മണ്ണാങ്കട്ടയും കരിയിലയും – 1 14

 

“എന്താടാ ഇത്താത്തേം ആയിട്ട് ഒരു ഇത്”?

 

“അവിഹിതം. അല്ലാതെന്താ “?

 

ജംഷി പാടത്തിൻ്റെ അരികിലെ തെങ്ങിൻ തോപ്പിന് അതിരിട്ട് ഒഴുകിയിരുന്ന വേനലിൽ വറ്റിപ്പോയ ഒരു നീർച്ചാലിൻ്റെ അറ്റത്തുള്ള നിറയെ വെള്ളം കെട്ടി നിൽക്കുന്ന വലിയൊരു പതിയിൽ എന്തോ നോക്കുകയാണ്.

 

“അത് കെട്ട്യോനുള്ളവരുമായിട്ടല്ലേ? എടാ… ഇതിൻ്റെ ഉള്ളിലൊരു ബ്രാല്. ആ മടേലാ. പിടിച്ചാലോ? ഫ്രൈയാക്കാം”

 

“എന്നാ വെറും വിഹിതം ”

 

ഞാൻ അടുത്ത് ചെന്ന് നോക്കി.

 

“ബ്രാലാ അത്? ചേറാനാന്ന് തോന്നുന്നുണ്ട്. നല്ലോം വെള്ളല്ലേ? വറ്റുമ്പോ പിടിക്കാം”

 

“രണ്ടായാലും ഫ്രൈയാക്കാലോ. വെള്ളം വറ്റി നോക്കി വരുമ്പയ്ക്ക് കണ്ടവന്മാര് കൊണ്ട് പോവാതിരുന്നാ മതിയേന്നു”

 

ജംഷി വെള്ളത്തിൽ നിന്ന് വരമ്പിലേക്ക് കയറി.

 

“അൻ്റെ വിഹിതം ഇക്കറിയൂലേ. മീനങ്ങാടീലുള്ളതല്ലേ. ഇയ്യ് ഇത് പറ”

 

“നിൻ്റെ ഇത്താത്ത ഇംതിയാസ് മരിച്ച വിഷമത്തില് അല്ലേ? ഞാനൊന്ന് ആശ്വസിപ്പിച്ചതാ”

 

“ഇയ്യ് ഇങ്ങനെ അല്ലല്ലോ. ചോദിക്കാതെന്നെ ഒക്കെ പറയല്ണ്ടേന്നല്ലോ. ഇപ്പോ എന്തേ”?

 

“ഞാൻ ആരോടും പറയില്ലാന്ന് മഹർ മാല പിടിച്ച് സത്യം ചെയ്തു”

 

“മഹർ മാലയോ? ആരത് ? ഇത്താത്താൻ്റെ നിക്കാഹ് കഴിഞ്ഞില്ലല്ലോ”?

 

ഞാൻ പാട വരമ്പത്തിരുന്നു. പറയില്ല എന്നാണ് തീരുമാനമെങ്കിലും ജംഷീറിനോട് പറയാതിരിക്കാൻ എനിക്ക് കഴിയില്ല.

 

“നിൻ്റെ ഇത്താത്തയുടെ കഴുത്തിലുള്ള ആ നെക്ലേസ്… അത് ഇംതിയാസിൻ്റെ മഹറാണ്”

 

“ഇയ്യ് വാലും തുമ്പുല്ലാതെ പറഞ്ഞാല് ഇക്കെങ്ങനേ മനസ്സിലാവാ”?

 

“ഞാൻ പെരുന്നാളിന് വന്നതോർമ്മല്ലേ നിനക്ക്? അന്നാ ഞാനാദ്യായിട്ട് ഈ വീട്ടില് വന്നത്. അന്ന് മാനുക്കയുടെ ഒപ്പം രാത്രിയാവാൻ നേരത്ത് ഇംതിയാസും വന്നേന്നില്ലേ? അവര് പുത്തനത്താണിയിലെങ്ങാണ്ട് പോയി വണ്ടി നോക്കി വന്നതേന്നൂന്ന് തോന്നുന്നുണ്ട്. അല്ലേ? രാത്രി രേണു ഒറ്റക്കാന്നും പറഞ്ഞ് ഞാൻ നിർബന്ധം പിടിച്ച് പോയില്ലേ. അപ്പോ പതിനൊന്നര ഒക്കെ ആവാനായിട്ടുണ്ടാകും”

 

