ആ പെൺകുട്ടി പറഞ്ഞു
‘അങ്ങനെ ആണ് ഞങ്ങൾ ഈ സ്പെഷ്യൽ എഡിഷൻ കാണിക്കുന്നത്.. അതിന് ഇഷ്ടവും ആയി.. പെട്ടന്ന് ആ വാച്ച് കണ്ടപ്പോൾ അന്നത്തെ ആ ഓർമ്മയിൽ ചോദിച്ചതാ..’
‘ഫ്രണ്ട് ആണോ ഇപ്പോളും എന്ന് ചോദിച്ചില്ലേ..? അതെന്താ അങ്ങനെ ചോദിച്ചത്..?
എന്റെ ചോദ്യത്തിന് അപ്പോളും ഉത്തരം കിട്ടാഞ്ഞത് കൊണ്ട് ഞാൻ അത് എടുത്തു ചോദിച്ചു
‘അത് പിന്നെ.. നിങ്ങൾക്ക് രണ്ട് പേർക്കും തമ്മിൽ ഇഷ്ടം ഉണ്ട്.. പക്ഷെ പറയാൻ പറ്റാത്ത ഒരു സാഹചര്യം എന്തോ ആണെന്ന് ആ കുട്ടി പറഞ്ഞിരുന്നു. യാത്ര പോകാതെ ഇരുന്നപ്പോൾ അത് പറഞ്ഞിട്ട് ഉണ്ടാകുമോ എന്ന് ഒരു സംശയം തോന്നി.. നിങ്ങളുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആയോന്ന് അറിയാൻ ഒരു ആഗ്രഹം.. സോറി അത് കൊണ്ട് ചോദിച്ചതാ..’
ആ പയ്യൻ ആണ് അത് പറഞ്ഞത്
‘യാഹ്.. ഞങ്ങൾ അന്ന് തന്നെ സംസാരിച്ചിരുന്നു… അത് കൊണ്ടാണ് ആ യാത്ര ഒഴിവാക്കിയതും..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ടപ്പോൾ അവർക്കും ഹാപ്പി ആയി. ഞങ്ങളുടെ കഥ ഹാപ്പി എൻഡിങ് ആയിരുന്നു എന്ന് ഇവരെങ്കിലും കരുതട്ടെ
‘ഓ… കൺഗ്രാറ്റ്സ്..’
അവര് രണ്ട് പേരും ചിരിച്ചു കൊണ്ട് പറഞ്ഞു. വാച്ച് ചില്ല് മാറ്റി സ്ട്രാഫ് ശരിയാക്കി കിട്ടിയിരുന്നു. ഞാൻ പൈസ കൊടുത്തപ്പോ ആ പയ്യൻ ചോദിച്ചു
‘അപ്പോൾ ഇതിലെ സസ്പെൻസ് അറിഞ്ഞോ..? ഇനി അതിന്റെ ആവശ്യമില്ല.. എന്നാലും അറിഞ്ഞോ എന്നറിയാൻ ഒരു ആകാംക്ഷ കൂടി…’
‘എന്ത് സസ്പെൻസ്..?
