‘നിന്റെ കട ആണോ ഇത്?
അവളെ പെട്ടന്ന് കണ്ട ഷോക്കിൽ ഈ മണ്ടത്തരം ആണ് എന്റെ വായിൽ നിന്ന് വീണത്. അവൾ അവിടുത്തെ സ്റ്റാഫ് ആണെന്ന് ഏത് പൊട്ടനും മനസിലാകും. ഇനി ഞാൻ കളിയാക്കാൻ ചോദിച്ചത് ആണെന്ന് അവൾ കരുതി കാണുമോ?
‘അല്ല. ഞാൻ ഇവിടെ ആണ് പാർട്ട് ടൈം വർക്ക് ചെയ്യുന്നത് ‘
മറുപടി തന്നു എന്റെ നോട്ടത്തിൽ നിന്നും പിൻവലിഞ്ഞു അവൾ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി. ഓ അവിടെ ആണല്ലോ ഞാൻ ചോദിച്ച കുട്ടികൾക്കുള്ള ബുക്ക്സ്. കിഡ്സ് സെക്ഷൻ ആകുന്നതിനു മുന്നേ തന്നെ കണ്ണിൽ കണ്ട ബുക്ക് എല്ലാം എടുത്തു മറിച്ചു നോക്കുന്നുണ്ടായിരുന്നു ഞാൻ. അതിനിടയിൽ അവളോട് എന്ത് സംസാരിക്കണം എന്ന് ചിന്തിക്കുക ആയിരുന്നു സത്യത്തിൽ. പെൺകുട്ടികളോട് സംസാരിക്കുമ്പോ ജീവിതത്തിൽ ഇന്നേ വരെ എനിക്കൊരു തപ്പലും തടവലും ഉണ്ടായിട്ടില്ല. ആദ്യമായാണ് ഒരു പെണ്ണിന്റെ മുന്നിൽ ഞാൻ കിടന്നു വിയർക്കുന്നത്. ദൈവമേ ഇവളോട് എനിക്കിനി വല്ല പ്രേമവും ആണോ?
‘എല്ലാ ദിവസവും അപ്പൊ ക്ലാസ്സ് കഴിഞ്ഞു നേരെ ഇങ്ങോട്ട് പോരുവോ ‘
എന്റെ ചോദ്യത്തിന് “മ് ” എന്നൊരു മൂളൽ മാത്രം ഇഷാനി മറുപടി തന്നു. ക്ലാസ്സിൽ വച്ചു സംസാരിക്കുന്നതിനേക്കാൾ ഫ്രീഡം ഇവിടെ കിട്ടുമെന്ന് എനിക്ക് തോന്നി. ഇവിടെ ഞങ്ങളെ ആരും ശ്രദ്ധിക്കില്ല. ഞാൻ കസ്റ്റമർ ആയത് കൊണ്ട് അവൾക്കെന്നെ ഗൗനിക്കാതെ ഇരിക്കാനും തരമില്ല.
‘വീട് എവിടാ അപ്പൊ?
