ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. അകത്ത് കേറി ഡോർ ലോക്ക് ചെയ്തു. എന്റെ റൂം പോലെ തന്നേയായിരുന്നു ഇത്. ഒരു റൂമും ബാത്റൂമും മാത്രമേയുള്ളു.
പിന്നേ ഇവിടെ രണ്ട് കസേരകൾ ഉണ്ടായിരുന്നു. റൂമിന്റെ ഒരു മൂലയില്‍ ഗ്യാസ് കുറ്റി ഉണ്ടായിരുന്നു. ഒരു വലിയ അലൂമിനിയം മേശയ്ക്ക് മുകളില്‍ സ്റ്റൗവ്വും മസാല കൂട്ടുകൾ അടങ്ങിയ കുറെ കുപ്പികളും പച്ചക്കറികളും മറ്റും ഉണ്ടായിരുന്നു. റൂമിന്റെ മറ്റൊരു മൂലയില്‍ വെള്ളം അടങ്ങിയ വലിയ രണ്ട് കുപ്പികള്‍ ഉണ്ടായിരുന്നു. ഓപ്പണ് ഷെൽഫിൽ അവളുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ഫയൽ ഫോള്‍ഡര്‍ ഉണ്ടായിരുന്നു. പിന്നെ ഒരു ചെറിയ ഷോൾഡർ ബാഗും, കാലിയായി തുറന്ന് കിടക്കുന്ന ചെറിയൊരു പെട്ടിയും, രണ്ട് ജോഡി പഴയ ചെരുപ്പുകളും, അടുക്കി വച്ചിരുന്ന അവളുടെ പഴയ കുറച്ച് ഡ്രെസ്സുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ അവളുടെ സേഫ്റ്റിക്ക് വേണ്ടിയാവും നീളമുള്ള രണ്ട് കമ്പികൾ ഷെൽഫിന്റെ സൈഡിൽ ഉണ്ടായിരുന്ന മറവില്‍ രഹസ്യമായി വച്ചിരുന്നു.
അവളുടെ തുച്ചമായ സാധനങ്ങള്‍ കണ്ടപ്പോ എനിക്ക് ശെരിക്കും സങ്കടം വന്നുപോയി. എല്ലാം പഴയ തുണികളാണ്. പഴയ ചെരിപ്പുകളും. എത്ര പാവപ്പെട്ട പെണ്ണിന് പോലും ഇതിനേക്കാള്‍ നല്ല കുറച് വസ്ത്രങ്ങൾ എങ്കിലും ഉണ്ടാകും. ഒരു ജോഡി പുതിയ നല്ല ചെരുപ്പെങ്കിലും കാണും.
അതുവരെ അവളുടെ ബെഡ്ഡിൽ ഇരിക്കുകയായിരുന്ന ധ്വനി നടന്നു വന്ന് ഒരു കസേരയില്‍ ഇരുന്നിട്ട് അവള്‍ക്ക് എതിരായി ഇട്ടിരുന്ന അടുത്ത കസേരയില്‍ ചൂണ്ടി എന്നോടും ഇരിക്കാൻ ആംഗ്യം കാണിച്ചു.
ഞാൻ ചെന്ന് ഇരുന്നതും അവള്‍ അസ്വസ്ഥയായി കൈകൾ പതിയെ കൂട്ടി തിരുമ്മി.
പക്ഷേ ഞാൻ കൂളായി പുഞ്ചിരിച്ചു. അതുകണ്ടിട്ട് അവളുടെ മുഖം കുറച്ചൊന്ന് തെളിഞ്ഞു വന്നു. പക്ഷേ എങ്ങനെയാണ് പറഞ്ഞ് തുടങ്ങേണ്ടതെന്ന് അറിയാത്ത പോലെ അവൾ ടെൻഷനായിട്ട് തന്നെ ഇരുന്ന് കൈകൾ തിരുമ്മി.