എനിക്ക് മനസിലായില്ല
‘ഒരു സ്പെഷ്യൽ ഗിഫ്റ്റ് ആയിരുന്നു ആ കുട്ടി ചോദിച്ചത്. അത് കൊണ്ട് ആണ് ഇത് ഞങ്ങൾ കൊടുത്തത്.. ഇതിന്റെ ഈ രണ്ട് സ്വിച്ച് കുറച്ചു നേരം ഞെക്കി പിടിച്ചാൽ വാച്ചിന്റെ പുറം മൂടി തുറന്നു അകം കാണാൻ പറ്റും. അതിന് അടിയിൽ നിങ്ങൾക്കൊരു നോട്ട് ആ കുട്ടി പറഞ്ഞിട്ട് എഴുതിയിരുന്നു ചെറുതായ്.. എന്നെങ്കിലും ഇത് നിങ്ങൾ സ്വയം കണ്ട് പിടിക്കുമ്പോ വായിക്കട്ടെ എന്ന് പറഞ്ഞാണ് അത് എഴുതിയത്.. നിങ്ങൾ രണ്ടും എല്ലാം പറഞ്ഞ സ്‌ഥിതിക്ക് ഇനി അങ്ങനെ ഒന്നിന്റെ കാര്യം ഇല്ലല്ലോ…’
ആ പയ്യൻ പറഞ്ഞു
ഈ വാച്ചിന് അങ്ങനെ ഒരു പ്രത്യേകത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആ പയ്യൻ പറഞ്ഞ സ്വിച്ച് രണ്ടിലും അമർത്തി പിടിച്ചു. പത്തു സെക്കന്റ് അങ്ങനെ ഞെക്കി പിടിച്ചപ്പോ അവൻ പറഞ്ഞത് പോലെ വാച്ചിന്റെ പുറം മൂടി ഓപ്പൺ ആയി വന്നു
അതിനുള്ളിൽ ചുവന്ന മഷിയിൽ എനിക്ക് എന്നെങ്കിലും കാണാൻ വേണ്ടി അവളൊരു കാര്യം എഴുതി ഇട്ടിട്ടുണ്ടായിരുന്നു. ഞാനത് മനസ്സിൽ വായിച്ചു
“Remember me. Try your best. May be we can”
അവളെ ഓർമ്മിക്കാൻ അവളെന്നെ ഓർമ്മിപ്പിച്ചതാണ്.. മാസങ്ങളോ വർഷങ്ങളോ കഴിയുമ്പോ ഞാനിത് തുറന്നു നോക്കുമെന്നും അപ്പോൾ ഇത് കാണുമ്പോൾ ഞാൻ അവളെ ഓർമ്മിക്കുമെന്നും അവൾ കരുതി കാണണം.. അവളെ ഓർമ്മിക്കുവാൻ എനിക്കൊരു സമ്മാനത്തിന്റെയോ കുറിപ്പിന്റെയോ ആവശ്യമില്ല എന്നതാണ് സത്യം.
അവളാ വാക്കുകൾ വെറുതെ എഴുതിയതല്ല എന്ന് എനിക്ക് തിരിച്ചു വീട്ടിൽ ചെന്നപ്പോ ആണ് മനസിലായത്. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഒരുമിച്ചിരുന്നു ഒരു സിനിമ കണ്ടിരുന്നു.. പരസ്പരം സ്നേഹിച്ചിരുന്ന രണ്ട് പേര് തമ്മിൽ മറന്നു പോകുന്നതും വീണ്ടും ആകസ്മികമായി തമ്മിൽ കണ്ട് പിന്നെയും ഇഷ്ടപ്പെടുന്നതുമായിരുന്നു ആ സിനിമയിലെ കഥ. അവൾ എഴുതിയ വാക്കുകൾ ആ സിനിമയിലേതായിരുന്നു…ആ സിനിമ അ അവൾക്ക് വളരെ പ്രിയപ്പെട്ടത് ആയിരുന്നു.
പിറ്റേന്ന് കോളേജ് ഡേയ്ക്ക് ഞാൻ ആ വാച്ച് ധരിച്ചായിരുന്നു ചെന്നത്.. കോളേജ് ഡേയുടെ പല പല തിരക്കുകൾക്ക് ഇടയിൽ അവളെ ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അവൾ വന്നിരുന്നു എന്ന് ഞാൻ ഉറപ്പാക്കിയിരുന്നു.. ഉച്ച കഴിഞ്ഞാണ് ഞാൻ ഒന്ന് ഫ്രീ ആയത്. അവൾ ഓഡിറ്റോറിയത്തിൽ ശ്രുതിയുടെ ഒക്കെ ഒപ്പമുണ്ടെന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഞാൻ അവളെ ഫോണിൽ വിളിച്ചു സ്റ്റേജിന് ബാക്കിൽ വരാൻ പറഞ്ഞു.. അവൾ തനിയെ അവിടേക്ക് വന്നു..
