റോക്കി – 4 12അടിപൊളി  

 

ഗോളിയുടെ കൈകളിൽ പന്ത് തട്ടരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ബോൾ കൈവിരലുകളിൽ തട്ടി. യുഗങ്ങൾക്ക് മുമ്പ് ഈ ഭൂമി ഭരിച്ചിരുന്ന ദിനോസറുകളുടെ വാഴ്ച്ച ഒടുക്കാൻ ഇവിടേക്ക് വന്നു പതിച്ച കൂറ്റൻ ഉൽക്കയെ പോലെ, ഇക്കാലമത്രയും യൂണിവേഴ്സിറ്റി ഫുട്ബോളിന്റെ തമ്പുരാക്കന്മാർ ആയി വിലസിയിരുന്ന എസ് എൻ കോളേജിന്റെ പ്രതാപം അവസാനിപ്പിക്കാൻ പോന്ന ഉൽക്ക ആയിരുന്നു ആ ബോൾ അപ്പോൾ.. അതിന്റെ മിന്നൽ വേഗത്തിനെയും കരുത്തിനെയും കൈവിരലുകളിൽ തട്ടി തെറിപ്പിക്കാൻ ഗോളിക്ക് കഴിഞ്ഞില്ല. വിരലുകളിൽ തലോടി പന്ത് ഉള്ളിലേക്ക് പാഞ്ഞു.. അവരുടെ വല കുലുങ്ങുമ്പോളും അങ്ങിങ്ങായി കുറച്ചു ആക്രോശങ്ങൾ അല്ലാതെ അവിടെ ആകമാനം നിശബ്ദത മൂടിയിരുന്നു..

 

മൈതാനത്തു വീണു കിടന്ന ഞാൻ എണീറ്റപ്പോളും അവിശ്വസനീതയുടെ ആ മൂകത അവിടെ തളം കെട്ടിയിരുന്നു.. അവസാന നിമിഷം അട്ടിമറി വിജയത്തിലേക്ക് ചുവട് വച്ചപ്പോൾ ഗാലറി അടക്കം മൌനത്തിൽ ആയിരുന്നു എന്ന് പറഞ്ഞാൽ ആരും ഒരിക്കലും ആ കഥ വിശ്വസിക്കാൻ പോണില്ല.. നിലത്തു നിന്നും എഴുന്നേറ്റ ഞാൻ ഓടി ഗാലറിക്ക് നേരെ ചെന്ന് നിന്നു.. എസ് എൻ കോളേജിലെ കുട്ടികളാണ് ഈ സൈഡിൽ ഇരിക്കുന്നത്. ഇത്രയും നേരം ഞങ്ങളെ കൂക്കി വിളിച്ചും പരിഹസിച്ചും പാരഡി പാടിയും കളിയാക്കി നശിപ്പിച്ച പിള്ളേർ.. ഇപ്പോൾ ആ തൊണ്ടകൾ ഒക്കെയും നിശബ്ദമാണ്.. ചില മുഖങ്ങളിൽ എനിക്ക് നൈരാശ്യം കാണാം, ചിലതിൽ വേദനയും. അവർക്ക് മുന്നിലായ് മൈതാനത്തു ഒരു ജേതാവിനെ പോലെ ഞാൻ നിന്നു. രണ്ട് കൈകളും മുന്നോട്ടു നീട്ടി മിശിഹായെ പോലെ ഞാൻ അവർക്ക് മുന്നിൽ നിന്നു. അവിടെ ഗാലറിയിൽ ഞങ്ങളുടെ സൈഡിൽ നിന്ന് ആരവം മുഴങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ ഇവർ കരഞ്ഞു തുടങ്ങിരിക്കുന്നു. കപ്പ് മോഹിച്ചു പാട്ട് പാടി ബസും പിടിച്ചു ഇവിടെ വന്ന പത്തു നൂറെണ്ണത്തിനെ പച്ചയ്ക്ക് ഇരുത്തി കരയിപ്പിച്ചപ്പോൾ എന്റെ സെലിബ്രേഷൻ പൂർത്തി ആയതു പോലെ തോന്നി.

