‘അവൾ എങ്ങനെ റിയാക്ട് ചെയ്തു..?
ഇഷാനി ചോദിച്ചു
‘കുറെ കരഞ്ഞു. പിന്നെ ദേഷ്യം പോലെ പിണങ്ങി പോയി.. പക്ഷെ പിറ്റേന്ന് വന്നു എന്നോട് ദേഷ്യം ഒന്നും ഇല്ല എന്ന് പറഞ്ഞു.. ഫ്രണ്ട്സ് ആയി തുടരാം എന്നും പറഞ്ഞു. ഞാൻ അവോയ്ഡ് ചെയ്യാൻ നോക്കി.. പിന്നെ അവളെ ആൾറെഡി കുറെ ഹേർട്ട് ചെയ്ത കൊണ്ട് മൊത്തത്തിൽ അവോയ്ഡ് ആക്കാൻ പറ്റിയില്ല..’
ഞാൻ പറഞ്ഞു
‘എല്ലാം പറഞ്ഞോ അവളോട്…?
ഇഷാനി ഉദ്ദേശിച്ചത് ലക്ഷ്മിയുടെ കാര്യം ആണ്
‘ഇല്ല. ലച്ചുവിന്റെ കാര്യം പറഞ്ഞില്ല. അതെനിക്ക് കഴിയില്ല. ഞാൻ കാരണം അവർക്കിടയിൽ പ്രോബ്ലംസ് ഉണ്ടാകും. അത് കൊണ്ട് അത് മാത്രം പറഞ്ഞില്ല..’
പിന്നെ ഇഷാനി ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞത് തന്നെ പിന്നെയും ഒന്ന് കൂടി പറഞ്ഞു നോക്കി. അവളതിന് വലിയ വില കൊടുക്കാതെ നിന്നു.. അപ്പോളേക്കും കടയിൽ ആൾ വന്നപ്പോൾ അവൾ എന്റെ അടുത്ത് നിന്നും അവരുടെ അടുത്തേക്ക് പോയി.. ഞാൻ അവിടെ നിന്നും ഇറങ്ങി.. കാര്യം പറയാൻ ഉള്ളത് പറഞ്ഞു. അത് മതി. സൗഹൃദത്തോടെ അല്ലെങ്കിലും അവൾ തിരിച്ചു കുറച്ചു എങ്കിലും റെസ്പോണ്ട് ചെയ്തല്ലോ.. അത് തന്നെ ധാരാളം.. ഞാൻ മനസ്സിൽ കരുതി.. ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു
‘നീ എവിടാ..?
ഫൈസി ആയിരുന്നു ഫോണിൽ
‘ഞാൻ ഇവിടെ..- ഇഷാനിയുടെ കടയുടെ കാര്യം പറയാൻ ആണ് ആദ്യം വന്നത്. പിന്നെ ടൗണിൽ ആണെന്ന് മാത്രം പറഞ്ഞു.
‘ഞാൻ ടൗണിൽ ഉണ്ട്.. എന്താടാ..?
‘നീ എവിടാ എന്ന് പറ.. പെട്ടന്ന് കാണണം..’
എന്തോ സീരിയസ് ആയി ഉണ്ടെന്ന് എനിക്ക് മനസിലായി. എന്തോ കണ്ടെത്തിയ ഭാവത്തിൽ ആയിരുന്നു അവൻ വിളിച്ചത്. അത്യാവശ്യം സീരിയസ് ആയ ഒരു കാര്യമുള്ളത് കൊണ്ട് തന്നെ ആയിരുന്നു അവൻ വിളിച്ചത്..
കുറച്ചു വർഷങ്ങൾക്ക് മുമ്പ് കേസ് വന്നു അടച്ചിട്ട ഞങ്ങളുടെ ഒരു ഫാക്ടറി ഉണ്ട്. നിലവിൽ അതിപ്പോ ഞങ്ങളുടെ മേൽനോട്ടത്തിൽ അല്ല അച്ഛന്റെ സുഹൃത്തും ബന്ധുവുമായ ദേവരാജൻ അങ്കിളിന്റെ കീഴിൽ ആണ് അത് വരുന്നത്. അമ്മയുടെ മരണത്തിന് ശേഷം എല്ലാ ബിസിനസും ശ്രദ്ധിക്കാൻ പറ്റില്ലെന്ന് പറഞ്ഞു അച്ഛൻ പലതിൽ നിന്നും ഒഴിഞ്ഞത് കൊണ്ട് ബിസിനസ് രണ്ടാക്കി. അങ്ങനെ രണ്ടാക്കിയതിൽ ഒന്നാണ് കേസിൽ പെട്ട് തുറക്കാതെ കിടക്കുന്ന ഈ ഫാക്ടറി. ഞങ്ങളുടെ ഉടമസ്‌ഥതയിൽ അല്ലെങ്കിലും കമ്പിനികളുടെ എല്ലാം പേര് കൈതേരി എന്ന് തന്നെ ആയിരുന്നു.
