‘നിന്നോട് ഞാൻ എന്താണ് പറഞ്ഞത്. നാളെ തൊട്ട് ഇങ്ങോട്ട് വരരുത് എന്ന്. അപ്പൊ എന്തെങ്കിലും കാര്യത്തിന് വരണം എന്നുണ്ടേൽ നീ എന്നോട് പറയണമല്ലോ… ആണോ..?
‘അതേ ചേച്ചി…. ഞാൻ… സോറി..’
ഇഷാനി വാക്കുകൾ നാവിൽ വരാതെ നിന്ന നിൽപ്പിൽ ഉരുകുകയായിരുന്നു.
‘അതൊ നിന്റെ മറ്റവന്റെ ബലത്തിൽ വന്നതാണോ.. അവൻ പറഞ്ഞോ നാളെ വന്നാൽ ലക്ഷ്മി ഒരു ചുക്കും ചെയ്യില്ലെന്ന്.. പറഞ്ഞോടി നിന്റെ റോക്കി… എടീ പറഞ്ഞോന്നു…?
‘ഇല്ല… ‘
ഇഷാനി വാക്കുകളും ഊർജവും ജീവനും ഒക്കെ ചോർന്നു ഒരു ശവം കണക്കിന് ലക്ഷ്മിയുടെ മുന്നിൽ നിൽക്കുകയായിരുന്നു.
‘അവൻ പറയും. എനിക്കറിയാം. രണ്ടിനെയും ഞാൻ കാണിച്ചു തരാം.. നിന്റെ ഫോട്ടോ ഇനി പോസ്റ്റർ അല്ല കോളേജ് ഗേറ്റിൽ ഞാൻ ബാനർ അടിച്ചു വയ്ക്കും..’
അത് പറയുമ്പോ ലക്ഷ്മിയുടെ മുഖത്ത് വല്ലാത്ത ഫ്രസ്ട്രേഷൻ ഉണ്ടായിരുന്നു. എന്തിനെന്നോ ഇല്ലാതെ അവൾ വല്ലാതെ തിളച്ചു മറിയുകയായിരുന്നു. രണ്ട് മൂന്ന് പൊട്ടിചീറ്റൽ കൂടി ഇഷാനി പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്തോ അവിടെ നിർത്തി ലക്ഷ്മി. ഇഷാനിയെ നോക്കി നല്ലവണം ദഹിപ്പിച്ചിട്ട് ലക്ഷ്മി തിരിഞ്ഞു നടന്നു
ഇഷാനി തിരിച്ചു വീട്ടിലേക്ക് നടക്കാൻ പോലുമുള്ള ചേതന നഷ്ടപ്പെട്ട അവസ്‌ഥയിൽ എത്തിയിരുന്നു. എന്ത് കൊണ്ടാണ് തനിക്ക് മാത്രം എപ്പോളും ഇങ്ങനെ നാണക്കേടും പരിഹാസവും എല്ലാം കിട്ടുന്നത് എന്ന് ഇഷാനി വെറുതെ ഓർത്തു. ഇഷാനിയുടെ കണ്ണിന്റെ കോണിൽ കണ്ണ് നീർ വന്നു നിറഞ്ഞു. കോളേജ് ആണ് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.. കരയരുത് എന്ന് ഇഷാനി മനസിൽ പറഞ്ഞു. ആരെയും ഗൗനിക്കാതെ തല താഴ്ത്തി ഇഷാനി കോളേജ് വിട്ടു പുറത്തേക്ക് നടന്നു.. കുറെയൊക്കെ സങ്കടങ്ങൾ തന്ന സ്‌ഥലമാണെങ്കിലും ഇവിടം താൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇഷാനി ആ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു. താൻ ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചു വരില്ലെന്ന തിരിച്ചറിവിൽ, ആ വേദനയിൽ ഹൃദയം നുറുങ്ങി ഇഷാനി തന്റെ കലാലയത്തോട് വിട പറഞ്ഞു….