ഞാൻ കുറച്ചു കൂടി പേർസണൽ ആയി ചോദിക്കാൻ തുടങ്ങി
‘എന്റെ വീട് ഇവിടെ അടുത്തല്ല. റെന്റ് ന് വീട് എടുത്താണ് താമസിക്കുന്നത് കാക്കനാട് അടുത്ത് ‘
മാർക്കേസിന്റെയും ബഷീറിന്റെയും വുഡ്രോ വില്സന്റെയും പ്രണയം കിനിയുന്ന അക്ഷരങ്ങൾക്ക് ഇടയിലൂടെ അർജുനും ഇഷാനിയും നടന്നു. അത്രയും നേരം എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്ന വിഷമവും പ്രശ്നങ്ങളുമെല്ലാം ഒറ്റയടിക്ക് ഇല്ലാതായത് ഞാൻ അറിഞ്ഞൂ. കടയിലും അവൾ മാസ്ക് ധരിച്ചായിരുന്നു ഇരിപ്പ്. ഇത് വരെ ഇഷാനിയുടെ മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല. ആകെ വിടർന്ന ആ കണ്ണുകൾ മാത്രം എന്റെ മുന്നിൽ. കുട്ടികളുടെ സെക്ഷനിൽ വിമ്പി കിഡിന്റെ കുറച്ചു പഴയ എഡിഷൻ ഞാൻ കുറച്ചു കഷ്ടപ്പെട്ട് തപ്പിയെടുത്തു. ഞാൻ ആർക്കാണ് പുസ്തകം വാങ്ങുന്നത് എന്നോ ഒന്നും അവൾ തിരക്കിയില്ല. എന്തെങ്കിലും ഞാൻ ചോദിച്ചാൽ രണ്ട് വാക്കിൽ അതിന് ഉത്തരം തരും. അപ്പോൾ പോലും അവൾ ശരിക്കൊന്ന് മുഖത്തേക്ക് നോക്കുന്നില്ല. ബുക്ക് എടുത്തു കഴിഞ്ഞു താഴെ വന്നു അവൾ എനിക്കത് പായ്ക്ക് ചെയ്തു തരുന്നതിനു മുന്നേ ഗിഫ്റ്റ് പേപ്പർ വച്ചു പൊതിയണോ എന്ന് ചോദിച്ചു. അതെങ്കിലും ഇങ്ങോട്ട് ചോദിച്ചല്ലോ എന്ന് ഞാൻ മനസിൽ കരുതി. എന്റെ സമ്മാനം വാങ്ങാനുള്ള ആളിപ്പോ ഇല്ല എന്ന് വ്യക്തമായി അറിഞ്ഞിട്ടും ഞാൻ വെറുതെ അങ്ങനെ പൊതിഞ്ഞോളാൻ പറഞ്ഞു. അവൾ അത് വളരെ സൂക്ഷ്മതയോടും ഭംഗിയോടെയും ചെയ്യുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ഒടുവിൽ മനോഹരമായി പൊതിഞ്ഞു കവറിലക്കി അവൾ എനിക്കത് തന്നു. പോകുവാണ് എന്ന അർഥത്തിൽ ഞാൻ തല ആട്ടിയപ്പോൾ അവൾ തിരിച്ചു പുഞ്ചിരിച്ചത് പോലെ എനിക്ക് തോന്നി. നശിച്ച മാസ്ക്. കൊറോണ ക്വാറന്റൈൻ ടൈമിൽ രണ്ട് മാസം റൂമിൽ പെട്ട് കിടന്നപ്പോളും ഇടക്ക് ഒരാഴ്ച പനി പിടിച്ചു വിറച്ചു കിടന്നപ്പോൾ പോലും തോന്നാത്ത ദേഷ്യം എനിക്കിപ്പോ കൊറോണ വൈറസിനോട് തോന്നി. അതിന്റെ ഒക്കെ മൂലകാരണം ആയ വവ്വാലിന്റെ അണ്ടി ഫ്രൈ ചെയ്തു കഴിച്ച ചൈനക്കാരനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നപ്പോളാണ് അവളുടെ ശബ്ദം ഞാൻ ഞാൻ കേട്ടത്
‘ഇപ്പൊ എങ്ങനെ ഉണ്ട്?’
‘എന്ത്?’
അവൾ ചോദിച്ചത് മനസിലാകാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു. എന്ത് പറയണം എന്നറിയാതെ അവളും ഒരല്പം അസ്വസ്‌ഥയായി. പിന്നെ മെല്ലെ കൈ ഉയർത്തി എന്റെ കണ്ണിന് നേരെ വിരൽ ചൂണ്ടി.. അടി കിട്ടിയ പരിക്കാണ് അവൾ ഉദ്ദേശിച്ചത്. ഞാൻ പൊട്ടനെ പോലെ അല്ല പൊട്ടൻ തന്നെ..
