സ്വാമിയെ യാത്രയാക്കാൻ ഓപ്പോൾ കൂടെ ചെന്നു.
സ്വാമി– ഇന്ന് രാവിലെ ഇറങ്ങിയത് മുതലേ ഞാൻ കുറെ വിഘ്നങ്ങൾ തരണം ചെയ്യേണ്ടി വന്നു. അതാ വരാൻ വൈകിയത്.
ഓപ്പോൾ പേടിച്ചു കൊണ്ട് ചോദിച്ചു,
ഓപ്പോൾ– എന്ത് വിഘ്നം?
സ്വാമി– രാവിലെ തന്നെ മുറ്റത്ത് ഒരു കാക്ക മരിച്ചു വീണു. പിന്നെ പോകും വഴി റോഡിൽ ഒരാൾക്ക് ആക്സിഡന്റ്. ആള് അവിടെ വെച്ചു തന്നെ മരിച്ചു. ഇതൊക്കെ ഒരു നിമിത്തം ആണ്. അരുണിന്റെ ജീവൻ ശരിക്കും അപകടത്തിൽ ആണ്.
അതും പറഞ്ഞ് ശങ്കര സ്വാമി പോയി.
ഓപ്പോൾ ആകെ അസ്വസ്ഥയായി. പെട്ടെന്ന് തന്നെ അകത്തു കയറി, മാലിനിയുടെ അടുത്ത് ചെന്നു.
ഓപ്പോൾ– മാലിനി, പ്രശ്നം ഗുരുതരം ആണെന്നാ സ്വാമി പറഞ്ഞേ.
മാലിനി– എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യൂന്ന്.
ഓപ്പോൾ– നീ വന്നേ. ആദ്യം അരുണിനെ പറഞ്ഞ് കാര്യങ്ങൾ മനസിലാക്കാം.
മാലിനി– മ്മ്.
രണ്ട് പേരും അരുണിന്റെ മുറിക്ക് പുറത്ത് നിന്നു. എന്നിട്ട് കതകിൽ തട്ടി അവനെ വിളിച്ചു. രണ്ട് പേരുടെയും വിളി കേട്ടപ്പോൾ അരുൺ വാതിൽ തുറന്നു.
മാലിനി– മോനെ നീ സ്വാമി പറഞ്ഞത് കേട്ടല്ലോ.
അരുൺ– അമ്മേ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കും.
ഓപ്പോൾ– അരുൺ അത് നല്ലതിന് അല്ല. നീ നിന്റെ അമ്മ പറയുന്നത് കേൾക്ക്.
അരുൺ– ഈ കാര്യത്തിൽ ആരും ഒന്നും പറയണ്ടാ.
മാലിനി– എടാ എനിക്കും നിന്നെ മീരയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാ. പക്ഷേ അതൊന്നും നടക്കില്ല.
അരുൺ– കല്യാണം കഴിഞ്ഞാൽ ഞാൻ അവളേം കൂട്ടി എങ്ങോട്ട് എങ്കിലും പൊയ്ക്കോളാം. ഇനി ഇങ്ങോട്ട് വരേം ഇല്ല.
ഓപ്പോൾ– നീ എവിടെ പോയാലും എന്തെങ്കിലും ഒക്കെ സംഭവിക്കും.
മാലിനി– നീ ഒരു കാര്യം ആലോചിക്ക്. ഇനി മീരക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ മാതാപിതാക്കളുടെ കണ്ണീർ നമ്മൾ ജീവിതവസാനം വരെ കാണേണ്ടി വരും.
ഓപ്പോൾ– അതെ നമുക്ക് ഉള്ള ദോഷം കാരണം മറ്റൊരാൾക്ക് ആപത്ത് വരരുത് ശരിയല്ല.
അരുൺ– അമ്മേ അവളെ മറക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല.
മാലിനി– അവള് സുഖം ആയി ജീവിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം. നീ ആയി അത് തകർക്കരുത്.