“ബൈക്ക് എടുക്കാൻ ചെന്നപ്പോ പോർച്ചിൻ്റെ അപ്പുറത്ത് ഉപ്പയുടെ ബെൻസിൻ്റെ മറവിൽ ഇംതിയാസും നിൻ്റെ ഇത്താത്തയും. ജുമൈലത്ത് കരയുന്നുണ്ടേന്നു. ഉറക്കെയല്ല. തേങ്ങി കരച്ചിലില്ലേ.. അത്. കുറേ കരഞ്ഞിട്ടുണ്ടൂന്ന് എനിക്ക് മനസ്സിലായി. അപ്പോണ്ട് ഇംതിയാസ് ഒരു മാലയെടുത്ത് കഴുത്തിൽ കെട്ടി കൊടുക്കുന്നു. ജുമൈലത്ത് കൈ നീട്ടിയപ്പോ ഒരു മോതിരവും വിരലിലിട്ടു. പിന്നെ അവര് കുറേ നേരം കെട്ടിപ്പിടിച്ച് നിന്നു. അപ്പോഴും ജുമൈലത്ത് കരയന്നേന്നു. തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടു. ഞാനടുത്ത് ചെന്നു. ഇംതിയാസ് മരിക്കാൻ പോവാണെന്ന് എനിക്ക് മനസ്സിലായി. അച്ഛച്ഛൻ പറഞ്ഞ് തന്നത് വെച്ചിട്ടാ. അവരെ കാട്ടി കൂട്ടല് കൂടി കണ്ടപ്പോ ഒരു സംശയോം ഇല്ലായിരുന്നു”

 

“…കുപ്പൻ സൂയിസൈഡ് ചെയ്തോ”?

 

“ഇല്ല. സൂയിസൈഡ് ചെയ്യുന്ന ഒരാളല്ല ഇംതിയാസ് ”

 

“പിന്നെന്താ”?

 

“ആ മാലയുടെ കാര്യം ആരോടും പറയരുതൂന്ന് പറഞ്ഞു. മരിക്കാൻ പോവാണല്ലോന്ന് പറഞ്ഞപ്പോ ഇംതിയാസ് കുറേ നേരം എന്നെ സൂക്ഷിച്ച് നോക്കി നിന്നു. ശരിക്കും അമ്മാതിരി വർത്താനം കേട്ടാല് ആർക്കായാലും ദേഷ്യം വരണ്ടതാ. മുഖത്ത് നോക്കിയാ ഞാൻ വേറൊരുത്തനോട് അവൻ ചാകാനായീന്ന് പറഞ്ഞത്. അതും ആ സമയത്ത്. ദേഷ്യത്തിന് പകരം ആള് വല്ലാതെ ശാന്തനായി ‘ഞാൻ മയ്യത്താവും. അതറിഞ്ഞിട്ടും ഓള് നിർബന്ധിച്ചിട്ടാ’ ന്ന് പറഞ്ഞ് മിണ്ടാതെ നിന്നു. എന്നിട്ട് പെട്ടെന്ന് ഒന്നും പറയാതെ കാറ് എടുത്ത് പോയി. പിന്നെ ഞങ്ങള് രണ്ടാളും ഇംതിയാസിനെ ജീവനോടെ കണ്ടിട്ടില്ല”

 

“നിൻ്റെ ഇത്താത്ത അതൊന്നും ആരോടും പറയരുതൂന്ന് ആ മാലയിൽ പിടിച്ച് സത്യം ചെയ്യിച്ചു. ബാക്കി നിനക്ക് അറിയാലോ. ഉപ്പയെ ബിസിനസില് സഹായിക്കാൻ ഗൾഫില് പോയ ഇംതിയാസ് മണൽ കാറ്റില് കണ്ണ് കാണാതെ വെള്ളം കൊണ്ട് പോവുന്ന ട്രക്കിൽ ഇടിച്ച് കയറ്റിയത്. ഇംതിയാസ് മരിച്ചപ്പോ ആകെ തകർന്ന ജുമൈലത്തിന് ഡിപ്രഷനായതും ഒക്കെ. അന്ന് ഒരു ദിവസം ഞാൻ കുറച്ചേറെ സമയം ജുമൈലത്തിനോട് സംസാരിച്ചു. എനിക്ക് മൂന്നാല് മരണം കണ്ട എക്സ്പീരിയൻസുണ്ടല്ലോ. പിന്നെ ഫോൺ വിളിയായി. മണിക്കൂറുകളോളം എന്നെ വിളിച്ചു സംസാരിക്കേന്നു. ഓർമ്മല്ലേ ഹെഡ്സെറ്റ് ചെവിയിൽ കുത്തി ഞാൻ സദാ സമയോം ഫോൺ വിളിച്ച് നടന്നേന്നത്”

Leave a Reply

Your email address will not be published. Required fields are marked *