ഫൈസി കുറച്ചു നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഈ സ്‌ഥലം കണ്ട് പിടിച്ചത്.. ഓരോ ചെറിയ തെളിവും അടുക്കി അടുക്കി വച്ചു ആണ് അവൻ ഇതിലേക്ക് എത്തിയത്. അടഞ്ഞു കിടക്കുന്നു എന്ന് പറയപ്പെടുന്ന ഫാക്ടറിയിൽ അവൻ കുറച്ചു മുമ്പ് പോയി നോക്കി. അവിടെ ആളനക്കം ഉള്ളത് പോലെ അവന് ഫീൽ ചെയ്തു. അത് കൂടി ആയപ്പോൾ അവന് സംശയം ഇരട്ടിയായി. അത് പറയാനാണ് അത്യാവശ്യം ആയി അവൻ എന്നെ കാണാൻ വന്നത്..
‘അവിടെ എന്തോ സീനുണ്ട്.. എനിക്ക് ഉറപ്പാണ്.. നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കിയാലോ..’
ഫൈസി എന്നോട് ചോദിച്ചു..
നഗരത്തിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള സ്‌ഥലമാണ്. അടുത്തൊന്നും വീടുകൾ ഇല്ല. അത്യാവശ്യം കാട് പിടിച്ചു കിടക്കുന്ന സ്‌ഥലം ആണ്. ഇപ്പോൾ തന്നെ സന്ധ്യ ആയി. ഭയം അല്ലെങ്കിലും ഈ സമയം അപരിചിതമായ അവിടേക്ക് പോകുന്നത് ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. ഞങ്ങളുടെ ഊഹങ്ങൾ ശരിയാണെങ്കിൽ കളിക്കുന്നത് തീക്കൊള്ളി കൊണ്ടാണ്. അപ്പോൾ എടുത്തു ചാടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി. അവിടെ പോകുന്നത് നാളത്തേക്ക് മാറ്റമെന്ന് ഞാൻ അവനോട് പറഞ്ഞു. ഇപ്പോൾ തന്നേ പോകാമെന്നു അവൻ വാശി പിടിച്ചെങ്കിലും ഞാൻ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. അഡ്രിനാലിൻ റഷ് കേറിയാൽ ഫൈസി ഒരു അര പ്രാന്തൻ ആണ്….
പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് ഞങ്ങൾ അവിടെ എത്തിയത്. അടുത്തൊന്നും വേറൊരു മനുഷ്യക്കുഞ്ഞു പോലുമില്ല. അഥവാ ആരെങ്കിലും ഉണ്ടേൽ കമ്പിനിക്ക് അകത്തെ ഉള്ളു.. ഞങ്ങൾ അടച്ചിട്ട ഗേറ്റിനു മുന്നിൽ നിന്നു. പൂട്ടുണ്ട്. അത് കൊണ്ട് മതിൽ ചാടി കേറലെ നടക്കൂ.. പക്ഷെ ചുമ്മാ അങ്ങ് ചാടി കേറാതെ ഞാൻ കുറച്ചു നേരം ഗേറ്റിന് അടുത്ത് തന്നെ നിന്ന് അവിടം നിരീക്ഷിച്ചു.. ഇവിടെ ആളുകൾ വന്നു പോകുന്നുണ്ട് എന്നത് ഉറപ്പാണ്. കാരണം കമ്പിനി അടച്ചു പൂട്ടി കിടന്നത് പോലെ അല്ല ഇപ്പോൾ കാണുമ്പോൾ. ആരോ ഇവിടെ സ്‌ഥിരം വന്നു പോകുന്നുണ്ട്.. അല്ലെങ്കിൽ ഇവിടെ താവളം അടിക്കുന്നുണ്ട്..