ഓപ്പോൾ– മോൻ ആലോചിക്ക്. ഇപ്പോൾ ആണെങ്കിൽ നമുക്ക് കുറച്ചു വിഷമിച്ചാൽ മതി. മറിച്ച് ആണെങ്കിൽ ജീവിതവസാനം വരെ ദുഃഖിക്കേണ്ടിവരും.
മാലിനി– നിനക്ക് ഞങ്ങളുടെ ജീവിതം തന്നെ ആലോചിച്ചാൽ മതി.
ഓപ്പോൾ– അതെ.
അതും പറഞ്ഞ് അവർ അവിടെ നിന്നും പോയി. അരുൺ കുറെ നേരം ആലോചിച്ചു.
അവന്റെ കുടുംബത്തിൽ നടന്നതെല്ലാം അരുണിന് അറിവുള്ളതാണല്ലോ. അവന്റെ അമ്മമാരുടെ ജീവിതവും അവൻ കാണുന്നതാണ്. അവന്റെ കുടുംബപ്രശ്നം കാരണം മീരക്ക് ഒരു കുഴപ്പം വരരുത് എന്ന് അവൻ തീരുമാനിച്ചു. എന്തു സംഭവിച്ചാലും അവന്റെ അമ്മമാർ ഇനിയും വേദനിക്കും. താനായിട്ട് നിർബന്ധ ബുദ്ധികാട്ടി പല ജീവിതങ്ങൾ തകർക്കണ്ട.
ഇന്നോളം ഇവർ തനിക്ക് ദോഷം വരുന്നതായ ഒന്നും പറഞ്ഞിട്ടില്ല. ഇതിപ്പോൾ അവർ മറ്റൊരു പെൺകുട്ടിക്കു വേണ്ടിക്കൂടിയാണ് തന്നോട് പറയുന്നത്. ഇതൊന്നും അന്ധവിശ്വാസം എന്ന് തള്ളാനും പറ്റില്ല. താനായിട്ട് രണ്ട് കുടുംബങ്ങളെ വേദനിപ്പിക്കാൻ പാടില്ല. ഇപ്പോഴാണെങ്കിൽ, തനിക്ക് ഒരു കല്യാണാലോചനയുടെ ബന്ധമല്ലേ മീരയുമായി ഉള്ളൂ. ഇതു നടന്നാൽ അത് അവളുടെ ജീവിത തകർത്താലോ. വേണ്ട. എത്രയോ കല്യാണാലോചനകൾ അലസിപ്പോകുന്നു. തൽക്കാലം രണ്ടുപേർക്കും കുറച്ച് വേദന തോന്നും. സാരമില്ല. ഏതാനും മാസത്തെ പരിചയമല്ലേ ഉള്ളൂ. മാറിക്കോളും.
അവൻ തന്റെ അമ്മമാരുടെ അടുത്തേക്ക് ചെന്നു.
അരുൺ– അമ്മ പറഞ്ഞതാ ശരി. ഞങ്ങൾ ഒന്നിച്ചാൽ ചിലപ്പോൾ ഇരു കുടുംബങ്ങളും കണ്ണീരിൽ ആയിരിക്കും.
മാലിനി– മോനെ അത് നന്നായി.
അരുൺ– വൈകണ്ടാ. ഇന്ന് തന്നെ അവരോട് പറഞ്ഞേക്ക്. അവർ അവിടെ ഒരുക്കങ്ങളിൽ ആയിരിക്കും.
ഓപ്പോൾ– ശരിയാണ്. മോൻ ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ പോയി കാര്യങ്ങൾ പറഞ്ഞോളാം.
മാലിനിയും ലക്ഷ്മിയും മീരയുടെ വീട്ടിൽ ചെന്നു. അവരെ കണ്ടതും മീരയുടെ അച്ഛൻ അകത്തേക്ക് ക്ഷണിച്ചു. രണ്ട് പേരും ഒരു സോഫയിലും, എതിരെ ആയി മീരയുടെ അച്ഛനും ഇരുന്നു. (മീരയുടെ അച്ഛന്റെ പേര് മാധവൻ, അമ്മയുടെ പേര് ശ്രീജ )