 

ഗാലറിയിൽ കരച്ചിൽ കണ്ട് ഉള്ള് തണുപ്പിച്ചപ്പോൾ ആണ് മുതുകിൽ എന്തോ വന്നു വീഴുന്നത് ഞാൻ അറിഞ്ഞത്.. രാഹുൽ ആയിരുന്നു അത്. അവൻ എന്റെ തോളിൽ ആള്ളിപ്പിടിച്ചു ഇരുന്നു. എന്നാൽ അവനെ നിസാരമായി താങ്ങിയത് പോലെ ബാക്കി പത്തെണ്ണത്തിനെയും ഞാൻ താങ്ങിയില്ല.. രാഹുലിന് പുറകെ ഓരോന്നായി എന്റെ മേലേക്ക് എല്ലാം കൂടി ഒരുമിച്ചു വീഴാൻ തുടങ്ങി. ഞാൻ ഏറ്റവും അടിയിലും എല്ലാവരും ഒരു കൂമ്പാരം പോലെ എനിക്ക് മീതെയും.. ശ്വാസം മുട്ടിയെങ്കിലും വിജയത്തിന്റെ ലഹരിയിൽ ഞാൻ ആഹ്ലാദിച്ചു.. കളി പിന്നെ ഒരു ചടങ്ങ് പോലെ ഉണ്ടായിരുന്നുള്ളു. ഒരു മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും ബോൾ തട്ടി വന്നപ്പോളേക്കും ഫൈനൽ വിസിൽ മുഴങ്ങി.. അതോടെ ടീമിൽ പലരും അടക്കി വച്ച കണ്ണീർ പുറത്തു വരാൻ തുടങ്ങി.. ഫൈനൽ ഞങ്ങൾ ജയിച്ചിരിക്കുന്നു.. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായ് ഞങ്ങൾ കപ്പ് അടിച്ചിരിക്കുന്നു..

 

ഓടിയെത്തിയ കുട്ടികൾ ഞങ്ങളെ എടുത്തുയർത്തി. എന്നെയും ആരൊക്കെയോ പൊക്കി കൊണ്ട് കുറച്ചു നേരം നടന്നു.. എന്റെ പേരിലൊക്കെ ചാന്റ്സ് മുഴങ്ങുന്നുണ്ടായിരുന്നു അപ്പോളും. വിജയത്തിന്റെ ആ ഉന്മാദത്തിലും മറ്റൊരു കാര്യം ആണ് എന്നെ ത്രസിപ്പിച്ചത്.. കളി ജയിച്ചാൽ ഇഷാനി എന്നോട് പറയാമെന്നു ഏറ്റ കാര്യം.. – എന്നോടുള്ള പ്രണയം. അത് ഞാൻ നേടിയിരിക്കുന്നു.. കൂട്ടം കൂടിയെത്തിയ കുട്ടികളുടെ നടുവിലും ദൂരെ പടവുകളിലും എല്ലാം എന്റെ കണ്ണുകൾ അവളെ പരതി. ആ അന്വേഷണം അവളെ ഓഴിച്ചു കോളേജിൽ എനിക്ക് പരിചിതമായ മറ്റെല്ലാ മുഖങ്ങളും കണ്ടത് പോലെ തോന്നി. വിജയഘോഷത്തിന്റെ തിരക്കുകൾക്ക് ഇടയിൽ ഞാൻ പതിയെ പിൻവലിഞ്ഞു ഫോണിൽ അവളെ വിളിച്ചു. ആദ്യ തവണ ഫോൺ എടുത്തില്ല എങ്കിലും അടുത്ത വട്ടം അവൾ ഫോൺ എടുത്തു

 

‘നീ എവിടാ …?

ഞാൻ ആകാംക്ഷയോടെ ചോദിച്ചു

 

‘ഞാൻ ബസിലാണ്..’

അവൾ മറുപടി തന്നു

 

സന്തോഷത്തിന്റെ കൊടുമുടിയുടെ മഞ്ഞുരുകുന്നത് പോലെ എനിക്ക് തോന്നി. ഇത്രയും കഷ്ടപ്പെട്ട് ചോര നീരാക്കി കളിച്ചത് അവൾക്ക് മുന്നിൽ ജയിച്ചു കാണിക്കാനാണ്. എന്നിട്ടിപ്പോ എന്നെ ഒന്ന് വന്നു കാണുക പോലും ചെയ്യാതെ അവൾ പോയിരിക്കുന്നു.. എന്താ അവൾക്കിത്ര അത്യാവശ്യം…? ഞാനത് വെട്ടി തുറന്നു ചോദിച്ചു