യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു. അതോടൊപ്പം, അവളുടെ മനസ്സിൽ തങ്ങളുടെ ജീവിതത്തിലെ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.
‘പത്തേക്കർ സ്ഥലത്താണ് മധുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് ഒരു സർപ്പക്കാവും, കുറച്ചുമാറി കുടുംബക്ഷേത്രവും, കുളിക്കടവും എല്ലാം ഉണ്ട്. പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും.
സഹോദരങ്ങളിൽ മൂത്തയാൾ ആയിരുന്ന ഹരിനാരായണൻ വേളി കഴിച്ച് കൊണ്ട് വന്നത്, ലക്ഷ്മിക്കുട്ടിയെയും ഇളയയാൾ ഹരികൃഷ്ണൻ വേളി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും.
ലക്ഷ്മിക്കുട്ടിക്ക് പത്തൊൻപതും, മാലിനിക്ക് പതിനെട്ടും വയസ്സായിരുന്നു പ്രായം. രണ്ടുപേരും ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹങ്ങൾ.
രണ്ട് കുടുംബത്തിൽ നിന്ന് വന്ന പെണ്ണുങ്ങൾ ആയിട്ടും, അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. മാലിനി തമ്മിൽ കണ്ടനാൾ മുതൽ ലക്ഷ്മിക്കുട്ടിയെ ഓപ്പോൾ എന്നാണ് വിളിച്ചുവന്നത്. വിവാഹശേഷം രണ്ടുപേരും ഭർത്താക്കന്മാരുടെ അനുവാദത്തോടെ അവരവരുടെ ഡിഗ്രി പൂർത്തിയാക്കി.
സന്തോഷപൂർണ്ണം ആയി പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു.
ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു. രണ്ടാൾക്കും നല്ല പ്രായം ഉണ്ടായിരുന്നതു കൊണ്ട് ആരും അത് കാര്യം ആക്കിയില്ല.
കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു.
ഇരുപതാം വയസ്സിൽ മാലിനി ഗർഭിണിയായി. അവൾ അരുണിനെ പ്രസവിക്കുകയും ചെയ്തു.
അരുണിനെ വാൽസല്ലിക്കാൻ രണ്ട് അമ്മമാർ ആയിരുന്നു – മാലിനിയും, ലക്ഷ്മിക്കുട്ടിയും.
അരുണിന് രണ്ടുവയസ് തികഞ്ഞ്, ഒരു ദിവസം രാവിലെ അവർക്ക് കാണാൻ കഴിഞ്ഞത് ഹരിനാരായണന്റെ മൃതദേഹം ആയിരുന്നു. സർപ്പക്കാവിന്റെ അടുത്തുവച്ച് പാമ്പ് കടിയേറ്റാണ് ഹരിനാരായണൻ മരിച്ചത്. ആ കാഴ്ച ഇല്ലത്തിന്റെ എല്ലാ സന്തോഷവും സമാധാനവും ഇല്ലാതാക്കി.
കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ ഹരികൃഷ്ണനും ഇതേ അവസ്ഥയിൽ മരണപ്പെട്ടു.
അതോടെ ഇല്ലത്ത് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർക്ക് മനസ്സിലായി.
അവർ കുടുംബ ജ്യോൽസ്യൻ ആയ ശങ്കര സ്വാമിയെ വിളിച്ച് പ്രശ്നം വെപ്പിച്ചു.
അതിൽ നിന്ന് കുടുംബത്ത് സർപ്പശാപം ഉണ്ടെന്ന് മനസ്സിലായി.
ശങ്കര സ്വാമി അവർക്ക് പ്രതിവിധിയായി കുറച്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്തു:
1. ഈ അടുത്ത് തന്നെ സർപ്പക്കാവിൽ പഴയത് പോലെ പൂജകൾ നടത്തണം.
2. കളം എഴുത്തും സർപ്പപ്പാട്ടും നടത്തണം.
3. താൻ തരുന്ന പൂജിച്ച തകിട് കാവിലെ ചെറിയ അമ്പലത്തിലെ മരത്തിൽ കെട്ടുക.
സ്വാമി പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്തു. അതിന് ശേഷം അവർക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി.
ആ ദു:ഖങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ രണ്ടുപേരും തങ്ങളുടെ പഠനം തുടർന്നു. മാലിനി ഫിനാൻസിലും ലക്ഷ്മിക്കുട്ടി കൃഷിയിലും ആയിരുന്നു ഡിഗ്രി എടുത്തിരുന്നത്. രണ്ടുപേരും അവയിൽത്തന്നെ മാസ്റ്റേഴ്സ് എടുത്തു. എല്ലാ വിഷമങ്ങളും അവർ പഠനത്തിൽ ഒഴുക്കി. ഏറ്റവും ഉയർന്ന മാർക്കുകൾ നേടിയാണ് അവർ പാസ്സായത്.
ഇല്ലത്തിന്റേയും സ്വത്തുക്കളുടെയും അവകാശികാളായിത്തീർന്ന അവർ, ആദ്യമായി ചെയ്തത് ആ പത്തേക്കർ പുറയിടത്തിന് ചുറ്റും ഉള്ള അതിർത്തിയിൽ, കൃത്യമായി അളപ്പിച്ച്, ചുറ്റുമതിൽ കെട്ടുകയാണ്. അതിനുശേഷം ബാങ്ക് ലോൺ എടുത്ത് ആധുനിക കൃഷിരീതിയിൽ വിവിധയിനം കൃഷികൾ തുടങ്ങി. ഇല്ലത്തെ വിശ്വസ്തരായ പഴയ പണിക്കാർ എല്ല്ലാം, കുടുംബാംഗങ്ങളേക്കാൾ ആത്മാർഥമായി കൂടെ നിന്നു.
പയ്യെപ്പയ്യെ അവർ വളർന്നുയരാൻ തുടങ്ങി.
ലഷ്മിക്കുട്ടിയുടെ കൃഷിയുടെ കണക്കുൾ എല്ലാം നോക്കിയിരുന്നത് മാലിനിയായിരുന്നു. കണക്കുകളിലെ കൃത്യത മൂലം ബാങ്കുകൾക്ക് ലക്ഷ്മിക്കുട്ടിയോടും മാലിനിയോടും, അന്നും ഇന്നും വളരെ ബഹുമാനം ആയിരുന്നു.
ലക്ഷ്മിക്കുട്ടിയ്ക്ക് മാലിനിയും അരുണും, മാലിനിക്ക് ലക്ഷ്മിക്കുട്ടിയും അരുണും.
