‘നീ എന്നെ സംരക്ഷിച്ചു എന്നാണോ പറയുന്നത്.. തുഫ്…’
ഞാൻ ആട്ടി തുപ്പി
‘നിനക്ക് എന്ത് വേണമെങ്കിലും കരുതാം.. ഫെർണോ നിനക്ക് ഇത് അയച്ചില്ലായിരുന്നു എങ്കിൽ, നീ എന്നെ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ നിന്നെ കൊല്ലുന്ന കാര്യം ഞാൻ ആലോചിക്കുക കൂടി ഇല്ലായിരുന്നു..’
അയാൾ മൃദുവായി പറഞ്ഞു
‘ ഡയലോഗ് വിടാതെ തീർക്കാൻ പറയെടാ നിന്റെ ഗുണ്ടകളോട്.. ആര് അവസാനം കാണുമെന്നു നമുക്ക് നോക്കാം..’
ഞാൻ വെല്ലുവിളിച്ചു. പക്ഷെ അത് വെറുതെ ആണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ഇവരെ എല്ലാം ജയിക്കാൻ എനിക്ക് കഴിയില്ല. തല്ലി ജയിക്കുന്നത് പോലെ എളുപ്പമല്ല കൊല്ലാൻ വരുന്നവനിൽ നിന്ന് രക്ഷപ്പെടുന്നത്. അതും ഇത്രയും പേരോട്. തനിയെ ഇവിടെ വന്നത് അബദ്ധം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മഹാന്റെ തോക്ക് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ദേവരാജനെ എങ്കിലും എനിക്ക് തീർക്കാമായിരുന്നു. വാശിയും പകയും എല്ലാം കൊണ്ട് ഞാൻ എടുത്തു ചാടി.. ഇപ്പോളും ദേവരാജന്റെ അടുത്തേക്ക് ഓടി എത്താൻ സാധിക്കുമോ എനിക്ക്..? അതിന് മുന്നേ തന്നെ പുറകിൽ നിന്ന് വെട്ട് വീഴും.. എന്തെങ്കിലും ഒരു പഴുതിനായി എന്റെ കണ്ണുകൾ ചുറ്റും പരതി
‘നിന്റെ കാര്യത്തിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്. നിനക്ക് ആരോടെങ്കിലും അവസാനമായി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ..? നീ അബദ്ധം ഒന്നും കാണിക്കില്ല എങ്കിൽ അതിന് മാത്രം ഞാൻ സമ്മതിക്കാം.. അബദ്ധം കാണിച്ചാൽ നിന്റെ കൂടെ അവരെയും എനിക്ക് പറഞ്ഞു വിടേണ്ടി വരും..’
അയാൾ പറഞ്ഞു. ഇഷാനിയോട് അവസാനമായി എന്തെങ്കിലും പറയണം എന്ന് എനിക്ക് തോന്നി. പക്ഷെ അവളെ ഇവരുടെ മുന്നിൽ കാട്ടി കൊടുക്കുന്നത് പോലെ ആകും അത്.
‘നിന്റെ ആ ദയ എനിക്ക് വേണ്ടെങ്കിൽ…’
ഞാൻ പറഞ്ഞു
‘അവസാനമായി ആരോടും ഒന്നും പറയാനില്ലേ..? നിന്റെ കാമുകിയോട്..? ഒന്നും…?
അയാൾ ഉദ്ദേശിച്ചത് കൃഷ്ണയേ ആയിരിക്കണം.
‘പറയാനുള്ളത് പറഞ്ഞിട്ടാണ് ഞാൻ പോന്നത്..’
ഞാൻ പറഞ്ഞു
‘എന്ത്…?
സംശയത്തോടെ പിരികം ഉയർത്തി അയാൾ ചോദിച്ചു
‘തിരിച്ചു വരുമെന്ന്…’
ഞാൻ ഉറപ്പോടെ പറഞ്ഞു. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഒരു വൃത്തികെട്ട ചിരി..
എല്ലാം അവസാനിക്കാൻ പോകുകയാണ് എന്ന് എനിക്ക് മനസിലായി. എനിക്ക് ഇനി ഒന്നും ചെയ്യാനില്ല. ഒന്നു കുതറി ബാലപരീക്ഷണം നടത്തി നോക്കാം. അത്ര മാത്രം. പക്ഷെ മരണത്തിൽ നിന്നും രക്ഷ നേടാൻ എനിക്ക് സാധിക്കില്ല.. അവസാനമായി സ്നേഹിച്ച മുഖങ്ങൾ എല്ലാം മനസ്സിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു.. അച്ഛൻ, അമ്മ, അനി, രാഖി, അനാര, സുഹൃത്തുക്കൾ.. ഒടുവിൽ എന്റെ ഇഷാനിയേയും.. അവളെ ഇനി കാണില്ല എന്ന് ഓർത്തപ്പോ എന്റെ നെഞ്ച് പൊളിഞ്ഞു.. പെട്ടന്നാണ് അവൾ പറഞ്ഞത് എന്റെ മനസിൽ വന്നത്.. ഞാൻ തിരിച്ചു വന്നില്ല എങ്കിൽ അവളും കൂടെ പോകുമെന്ന്.. എന്റെ ഉള്ളിൽ ഭയം ഇരച്ചു കയറി.. ഞാൻ കാരണം അവളുമിപ്പോൾ മരണത്തിലേക്ക് ആണ് പോകുന്നത്. അത് തടയാൻ എനിക്ക് തിരിച്ചു ചെന്നേ മതിയാകൂ.. എനിക്ക് ഇവിടെ നിന്ന് രക്ഷപെട്ടേ മതിയാവൂ.. പക്ഷെ എങ്ങനെ.. പിന്നിൽ നിന്ന ഒരുവന്റെ കയ്യിൽ കത്തി തിളങ്ങുന്നത് കൺകോണിലൂടെ ഞാൻ കണ്ടു.. അതിൽ നിന്നു, ഇവരിൽ നിന്നെല്ലാം ഞാൻ എങ്ങനെ രക്ഷപെടും…? തിളങ്ങുന്ന കത്തി എന്റെ അടുത്തേക്ക് നീങ്ങി..
മരണത്തിന്റെ തിളക്കം ഞാൻ അപ്പൊ കണ്ടു. എന്റെ ദേഹത്ത് ഉള്ള അവരുടെ പിടി ബലമുള്ളത് ആയിരുന്നു. കയ്യ് അനക്കാൻ എനിക്ക് കഴിയുന്നില്ല. ഒന്നെതിർക്കാൻ പോലും കഴിയാതെ ഞാൻ തീരാൻ പോകുന്നു എന്ന് എനിക്ക് മനസിലായി. കത്തിയുടെ വീശലിനായി അയാൾ കയ്യുയർത്തും മുമ്പ് അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു
ദേവരാജന് പിന്നിൽ നിന്ന താടിക്കാരൻ കയ്യുയർത്തി ഒരു ചുറ്റിക കൊണ്ട് ദേവരാജന്റെ തലയിൽ ആഞ്ഞൊരു അടി.. ഒരു ഞരക്കത്തോടെ അയാൾ കസേരയിൽ നിന്നും താഴെ വീഴുന്നത് ഞങ്ങൾ എല്ലാവരും ഞെട്ടലോടെ കണ്ടു. എന്താണ് സംഭവിക്കുന്നത്…? ഇവൻ ഇവരുടെ ആളല്ലേ..? ദേവരാജന്റെ ആളുകൾ ചതി തിരിച്ചറിഞ്ഞു…
