെ മുന്നിലെ ബസ്റ്റ് സ്റ്റോപ്പില്ണ്ടെടാ”
ഞാൻ പെട്ടെന്ന് വേഷം മാറി വീട് പൂട്ടിയിറങ്ങി. ബൈക്കിൽ ജുമൈലത്തിനേയും കൊണ്ട് പോകാൻ ഒരു മടി. ഹൈലക്സ് പുറത്തേക്കിറക്കി. ഡാഷിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്ത് വണ്ടിയുടെ ഫ്ളോറിലേക്ക് വീണു. വാട്സ് ആപ്പിൽ ജുമൈലത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രണ്ട് ഫോട്ടോസ്. ഞാൻ എൻ്റെയൊരു സെൽഫി എടുത്ത് സെൻ്റ് ചെയ്തു. ബ്ലൂ ടിക്കുകൾ വീണതിനൊപ്പം ഒരു കുഞ്ഞു മേസ്സേജ്. ബൈക്ക് മതി എന്ന്. ഹൈലക്സ് തിരിച്ചു ഷെഡ്ഡിൽ കയറ്റി ടാർപോളിൻ ഷീറ്റിട്ടു മൂടി.
ജുമൈലത്ത് ഇംഹാൻസിനടുത്തുള്ള ഒഴിഞ്ഞ ബസ്റ്റോപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ആളുകൾ ഇല്ലാത്ത വിജനമായ പ്രദേശം. പണ്ടൊക്കെ പുറത്തേക്കിറങ്ങിയാൽ ആളുകളുടെ ബഹളമായിരുന്നു. ഒരു രണ്ട് കൊല്ലമായിട്ട് നാട് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ കാടാമ്പുഴയിലൊന്ന് പോയി. തിരിച്ചു വരുന്ന വഴിക്ക് മുണ്ടുപറമ്പയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നു. ഡൗൺഹിൽ ഏരിയയിൽ ഒരു പൂച്ച കുഞ്ഞ് പോലുമില്ല. സാധാരണ നല്ല ആൾ തിരക്കുള്ള മലപ്പുറം നഗരം ശൂന്യമായി കിടക്കുന്നു. ആളുകളധികമില്ല. ട്രാഫിക്കിൻ്റെ പ്രശ്നവുമില്ല. റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. ആളുകളൊക്കെ എങ്ങോട്ട് അപ്രത്യക്ഷരായി എന്നു മാത്രം മനസ്സിലാവുന്നില്ല.
തൊട്ട് മുന്നിലുള്ള റോഡിലൂടെ ഇടക്കിടക്ക് ഓരോ വാഹനങ്ങൾ പോകുന്നുണ്ട്. കുറച്ച് മാറി ആരോ കരിമ്പിൻ ജ്യൂസ് വിൽക്കുന്നുണ്ട്. അതിനടുത്ത് ഒരാൾ നീണ്ട കയറിൽ ടി ഷർട്ടുകൾ കെട്ടി തൂക്കി വിൽപന നടത്തുന്നു. ജുമൈലത്ത് എന്നെ നോക്കി മന്ദഹസിച്ചു. ഞാൻ അടുത്ത് ചെന്ന് ഇരുന്നു. ജുമൈലത്ത് എന്നെ വരിഞ്ഞു മുറുക്കി.
“എന്താ ഇത്? ആൾക്കാര് കാണും. ഇന്ന് വലിയ സന്തോഷത്തിലാണല്ലോ. രേണുവും ഇതു പോലെയാ. പ്രായണ്ടെങ്കിലും കുട്ടികളെപ്പോലെയാ ചില സമയത്തെ പെരുമാറ്റം. അത് പോലെണ്ട്. ഇന്നലെ എയർപോർട്ടില് പോണ വഴിക്ക് ജംഷീടെ സ്നേഹ പ്രകടനവൂണ്ടായിരുന്നു. കഴിഞ്ഞപ്പോ ആകെ മേലു വേദനയായി”
ജുമൈലത്ത് തലയുയർത്തി എന്നെ നോക്കി. ആ മിഴികൾ എന്നിൽ തറഞ്ഞു നിന്നു.
“അയ്യേ.. അതല്ല. ഛെ.. വൃത്തികേട്. ഞാനതല്ല ഉദ്ദേശിച്ചത് ”
ജുമൈലത്ത് പുഞ്ചിരി തൂകി.
“ഞാൻ ഏഴരേൻ്റെ ബസ്സിന് പോകും”
“ഇത്ര പെട്ടെന്നോ? എന്താ ഇവിടെ? മെഡിക്കൽ കോളേജിൻ്റെ മുന്നിലാന്നല്ലേ പറഞ്ഞത്”?
“ഒരാഴ്ച ആയില്ലേ? ഞാൻ ഇംഹാൻസീക്ക് വന്നതാ. മൻസൂറ് കൊണ്ടന്നാക്കി പോയി. തൊണ്ടയാട് സ്ഥലം നോക്കണന്ന്. കണ്ണാ എങ്ങട്ടേലും പോയാലോ”?
“എവിടേക്കാ പോകണ്ടത്”?
“അനക്കേറ്റവും ഇഷ്ടള്ളോടത്തിക്ക്”
“എനിക്കേറ്റവും ഇഷ്ടം വീടാ”
“ന്നാ അങ്ങട്ട് പോവാം”
ജുമൈലത്ത് വന്ന് ബൈക്കിൽ കയറി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയതും എൻ്റെ വയറിലൂടെ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു.
“ഇതിനാ ബൈക്കെടുക്കാൻ പറഞ്ഞത്”?
“ഇയ്യ് മൻസൂറിനോട് ബൈക്കിൻ്റെ കാര്യം പറഞ്ഞീല്ലേ? അത് കേട്ടപ്പോ അൻ്റെ കൂടെ ബൈക്കില് പോവാനൊരു പൂതി”
“ഇതതിന് പറ്റിയ വണ്ടിയല്ല. പിന്നിലെ സീറ്റ് കണ്ടില്ലേ? പെട്രോൾ ടാങ്ക്ന്ന് മറ്റേ സ്വിമ്മിങ്ങ് പൂളിലേക്ക് ചാടാൻ ബോർഡ് വെക്കില്ലേ.. അത് പോലെയാ ഇതിൻ്റെ സീറ്റ്. ഇഷ്ടപ്പെട്ട ആൾക്കാർക്ക് എന്തേലും പറ്റിയാ സങ്കടാവില്ലേ? അതാ. അല്ലേ പിന്നെ ജംഷീറോ ഷംസാദോ ആവണം. അവർക്ക് ഇരിക്കാനറിയാം. ഞാനിത് മാറ്റി വേറൊരെണ്ണം വാങ്ങണന്ന് വിചാരിച്ചിട്ടാ. അതില് മൈസൂര് ടു ബാംഗ്ലൂര് പോവാം”