“ധ്വനി, നീ എനിക്ക് ചെയ്ത ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.” ഞാൻ അവളോട് സീരിയസ്സായി പറഞ്ഞു.
അപ്പോ അവൾ അന്തംവിട്ടെന്നെ നോക്കി. “എന്ത് ഉപകാരം. അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..!!”
“ഒന്നും ചെയ്തില്ലെന്നോ..?” വളരെ സീരിയസ്സായി തന്നെ ഞാൻ ചോദിച്ചു.
അവളെന്നെ മിഴിച്ച് നോക്കി ഒന്നും മനസ്സിലാവാതെ ഇരുന്നു.
“കാട്ടില്‍ ചെന്ന് നടത്തുന്ന ശേഖരണം കഴിഞ്ഞ് വന്നാൽ ഞാൻ ആരെയും അങ്ങനെ വിശ്വസിച്ച് എന്റെ വണ്ടിയെ ഏല്‍പ്പിക്കാറില്ല. Pinnedi വന്ന് എടുക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും സർവീസ് സെന്ററിലും ഞാൻ ഇട്ടു കൊടുത്തിട്ട് പോകാറില്ല, കാരണം അത്രമാത്രം വിലപിടിപ്പുള്ള വസ്തുക്കളാണ് എന്റെ വണ്ടിക്കകത്തുണ്ടാവുക. ഇപ്പോഴും അങ്ങനെ തന്നെയാണ്.”
“പക്ഷേ അത്ര മാത്രം വിലപിടിപ്പുള്ള എന്തെങ്കിലും വണ്ടിക്കകത്ത് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയില്ലല്ലോ.” ധ്വനി എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. “വണ്ടിക്കകത്ത് ഒരുപാട് പെട്ടികൾ ഉണ്ടായിരുന്നത് കണ്ടായിരുന്നു — ഗ്ളാസ് കൊണ്ട് കവർ ചെയ്ത പെട്ടികൾ. ആ ഗ്ലാസ്സിൽ ഒരുപാട് സുഷിരങ്ങൾ ഉണ്ടായിരുന്നു… ആ പെട്ടിക്കകത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന് ചെടികളൊക്കെ ഉണ്ടായിരുന്നു എന്നത് സത്യം, പക്ഷേ എന്ത് വിലയാണ് അതിനുള്ളത്…!? പിന്നെ വണ്ടിക്കകത്ത് ഒരുപാട് കന്നാസുകളിൽ അല്‍പ്പം കലങ്ങിയ വെള്ളം നിറച്ച് വച്ചിരുന്നതും ഞാൻ കണ്ടു… അതിനും എന്ത് വിലയാണുള്ളത്..!? പിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വേറെയും ഒരുപാട് വസ്തുക്കൾ വണ്ടിക്കകത്ത് ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെ അത്രമാത്രം വിലയുണ്ടോ..!” അവളുടെ അജ്ഞാതയിൽ എല്ലാം നിസ്സാരവൽക്കരിച്ചു കൊണ്ടാണ് ചോദ്യ ഭാവത്തിൽ എന്നെ നോക്കി കൊണ്ട് സ്വന്തം ടെൻഷൻ മറന്ന് സംസാരിച്ചത്.
അതൊക്കെ കേട്ട് ശെരിക്കും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. മെഡിക്കൽ കമ്പനികൾക്ക് എന്റെ വണ്ടിക്കത്തുള്ള സാധനങ്ങളുടെ ഉപയോഗം ഞാൻ പറഞ്ഞു കൊടുക്കുകയാണെങ്കിൽ ആ കമ്പനികൾ എല്ലാം തമ്മില്‍ തമ്മില്‍ മത്സരിച്ച് എത്ര കൂടുതലായി വേണമെങ്കിലും ലേലം വിളിച്ച് എന്റെ പക്കലുള്ള സകലതും വാങ്ങിക്കാൻ ശ്രമിക്കുമായിരുന്നു.
