‘എന്തുവാടാ പെണ്ണുങ്ങളുടെ ദേഹത്ത് ആണോ നിന്റെ ഒക്കെ ദേഷ്യം തീർക്കുന്നത് ‘
നേതാവ് അടി കിട്ടിയവനെയും കൂടെ നിന്നവരെയും ശകാരിച്ചു.
‘അവൾ ആണ് ആദ്യം എന്നെ തല്ലിയത് അശ്വിൻ ചേട്ടാ’
അടി കിട്ടിയവൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അതോടെ എല്ലാവരും അവളെ നോക്കി. കൃഷ്ണ അപ്പോളും കണ്ണീരൊലിപ്പിച്ചു എന്റെ പിന്നിൽ നിൽക്കുകയായിരുന്നു. എല്ലാവരും അവളുടെ മറുപടിക്ക് കാത്ത് നിൽക്കുവാണെന്ന് അവൾക്ക് മനസിലായില്ല. അത് കൊണ്ട് ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു
‘അവളുടെ കൈക്ക് കയറി പിടിച്ചു ഇൻസൾട്ട് ചെയ്യാൻ നോക്കിയിട്ടല്ലേ അവൾ പ്രതികരിച്ചത്. നിനക്കെന്താ അറിയേണ്ടത് എന്നോട് ചോദിക്ക് ഞാൻ പറയാം ഗോകുൽ എവിടെ ഉണ്ടെന്ന് ‘
ഞാൻ വീണ്ടും അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു. അശ്വിൻ എന്ന് പേരുള്ള നേതാവ് എന്റെ വട്ടം കയറി നിന്ന് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
‘ഭായ് ഒന്ന് ക്ഷമിക്ക്.. പിള്ളേർ ആകെ മൊത്തം ഭ്രാന്ത് പിടിച്ചു നടക്കുവാണ്. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ‘
എന്നിട്ടും എന്റെ ദേഷ്യം ഒതുങ്ങിയില്ല എന്ന് കണ്ട അശ്വിൻ ദേഷ്യത്തോടെ അടി കൊണ്ടവനോട് പറഞ്ഞു
‘നീ ഈ മോളോട് സോറി പറ… ഇവിടുത്തെ പെൺപിള്ളേർക്ക് ഒക്കെ സുരക്ഷിതത്വം ഉണ്ടാക്കാൻ ആണ് നമ്മളൊക്കെ ഇവിടെ ഉള്ളത്. നിന്റെ കയ്യിലെ തെറ്റാണ്. ഇപ്പൊ തന്നെ മാപ്പ് പറ. പ്രശ്നം വലുതാക്കണ്ട ഇതിന് മേലെ..’
നേതാവിന്റെ സ്വരം കടുപ്പിച്ചു ആയപ്പോ അണി ഒന്ന് താണ് കൊടുത്തു. പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും അവൻ കൃഷ്ണയോട് മാപ്പ് പറഞ്ഞു. പ്രശ്നം ഒന്നും ഇല്ല എല്ലാം തീർന്നു എന്ന് എന്റെ വാക്കാൽ ഉറപ്പ് അശ്വിന് കൊടുത്തു ഞാൻ കൃഷ്ണയെയും കൊണ്ട് കോളേജിനു പുറത്തേക്ക് ഇറങ്ങി.
ഇഷാനിയെ തപ്പണം എന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും കരഞ്ഞു ഒരു പരുവം ആയിരിക്കുന്ന കൃഷ്ണയേ ഒറ്റക്കാക്കി പോകാൻ എനിക്ക് തോന്നിയില്ല. അവളെയും കൊണ്ട് കുറച്ചു നേരം അടുത്തുള്ള പാർക്കിൽ പോയിരുന്നു. അവളുടെ വിഷമം മാറ്റാൻ ഞാൻ ശ്രമിച്ചു. സ്ട്രൈക്ക് വിളിച്ചു അവധി ആയത് കൊണ്ട് ഒരുപാട് കപ്പിൾസ് പാർക്കിൽ ഉണ്ടായിരുന്നു. അവരുടെ ചുംബനങ്ങളുടെയും കുറുമ്പുകളുടെയും ഒക്കെ ഇടയിൽ നിന്നും മാറി ഓരോരത്ത് ഞാൻ കൃഷ്ണ ആയി പോയി ഇരുന്നു. കരച്ചിൽ നിന്നെങ്കിലും അവളുടെ മുഖം ആകെ വാടി ഇരുന്നു. ഞാൻ അടി കിട്ടിയ അവളുടെ കവിളിൽ പതിയെ തലോടി. പാടൊന്നും വീണിട്ടില്ല ഭാഗ്യത്തിന്. അവളെ കാണുമ്പോൾ വലിയ തന്റേടി ആയൊക്കെ തോന്നുമെങ്കിലും സത്യത്തിൽ അവളൊരു പാവമാണെന്നു അപ്പോൾ എനിക്ക് തോന്നി. കൃഷ്ണയുടെ ഒപ്പമിരുന്നു അവളുടെ മൂഡ് മാറ്റുന്ന സമയത്തൊക്കെ അവൾ കാണാതെ ഞാൻ ഇഷാനിയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. അതെന്റെ പേടി വല്ലാതെ കൂട്ടി. ഇതിനിടയിൽ അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ..? അല്ലെങ്കിൽ പിന്നെ എന്തിന് അവൾ ഫോൺ എടുക്കാതെ ഇരിക്കണം. കൃഷ്ണയേ ഒരുവിധം സെറ്റാക്കി പറഞ്ഞു വിട്ടു കഴിഞ്ഞു ഞാൻ വീണ്ടും കുറച്ചു നേരം കൂടി കോളേജ്നടുത്തൊക്കെ ഒന്ന് കറങ്ങി. ഏതെങ്കിലും വഴിയിൽ വച്ചു അവളെ കാണാമെന്ന നേരിയ പ്രതീക്ഷ മാത്രം ഉള്ളായിരുന്നു എനിക്ക്. പക്ഷെ ആ പോക്ക് ഫലം കണ്ടില്ല. ഇഷാനി ഇവിടെ എങ്ങുമില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇതിനിടക്ക് ഒരു പത്തു മുപ്പതു തവണ അവളെ ഞാൻ വിളിച്ചിട്ടുണ്ട്.. ഒടുവിൽ എന്റെ ഊഹം അവൾ കടയിൽ പോയിട്ട് ഉണ്ടാകും എന്നായി. ഒരുപക്ഷെ അവിടെ തിരക്കായത് കൊണ്ടാകും അവൾ ഫോൺ അറ്റൻഡ് ചെയ്യാത്തത്. ആശ്വസിക്കാൻ മനസ്സ്തന്നെ സ്വയമൊരു കാരണം കണ്ട് പിടിച്ചു
കടയുടെ മുന്നിൽ നൂറ് നൂറ്റിപ്പത്തിൽ വന്നു വണ്ടി ചവിട്ടുമ്പോ അവൾ അവിടെ കാണണേ എന്ന പ്രാർത്ഥന ആയിരുന്നു എന്റെ മനസ്സ് നിറയെ. കടയിൽ കയറിയ എന്റെ അടുത്തേക്ക് അവിടുത്തെ ഒരു സ്റ്റാഫ് ആണ് വന്നത്. എന്താണ് വേണ്ടതെന്നു അവരെന്നോട് ചോദിച്ചു. ഇഷാനിയെ വേണമെന്ന് പറയണം എന്ന് തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങി
